Monday, April 30, 2012

രാജീവ് സദാനന്ദന് മുമ്പും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട്


കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ച ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ മുമ്പും എന്‍ഡോസള്‍ഫാനുവേണ്ടി നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിവകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ 2002ല്‍ ഇദ്ദേഹം എന്‍ഡോസള്‍ഫാന്‍ അനുകൂല നടപടിയുമായി രംഗത്തുവന്നിരുന്നു. കൃഷിവകുപ്പ് ജീവനക്കാരിയായിരുന്ന ലീലാകുമാരിയമ്മ കോടതിയില്‍ കേസ് കൊടുത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ആദ്യ ഉത്തരവ് വാങ്ങിയപ്പോഴാണ് കൃഷിവകുപ്പ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദന്റെ ബദല്‍ ഉത്തരവ് ഇറങ്ങിയത്.
ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയാണ് ലീലാകുമാരിയമ്മയുടെ ഹര്‍ജി പരിഗണിച്ച് ആദ്യമായി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്നാല്‍, കോടതി ഉത്തരവ് അംഗീകരിക്കേണ്ടതില്ലെന്നു കാണിച്ച് യുഡിഎഫ് സര്‍ക്കാരിനുവേണ്ടി രാജീവ് സദാനന്ദന്‍ അന്ന് ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്രത്തിനുമാത്രമേ നിരോധിക്കാന്‍ അധികാരമുള്ളൂവെന്നുമാണ് ഉത്തരവില്‍ പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളുടെ ആവശ്യപ്രകാരമായിരുന്നു ഈ ഉത്തരവ്. കീടനാശിനി നിര്‍മാതാക്കളുമായി മുമ്പുണ്ടാക്കിയ അവിഹിത ബന്ധം ഇപ്പോഴും തുടരുന്നുവെന്നതിന് തെളിവാണ് മെഡിക്കല്‍ കോളേജ് മേധാവിക്ക് ഇപ്പോള്‍ അയച്ച കത്ത്.

എന്‍ഡോസള്‍ഫാന്‍: ചീഫ് സെക്രട്ടറിക്ക് മനുഷ്യാവകാശ കമീഷന്‍ സമന്‍സ്

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമീഷന്റെ രൂക്ഷവിമര്‍ശം. ഇരകള്‍ക്ക് സഹായധനം ഉള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിക്ക് കമീഷന്‍ സമന്‍സ് അയച്ചു. ജൂണ്‍ 11ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം. അലംഭാവം തുടര്‍ന്നാല്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കമീഷന്‍ വ്യക്തമാക്കി.

 2010 ഡിസംബര്‍ 31ന് നല്‍കിയ ശുപാര്‍ശ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കമീഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അധികസമയം നല്‍കിയിട്ടും സംസ്ഥാനം വീഴ്ചവരുത്തിയതായി കമീഷന്‍ സമ്പൂര്‍ണയോഗം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുന്നത്. ജൂണ്‍ 11ന് നടപടി റിപ്പോര്‍ട്ടും ഹാജരാക്കണം. ജൂണ്‍ നാലിനകം ശുപാര്‍ശ നടപ്പാക്കിയാല്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഇളവ് നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പൂര്‍ണമായി കിടപ്പിലായവര്‍ക്ക് മൂന്ന് ലക്ഷം രൂപയും നല്‍കാനായിരുന്നു കമീഷന്റെ നിര്‍ദേശം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയ്ക്കായി ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും പുനരധിവാസത്തിന് നടപടിയെടുക്കണമെന്നും കമീഷന്‍ ശുപാര്‍ശചെയ്തു. എന്നാല്‍, ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. ശുപാര്‍ശ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മനുഷ്യാവകാശ കമീഷന് നല്‍കിയ വിശദീകരണം. നഷ്ടപരിഹാരത്തിന്റെ വിഹിതം നല്‍കാന്‍ കഴിയില്ലെന്ന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ നിലപാടും ഇതിനിടെ മന്ത്രിസഭായോഗം ശരിവച്ചു.

deshabhimani 300412

1 comment:

  1. കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ച ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ മുമ്പും എന്‍ഡോസള്‍ഫാനുവേണ്ടി നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിവകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ 2002ല്‍ ഇദ്ദേഹം എന്‍ഡോസള്‍ഫാന്‍ അനുകൂല നടപടിയുമായി രംഗത്തുവന്നിരുന്നു.

    ReplyDelete