Friday, May 25, 2012

8 മാസം പൂഴ്ത്തിയ റിപ്പോര്‍ട്ട് ഒടുവില്‍ സര്‍ക്കാര്‍ കണ്ടു


കാസര്‍കോട്: എട്ടുമാസം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട്് ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജില്ലയിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ വിശദമായ പഠനറിപ്പോര്‍ട്ടും പരിഹാര നിര്‍ദേശങ്ങളുമാണ് വ്യാഴാഴ്ച മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം കാസര്‍കോട് പ്രത്യേക പൊലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുമുമ്പ് ഇതു സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിയില്ലെന്ന മറുപടിയാണ് പറഞ്ഞത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ മന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്ത മുസ്ലിംലീഗ് യോഗത്തില്‍ കാഞ്ഞങ്ങാടും പരിസരത്തുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് നിരവധി വീടുകളും കടകളും തകര്‍ത്തിരുന്നു. അതിനുശേഷവും നിരവധി തവണ കാസര്‍കോടും പരിസരത്തും വര്‍ഗീയ സംഘര്‍ഷമുണ്ടായി. കൊലപാതകങ്ങള്‍വരെ നടന്നു. ജില്ലയില്‍ ഏത് സമയവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ്. ഇരിയയില്‍ ചൊവ്വാഴ്ച രാത്രി പള്ളിക്കുനേരെ നടന്ന അക്രമം സംഘര്‍ഷം സൃഷ്ടിക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമത്തിന്റെ ഭാഗാമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസില്‍ ചിലര്‍ വര്‍ഗീയവാദികള്‍ക്ക് ഒത്താശചെയ്യുന്നതും ഭരണ സ്വാധീനമുപയോഗിച്ച് അക്രമികള്‍ക്ക് സംരക്ഷണം നല്‍കുന്നതുമാണ് കാസര്‍കോട്ടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് തടസ്സമാകുന്നത്.

സംഘര്‍ഷത്തിലുള്‍പ്പെടുന്ന പ്രതികളെ പിടിക്കാന്‍ കഴിയാത്തതും പിടിച്ചാല്‍തന്നെ ശിക്ഷിക്കാന്‍ കഴിയാത്തതുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഡിഐജി എസ് ശ്രീജിത്ത് ഡിജിപി മുഖാന്തിരം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 800 പേരടങ്ങുന്ന പ്രത്യേക സേനയെ ജില്ലയുടെ തീരദേശത്ത് അടിയന്തരമായി വിന്യസിക്കണമെന്നും ഡിഐജി പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് കൊടുത്തതല്ലാതെ അതിനുശേഷം സര്‍ക്കാരോ പൊലീസ് അധികൃതരോ അതിനെക്കുറിച്ച് മിണ്ടിയില്ല. മുസ്ലിംലീഗിന്റെയും ബിജെപിയുടെയും അക്രമങ്ങള്‍ക്ക് തടയിടാന്‍ കഴിയുന്ന പാക്കേജാണ് പൊലീസ് സമര്‍പ്പിച്ചിട്ടുള്ളത്. എട്ടുകോടിയോളം രൂപ അനുവദിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രത്യേക സേനയെ വിന്യസിക്കുന്നത്. ഇതിനായി 5.8 കോടി രൂപ നല്‍കുമെന്നും പറയുന്നുണ്ട്.

താമസിച്ചായാലും റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ തയ്യാറായത് ജനങ്ങള്‍ക്ക് ആശ്വാസം പകരും. മറ്റ് പ്രഖ്യാപനങ്ങള്‍പോലെ ഇതും കടലാസില്‍തന്നെ ഉറങ്ങുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. മുസ്ലിംലീഗ് സ്വാധീന കേന്ദ്രങ്ങളിലാണ് പ്രത്യേക സേനയെ വിന്യസിക്കേണ്ടത്. അവരുടെ അക്രമങ്ങള്‍ക്ക് തടസമാകുമെന്നതിനാല്‍ പ്രത്യേക സേനയേയും നിര്‍വീര്യമാക്കാനിടയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ ലീഗ് കേന്ദ്രമായ നായന്മാര്‍മൂലയില്‍നിന്ന് കലക്ടറേറ്റിലേക്ക് മാറ്റിയ സര്‍ക്കാരാണിത്. ലീഗ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സ്ഥലമുള്‍പ്പെടെ കണ്ടെത്തിയ ശേഷം സ്റ്റേഷന്‍ സിവില്‍സ്റ്റേഷന്‍ കോംപൗണ്ടിലേക്ക് മാറ്റിയത്. ഈ ഗതി പുതിയ പാക്കേജിന് ഉണ്ടാകരുതെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

deshabhimani 250512

1 comment:

  1. എട്ടുമാസം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട്് ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജില്ലയിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണൂര്‍ ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ വിശദമായ പഠനറിപ്പോര്‍ട്ടും പരിഹാര നിര്‍ദേശങ്ങളുമാണ് വ്യാഴാഴ്ച മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം കാസര്‍കോട് പ്രത്യേക പൊലീസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുമുമ്പ് ഇതു സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അറിയില്ലെന്ന മറുപടിയാണ് പറഞ്ഞത്.

    ReplyDelete