Thursday, June 28, 2012

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തെ ഇരുട്ടിലാക്കും


ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് അതിരപ്പിള്ളി പദ്ധതിയുടെ മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുതി വികസനംതന്നെ അട്ടിമറിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ജലവൈദ്യുത പദ്ധതികള്‍ മാത്രമല്ല, താപ, സൗരോര്‍ജ, കാറ്റാടി വൈദ്യുതി പദ്ധതികള്‍ക്കും റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ തടസ്സമാകും. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കേരളം ഇരുട്ടിലാവുമെന്നാണ് അഭിപ്രായം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പഠനം നടത്തിയാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ പശ്ചിമഘട്ട എക്സ്പെര്‍ട്ട് ഇക്കോളജി സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട അതിരപ്പള്ളി പദ്ധതിക്ക് മാത്രം അനുമതി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 42 താലൂക്കുകള്‍ പരിസ്ഥിതി സംരക്ഷണ മേഖലയിലാണ്. അതില്‍ 13 താലൂക്കുകള്‍ അതീവ ദുര്‍ബലപ്രദേശമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു മരക്കൊമ്പ് വെട്ടാന്‍പോലും അനുവാദമില്ല. കേന്ദ്ര അനുമതിക്കായി കാത്തിരിക്കുന്ന അതിരപ്പിള്ളി, പൂയംകുട്ടി, പാത്രക്കടവ് എന്നിവയും പണി പുരോഗമിക്കുന്ന തോട്ടിയാര്‍ വൈദ്യുതി പദ്ധതിയും ഈ മേഖലയിലാണ്. ഇതിനു പുറമെ അനുമതിക്ക് സമര്‍പ്പിച്ച അമ്പതോളം ചെറു പദ്ധതികളും സംരക്ഷിത മേഖലയിലുള്‍പ്പെടും. ഇതില്‍ പെരിങ്ങല്‍കുത്ത് എക്സ്റ്റന്‍ഷന്‍, മാങ്കുളം, ആനക്കയം, ചിന്നാര്‍, മാനന്തവാടി പദ്ധതികളും ഉള്‍പ്പെടുന്നു. ഇടുക്കി ജില്ല പൂര്‍ണമായും ഈ മേഖലയുടെ കീഴില്‍ വരും. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ പദ്ധതികളെല്ലാം മുടങ്ങാനാണ് സാധ്യത.

കാസര്‍കോട് ജില്ലയിലെ ചീമേനി താപനിലയം സ്ഥാപിക്കുന്ന പ്രദേശവും ഇതേ വിഭാഗത്തില്‍പ്പെടുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടാന്‍ ഇടയുണ്ട്. താപനിലയത്തിന് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര അനുമതിക്ക് സമര്‍പ്പിച്ചതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കാറ്റാടി വൈദ്യുതി പദ്ധതികളേയും പ്രതികൂലമായി ബാധിക്കും. കാറ്റില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദനത്തിന് സാധ്യതയുള്ള ഇടുക്കിയിലെ രാമക്കല്‍മേട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, കഞ്ചിക്കോട് തുടങ്ങിയ സ്ഥലങ്ങളും തൃശൂര്‍ ജില്ലയില്‍ പണി പുരോഗമിക്കുന്ന പീച്ചി, ചിമ്മിനി പദ്ധതികളും പരിസ്ഥിതി സംരക്ഷണ മേഖലയിലാണ്. അമ്പതു വര്‍ഷം കഴിഞ്ഞ അണക്കെട്ടുകളെല്ലാം ഡീ-കമീഷന്‍ ചെയ്യണമെന്ന കമീഷന്‍ റിപ്പോര്‍ട്ടും കേരളത്തെ ദോഷകരമായി ബാധിക്കും. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ഇടുക്കി, മൂഴിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. തൃശൂര്‍ ജില്ലയുടെ പ്രധാന കുടിവെള്ളസ്രോതസ്സായ പീച്ചി ഡാമും അമ്പതു വര്‍ഷം പിന്നിട്ടതാണ്. അശാസ്ത്രീയവും വികസന വിരുദ്ധവുമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് മറ്റ് അഞ്ച് സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനോട്് ആവശ്യപ്പെട്ടപ്പോള്‍ കേരളം മിണ്ടിയില്ല. സമിതി റിപ്പോര്‍ട്ടിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് ചെയ്യേണ്ടതെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി പ്രദീപ് പറഞ്ഞു.
(വി എം രാധാകൃഷ്ണന്‍)

deshabhimani 280612

1 comment:

  1. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് അതിരപ്പിള്ളി പദ്ധതിയുടെ മാത്രമല്ല, സംസ്ഥാനത്തെ വൈദ്യുതി വികസനംതന്നെ അട്ടിമറിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ജലവൈദ്യുത പദ്ധതികള്‍ മാത്രമല്ല, താപ, സൗരോര്‍ജ, കാറ്റാടി വൈദ്യുതി പദ്ധതികള്‍ക്കും റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ തടസ്സമാകും. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കേരളം ഇരുട്ടിലാവുമെന്നാണ് അഭിപ്രായം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.

    ReplyDelete