Saturday, April 28, 2012

ചെയര്‍മാന്റെ തീരുമാനം ചട്ടപ്രകാരമല്ല


റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സ്വയം തീരുമാനിച്ച പിഎസ്സി ചെയര്‍മാന്‍ തീരുമാനം ചട്ടപ്രകാരം നിലനില്‍ക്കില്ലെന്ന് കണ്ട് അടിയന്തര പിഎസ്സി യോഗം വിളിച്ചു. ഏപ്രില്‍ മുപ്പതിന് കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാണ് ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷണന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. അധ്യാപക തസ്തികയടക്കം എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടാന്‍ കഴിഞ്ഞദിവസം മന്ത്രിസഭാ യോഗം പിഎസ്സിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചയുടന്‍ കമീഷന്‍ അംഗങ്ങള്‍ പോലുമറിയാതെ ചെയര്‍മാന്‍ തീരുമാനമെടുത്തു. തീരുമാനം നിലനില്‍ക്കില്ലെന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അടിയന്തരയോഗം വിളിക്കാനും ഉത്തരവിട്ടു. റാങ്ക് ലിസ്റ്റ് നീട്ടാനുള്ള സര്‍ക്കാര്‍ ആവശ്യം പരിഗണിക്കുക മാത്രമാണ് 30 ന് ചേരുന്ന യോഗത്തിന്റെ ഏക അജന്‍ഡ.

നീട്ടാന്‍ തീരുമാനിച്ച 893 റാങ്ക് ലിസ്റ്റില്‍ ഭൂരിഭാഗവും ഉദ്യോഗാര്‍ഥികള്‍ കുറവുള്ളവയാണ്. യുഡിഎഫ് അധികാരത്തിലെത്തിയശേഷം ഒഴിവുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനിരോധനം ഏര്‍പ്പെടുത്താനുമുള്ള നീക്കങ്ങളാണ് അണിയറയില്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെ അധിക തസ്തികകള്‍ കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇതുമൂലം പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ കുറഞ്ഞു. ഇത് മറച്ചു വയ്ക്കാനും യുവജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും യുഡിഎഫ് സര്‍ക്കാര്‍ നിരവധി തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിരുന്നു. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് നീട്ടല്‍ നാടകത്തിന് പിന്നില്‍.

deshabhimani 280412

No comments:

Post a Comment