Tuesday, June 26, 2012

മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്നത് അസത്യമെന്ന് സത്യവാങ്മൂലം


ഒരു കൊലപാതകത്തിലും ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്നത് അസത്യമാണെന്നും ചന്ദ്രശേഖരന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ടി കെ രജീഷ്. വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ ടി ജയകൃഷ്ണന്റേതുള്‍പ്പെടെ ഏതെങ്കിലും കൊലപാതകത്തിലോ അക്രമപ്രവര്‍ത്തനത്തിലോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന ഒരു കൊലയെക്കുറിച്ചും അറിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പാട്യം പുതിയതെരു സ്വദേശിയായ കാരായി വീട്ടില്‍ ടി കെ രജീഷിനെ മഹാരാഷ്ട്രയില്‍നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി കസ്റ്റഡിയില്‍വച്ച് ഒരാഴ്ച അതിക്രൂരമായി പീഡിപ്പിച്ചു. നേരിട്ടറിവില്ലാത്ത കാര്യങ്ങളെയും വ്യക്തികളെയുംകുറിച്ചും ചില കൊലപാതകങ്ങളെ സംബന്ധിച്ചും പറയിക്കാനായിരുന്നു കൊടുംപീഡനം. കസ്റ്റഡിയില്‍നിന്ന് ജയിലില്‍ തിരിച്ചെത്തിയശേഷം ബന്ധുക്കള്‍ കാണാനെത്തിയപ്പോഴാണ് പറയാത്ത പലകാര്യങ്ങളും മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്നതായി രജീഷ് മനസിലാക്കിയത്. തുടര്‍ന്ന്, സത്യവാങ്മൂലം തയ്യാറാക്കി ജയില്‍സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട് ബന്ധുക്കളെ ഏല്‍പിക്കുകയായിരുന്നു. അഭിഭാഷകന്‍ മുഖേന തിങ്കളാഴ്ച രാവിലെ കോടതിയില്‍ സമര്‍പ്പിച്ചു.
""ഇന്നുവരെ ഒരു കൊലപാതകത്തിലും അക്രമപ്രവര്‍ത്തനത്തിലും നേരിട്ടോ അല്ലാതെയോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തെക്കുറിച്ചും അറിവുമില്ല. കണ്ണൂര്‍ ജില്ലയിലോ കേരളത്തിലോ ഉള്ള ഒരു രാഷ്ട്രീയപാര്‍ടിയുമായും എനിക്ക് ബന്ധമില്ല. രാഷ്ട്രീയപാര്‍ടി നേതാക്കളുമായി പരിചയമോ സൗഹൃദമോ ഇല്ല. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായും ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ എനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റസമ്മതം നടത്തിയതായും പൊലീസ് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കളവാണ്. രാഷ്ട്രീയപാര്‍ടികളുടെ നേതാക്കളും പ്രവര്‍ത്തകരും പല അക്രമസംഭവങ്ങളിലും ഉള്‍പ്പെട്ടതായി ഞാന്‍ മൊഴി നല്‍കിയിട്ടില്ല. പൊലീസിന്റെ കടുത്ത മര്‍ദനം സഹിക്കാനാവാത്ത അവസരത്തില്‍, അവരുടെ ഭീഷണിയും പ്രലോഭനവുംമൂലം എനിക്ക് നേരിട്ടറിവില്ലാത്ത കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞുതന്നത് പ്രകാരം പറയാന്‍ നിര്‍ബന്ധിതനായിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും പറഞ്ഞതായി ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആയത് എന്നെ കസ്റ്റഡിയില്‍വച്ച് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ശാരീരികവും മാനസികവുമായി ഉപദ്രവിച്ചും പറയിച്ചതാണ്."" -സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അറിയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ പറഞ്ഞതായി കൃത്രിമരേഖയുണ്ടാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അഡ്വ. കെ അജിത്ത്കുമാര്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 260612

1 comment:

  1. ഒരു കൊലപാതകത്തിലും ഇതുവരെ പങ്കെടുത്തിട്ടില്ലെന്നും മൊഴിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വരുന്നത് അസത്യമാണെന്നും ചന്ദ്രശേഖരന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ടി കെ രജീഷ്. വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കെ ടി ജയകൃഷ്ണന്റേതുള്‍പ്പെടെ ഏതെങ്കിലും കൊലപാതകത്തിലോ അക്രമപ്രവര്‍ത്തനത്തിലോ പങ്കെടുത്തിട്ടില്ല. കേരളത്തില്‍ നടന്ന ഒരു കൊലയെക്കുറിച്ചും അറിവില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

    ReplyDelete