Thursday, May 17, 2012
സൈന്‍ ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നു. വിജിലന്‍സ് പ്രത്യേക അന്വേഷണവിഭാഗം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേസ് പിന്‍വലിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
സൈന്‍ബോര്‍ഡ് സ്ഥാപിക്കാനുള്ള കരാറിന്റെ മറവില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടി 500 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് മുന്‍ മന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ ആരോപണമുന്നയിച്ചത് കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കി എന്നാണ് കേസ്. നാഷണല്‍ ഹൈവേ ചീഫ് എന്‍ജിനിയര്‍ പി സി കുട്ടപ്പന്‍, നാഷണല്‍ ഹൈവേ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ചീഫ് എന്‍ജിനിയര്‍ ജോസഫ് മാത്യു, കരാറുകാരന്‍ കൊച്ചി പടിയത്ത് ഡയറി പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഹബീബ് റഹ്മാന്‍ എന്നിവരാണ് വിജിലന്‍സ് ചാര്‍ജ് ചെയ്ത കേസിലെ പ്രതികള്‍. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ അമ്പത് സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിന് കരാറുകാരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ പി സി കുട്ടപ്പനാണ് കരാര്‍ നല്‍കിയത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നല്‍കിയ മാര്‍ഗനിര്‍ദേശം ലംഘിച്ചായിരുന്നു കരാര്‍. ഇതിനുശേഷം, പ്രതിയായ ജോസഫ് മാത്യു അപേക്ഷ പോലും ക്ഷണിക്കാതെ 310 ഇരുമ്പുതൂണില്‍ ഘടിപ്പിച്ച സൈന്‍ബോര്‍ഡുകള്‍ വയ്ക്കാനും അനുമതി നല്‍കി. പരസ്യം നല്‍കി കൂടുതല്‍ തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് കരാര്‍ നല്‍കണം, ആറുമാസത്തിനുള്ളില്‍ ബോര്‍ഡ് വയ്ക്കണം, അഞ്ചുവര്‍ഷമാണ് കരാര്‍ കാലാവധി എന്നിങ്ങനെയാണ് കേന്ദ്രനിര്‍ദേശം. ഈ നിര്‍ദേശം നിലവിലിരിക്കെ ജോസഫ് മാത്യു 30 വര്‍ഷത്തേക്ക് കരാര്‍ നീട്ടിക്കൊടുത്തു. ജോസഫ് മാത്യുവിന് അധികാരമില്ലാത്ത തദ്ദേശവകുപ്പിന് കീഴിലെ സ്ഥലങ്ങളിലും ബോര്‍ഡ് വയ്ക്കാന്‍ അനുമതി നല്‍കി. സര്‍ക്കാരിന് ഒരു വരുമാനവും ലഭിക്കാത്ത ഈ ഇടപാടില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും ഒരു ബോര്‍ഡിന് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയോളം നല്‍കണം. മുപ്പത് വര്‍ഷത്തേക്ക് കരാര്‍ നല്‍കുമ്പോള്‍ ഒരു ബോര്‍ഡില്‍ നിന്ന് കരാറുകാരന് രണ്ടുകോടി രൂപയോളം ലഭിക്കും. നിര്‍ദേശങ്ങള്‍ മറികടന്ന് അങ്കമാലി, കളമശേരി, ഇടപ്പള്ളി, കാക്കനാട്, വൈറ്റില, അരൂര്‍, കഴക്കൂട്ടം, കേശവദാസപുരം, ഓവര്‍ബ്രിഡ്ജ്, എന്നിവിടങ്ങളില്‍ പതിനഞ്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് പി സി കുട്ടപ്പന്‍ അനുമതി നല്‍കിയത്. തുടര്‍ന്നാണ് ജോസഫ്മാത്യു 310 സൈന്‍ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കിയത്. അടുത്തവര്‍ഷം വീണ്ടും 30 വര്‍ഷത്തേക്ക് കരാര്‍ പുതുക്കി നല്‍കി. സൈന്‍ബോര്‍ഡ് സ്ഥാപിച്ച ഇനത്തില്‍ കരാറുകാരന്‍ 15,17,100 രൂപ വിവിധ സ്ഥാപനങ്ങളില്‍നിന്ന് കൈപ്പറ്റിയിട്ടുണ്ട്.
പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് കരാര്‍ നല്‍കിയതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കരാര്‍ പുതുക്കാനുള്ള സാഹചര്യം ഇല്ലാതിരിക്കെയാണ് പുതുക്കി നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി 2011 ജൂണ്‍ ഏഴിനാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. എന്നാല്‍, സര്‍ക്കാരിന് വന്ന നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ക്കെതിരെ വകുപ്പുതല നടപടി മതിയെന്നും പറഞ്ഞ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി വി അജയകുമാര്‍ കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
deshabhimani 170512
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ 500 കോടിയുടെ അഴിമതി ആരോപണമുയര്‍ന്ന സൈന്‍ബോര്‍ഡ് അഴിമതിക്കേസ് പിന്‍വലിക്കുന്നു. വിജിലന്‍സ് പ്രത്യേക അന്വേഷണവിഭാഗം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേസ് പിന്‍വലിക്കുകയാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ReplyDelete