Friday, June 22, 2012

തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢശ്രമം


റിസം മേഖലയെ സ്തംഭിപ്പിച്ച് ഹൗസ് ബോട്ടുടമകള്‍ നടത്തുന്ന അനാവശ്യ സമരത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കാന്‍ ഗൂഢശ്രമം. മഴ ശക്തമായതും പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുകയും ചെയ്തതോടെ ജില്ലയിലെ ടൂറിസം മേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. ഈസാഹചര്യം മുതലെടുത്ത് പഞ്ഞമാസത്തില്‍ തൊഴിലാളികള്‍ക്ക്് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതിരിക്കാനുള്ള ഗൂഢലക്ഷ്യമാണ് സമരത്തിനുപിന്നിലെന്ന് ആരോപണം. ഹൗസ് ബോട്ടുടമകളുടെ സമരത്തെത്തുടര്‍ന്ന് ബുധനാഴ്ചയും ജില്ലയിലെ ടൂറിസം മേഖല നിശ്ചലമായി. മഴടൂറിസത്തിന് പ്രാധാന്യമുള്ള ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ചതോടെ ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍ വന്‍ കുറവുണ്ടായി. ടൂറിസം മേഖലയിലെ വറുതി നേരിടാന്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സര്‍ക്കാര്‍ ഡ്രീം സീസണായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആകര്‍ഷകമായ ടൂറിസം പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹൗസ് ബോട്ടുടമകള്‍ സമരം പ്രഖ്യാപിച്ചതോടെ ടൂര്‍ കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും റിസോര്‍ട്ടുടമകളും പ്രതിസന്ധിയിലായി. സമരം ജില്ലാ കേന്ദ്രത്തിലെ വ്യാപാര മേഖലയെ ബാധിച്ചിട്ടുണ്ട്. പഴം, പച്ചക്കറി, ഇറച്ചി വ്യാപാര മേഖലയെയും ഹോട്ടല്‍ കച്ചവടത്തെയും ടാക്സി സര്‍വീസിനെയും സമരം സാരമായി ബാധിച്ചു. സമരത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കാന്‍ ഹൗസ്ബോട്ടുടമകള്‍ ഇനിയും തയ്യാറായിട്ടില്ല. ടൂറിസം മേഖലയില്‍ തൊഴിലാളി പിന്തുണയില്ലാത്ത ചില സംഘടനകളും സാഹചര്യം മുതലെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്.

ശമ്പളവര്‍ധനയോ മറ്റ് ഏതെങ്കിലും ആവശ്യം ഉന്നയിച്ചോ ടൂറിസം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പണിമുടക്കിയിട്ടില്ലെന്ന് ഹൗസ് ബോട്ട് ആന്‍ഡ് റിസോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി പി കെ സജീവ്കുമാര്‍ പറഞ്ഞു. തൊഴില്‍ വേതനം സംബന്ധിച്ച് തൊഴിലാളി സംഘടനകളും ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ കാലാവധി ആഗസ്ത് 31 വരെയയുണ്ട്. ഈ സാഹചര്യത്തില്‍ ശമ്പള വര്‍ധന എന്ന ആവശ്യം ഉന്നയിച്ച് യൂണിയന്‍ ഹൗസ് ബോട്ട് ഉടമ സംഘടനയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ തൊഴിലാളികള്‍ക്ക് ശമ്പളമായി 4500 രൂപയും 125 രൂപ ബാറ്റയുമാണ് നല്‍കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും വിലക്കയറ്റവും കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസം അനുവദിക്കാന്‍ തൊഴിലാളി യൂണിയനും ഹൗസ് ബോട്ട് ഉടമ സംഘടനയും തമ്മില്‍ ധാരണയായി. ശമ്പള വര്‍ധന സംബന്ധിച്ച് പിന്നീട് ചര്‍ച്ചചെയ്യാമെന്നും ധാരണയെത്തി. ഇതനുസരിച്ചുള്ള തുക തൊഴിലാളികള്‍ക്ക് വിതരണംചെയ്തു തുടങ്ങിയപ്പോഴാണ് പൊടുന്നനെ സമരവുമായി ഹൗസ് ബോട്ട് ഉടമ സംഘടന രംഗത്തെത്തിയത്. അതേസമയം പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് സാമുവല്‍ പ്രസ്താവനയില്‍ അറിയിച്ചു.

deshabhimani 210612

No comments:

Post a Comment