Friday, May 25, 2012

വിശ്വാസ്യത കളഞ്ഞുകുളിച്ച് സിബിഐ


തലശേരി: ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കളെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തെളിവൊന്നുമില്ലാതെ. മാധ്യമങ്ങള്‍ എഴുതിനിറച്ച കള്ളക്കഥയുടെ പകര്‍പ്പാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച പ്രഥമവിവരറിപ്പോര്‍ട്ട്. ഫസല്‍ "സിപിഐ എം വിട്ടതും ദേശാഭിമാനി പത്രത്തിന്റെ കോപ്പി കുറഞ്ഞതുമാണ് " കൊലപാതകത്തിനു കാരണമായി സിബിഐ കണ്ടെത്തിയത്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും കേന്ദ്ര അന്വേഷണഏജന്‍സിക്ക് വിശ്വസനീയമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചുരുക്കം.

സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തിരക്കഥ രൂപപ്പെട്ടത് രണ്ടുവര്‍ഷംമുമ്പ് തലശേരിയിലാണ്. തലശേരി റസ്റ്റ്ഹൗസ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇത്തരമൊരു വെടി സിബിഐ ആദ്യം പൊട്ടിച്ചത്. അന്വേഷണം എങ്ങുമെത്താതെ ഇരുട്ടില്‍ തപ്പുന്നതിനിടെയാണ് സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള കഥ രൂപപ്പെടുത്തിയത്. തലശേരിയിലെ ഒരു പ്രമുഖ ലേഖകനെ വിളിച്ച് "ഞെട്ടിക്കുന്ന വിവരം" കൈമാറി. ഇത് യുഡിഎഫും മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. സിപിഐ എമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള കടന്നാക്രമണമായിരുന്നു പിന്നീട്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേസിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ടു. പേഴ്സണല്‍ സ്റ്റാഫംഗമായ ഒരാള്‍ മുഖേനയാണ് മന്ത്രി കേസന്വേഷണത്തില്‍ തുടര്‍ച്ചയായി ഇടപെട്ടത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജനും തലശേരി ഏരിയാകമ്മിറ്റി അംഗവും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയുമായ കാരായി ചന്ദ്രശേഖരനും പ്രതികളല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച സിബിഐ ഇപ്പോള്‍ ധൃതിപിടിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനുപിന്നിലും മന്ത്രിയുടെ സമ്മര്‍ദമുണ്ട്.

രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങി നിരപരാധികളെ പ്രതിചേര്‍ത്ത് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച വാദമുഖങ്ങളെല്ലാം കെട്ടിച്ചമച്ച കല്‍പിത കഥകള്‍. പാര്‍ടിയില്‍ ഒരു ഘട്ടത്തിലും അംഗമായിരുന്നില്ല ഫസല്‍ എന്ന വസ്തുതയൊന്നും സിബിഐയുടെ വിധിയെഴുത്തിന് തടസ്സമായില്ല. തേജസ് പത്രത്തിന്റെ ഏജന്റായിരുന്നു ഫസല്‍. എന്‍ഡിഎഫ് തലശേരി സബ്ഡിവിഷന്‍ കമ്മിറ്റി അംഗമായിരുന്നുവെന്ന് കൊലപാതകത്തിനുശേഷം എന്‍ഡിഎഫ് നേതൃത്വം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. തേജസ് പത്രത്തിന്റെ ഏജന്റായതുകൊണ്ട് പ്രദേശത്ത് ദേശാഭിമാനിയുടെ കോപ്പി കുറഞ്ഞുവെന്നും അതിന്റെ വിരോധംമൂലമാണ് കൊലയെന്നുമുള്ള വിചിത്രവാദമാണ് സിബിഐ ഉന്നയിക്കുന്നത്. ഫസല്‍ തേജസ് ഏജന്റായതുകൊണ്ട് തലശേരി മേഖലയില്‍ ഒരിടത്തും ദേശാഭിമാനിയുടെ കോപ്പി കുറഞ്ഞിട്ടില്ല. ദേശാഭിമാനിയുടെ കോപ്പി കുറഞ്ഞതിന്റെപേരില്‍ ഒരാളെ കൊന്നുവെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന യാഥാര്‍ഥ്യവും സിബിഐക്ക് പ്രശ്നമല്ല.

deshabhimani 250512

1 comment:

  1. ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കളെ സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തെളിവൊന്നുമില്ലാതെ. മാധ്യമങ്ങള്‍ എഴുതിനിറച്ച കള്ളക്കഥയുടെ പകര്‍പ്പാണ് എറണാകുളം സിജെഎം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച പ്രഥമവിവരറിപ്പോര്‍ട്ട്. ഫസല്‍ "സിപിഐ എം വിട്ടതും ദേശാഭിമാനി പത്രത്തിന്റെ കോപ്പി കുറഞ്ഞതുമാണ് " കൊലപാതകത്തിനു കാരണമായി സിബിഐ കണ്ടെത്തിയത്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും കേന്ദ്ര അന്വേഷണഏജന്‍സിക്ക് വിശ്വസനീയമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചുരുക്കം.

    ReplyDelete