Friday, May 25, 2012

പൊലീസ് മനുഷ്യത്വരഹിതമായ നടപടി സ്വീകരിക്കുന്നു


ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് മനുഷ്യത്വരഹിതമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് സി എച്ച് അശോകനെ കേസില്‍ പ്രതിയാക്കിയത്. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കും വിധം ക്രൂരമായ മര്‍ദ്ദനങ്ങളാണ് പൊലീസ് പുറത്തെടുക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പിടിയിലായവരെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. കേസന്വേഷണം മനപൂര്‍വ്വം വഴിതിരിച്ച് വിടാനാണ് പൊലീസ് ശ്രമം. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം തയ്യാറാക്കുന്ന തിരക്കഥയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും കരീം പറഞ്ഞു. കേസിനെ സംബന്ധിച്ച ഒരു വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല. എന്നിട്ടും പ്രതികളുടെ മൊഴി എന്ന് പറഞ്ഞ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നുണ്ട്. ഏത് ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിക്കുന്നതെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കണം. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ അന്വേഷണം സംബന്ധിച്ച ഒരു വിവരവും പുറത്തുവിടരുതെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. കോടതിവിധികളെ വിലകല്‍പ്പിക്കാതെയാണ് കേസന്വേഷണവും അത് സംബന്ധിച്ച വാര്‍ത്തകളും മുന്നേറുന്നത്. "പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു" എന്ന രീതിയിലാണ് പല വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ പാര്‍ട്ടി നിയമ നടപടികള്‍ സ്വീകരിക്കും. പൊലീസ് ചോര്‍ത്തിക്കൊടുക്കുന്നതോ സ്വന്തമായി നിഗമനത്തിലെത്തിയോ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ കേസിനെ വഴിതിരിച്ച് വിടാനാണെന്ന് വ്യക്തമാണ്.

കേസന്വേഷണം വഴിതെറ്റിക്കാന്‍ മുല്ലപ്പള്ളിയും ചെന്നിത്തലയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ശാസ്ത്രീയമായി കേസ് അന്വേഷിക്കുമെന്ന് പറയുന്ന ആഭ്യന്തര മന്ത്രി മൂന്നാം മുറയാണോ ശാസ്ത്രീയ അന്വേഷണമെന്ന് വ്യക്തമാക്കണം. ഒഞ്ചിയം ഏരിയകമ്മറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നെന്ന് പറഞ്ഞ് ചോമ്പാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ശരിയല്ല. ഗുഢാലോചന നടത്താനുള്ള കേന്ദ്രങ്ങളല്ല സിപിഐ എം പാര്‍ട്ടി ഓഫീസുകള്‍. മുല്ലപ്പള്ളിയും ചെന്നിത്തലയും മുന്‍കൂട്ടി പ്രഖ്യാപിക്കുന്നവരെ കേസില്‍ കുടുക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കഴിയുന്നത്ര പാര്‍ട്ടി പ്രവര്‍ത്തകരെ കേസില്‍ പെടുത്താനാണ് ശ്രമം. കേസിന്റെ ആരംഭ ഘട്ടത്തില്‍ മുഖ്യപ്രതിയെന്ന് പറഞ്ഞ റഫീഖ് നിരപരാധിയാണെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റഫീഖിന്റെ വിരലടയാളം കൊലയാളികള്‍ സഞ്ചരിച്ച കാറില്‍ കണ്ടെന്നും റഫീഖിന്റെ കയ്യിലെ ബ്രേസ്ലെറ്റ് കാറില്‍ നിന്നും കണ്ടെത്തിയെന്നും ആദ്യം പറഞ്ഞിരുന്നു. റഫീഖിന് സിപിഐ എമ്മുമായി ബന്ധമില്ലെന്ന് കണ്ടപ്പോള്‍ അയാളെ കേസില്‍ നിന്ന് ഒഴിവാക്കുന്നു. ഇത്തരത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

സിപിഐ എമ്മിനെ വേട്ടയാടുന്ന നടപടിക്കെതിരെ കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും കരീം പറഞ്ഞു. ചന്ദ്രശേഖരന്റെ വധത്തിന് ശേഷം ഒഞ്ചിയം പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും സ്ഥാപനങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ വെള്ളിയാഴ്ച രാവിലെ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ റൂറല്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മറ്റിയംഗം എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ഭാസ്കരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കേസിനു പിന്നാലെ ഉണ്ടാകുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് യുക്തിസഹമായ പരിസമാപ്തിയിലെത്തും വരെ താന്‍ കേസിനു പിന്നാലെയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസില്‍ മുല്ലപ്പള്ളി നിരന്തരം ഇടപെടുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് കോഴിക്കോട് പത്രസമ്മേളനത്തില്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്.

അന്വേഷണത്തില്‍ ഇടപെടില്ല. കൊല ചെയതവരെ മാത്രം പിടിച്ചാല്‍ പോര; കേസിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയവരെയും പിടിക്കണമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമയും ആര്‍എംപി നേതാക്കളും പറയുന്നുണ്ട്. താന്‍ അവരുടെ വികാരത്തിനൊപ്പമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സിപിഐ എം നേതാക്കള്‍ തന്നെ നിരന്തരം ആക്ഷേപിക്കുകയാണ്. അത് തന്റെ അച്ഛനെ അപമാനിക്കുംവരെ എത്തി-മുല്ലപ്പള്ളി പറഞ്ഞു.

ചന്ദ്രശേഖരന്‍ വധം; രാഷ്ട്രീയ കൊലപാതകം എന്ന നിലയിലല്ല അന്വേഷണം

കൊച്ചി: ചന്ദ്രശേഖരന്‍ വധം രാഷ്ട്രീയ കൊലപാതകം എന്ന നിലയിലല്ല അന്വേഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തീരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒര് രാഷ്ട്രീയ പാര്‍ട്ടി നടത്തിയെന്ന നിലയിലല്ല അന്വേഷണം നടക്കുന്നത്. പ്രതികള്‍ ഏത് പാര്‍ട്ടിയില്‍ പെട്ട ആളുകളായാലും അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജയിലുകളില്‍ സമഗ്ര വികസനം ഏര്‍പ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ കൂടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ് മനുഷ്യത്വരഹിതമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete