Thursday, July 26, 2012

അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു: ആഭ്യന്തരമന്ത്രി


ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജോസി ചെറിയാന്‍ മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകര സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ എന്ന നിലയിലാണിതെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് എളമരം കരീമിന്റെയും കെ ദാസന്റെയും ചോദ്യങ്ങള്‍ക്കാണ് അന്വേഷണത്തിനിടെ ജോസി ചെറിയാന്‍ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ട കാര്യം മന്ത്രി വെളിപ്പെടുത്തിയത്. എന്നാല്‍ സംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ ഫോണിലൂടെ വാര്‍ത്ത നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 9497990123 എന്ന നമ്പര്‍ ഉപയോഗിക്കുന്നത് ജോസി ചെറിയാനാണ്. ഈ ഫോണില്‍നിന്ന് മെയ് നാലിനുശേഷം മാധ്യമപ്രവര്‍ത്തകരെ വിളിച്ചിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ സംഘത്തിലെ ആരും മാധ്യമങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണസംഘത്തിന്റെ പബ്ലിക് റിലേഷന്‍സ് ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിവരം നല്‍കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി

എംഎല്‍എമാരടക്കം സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കളുടെ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതീവ രഹസ്യസ്വഭാവമുള്ളതിനാലാണ് ഇതെന്നും മന്ത്രി അറിയിച്ചു. എംഎല്‍എമാരുടേയും പാര്‍ടി നേതാക്കളുടേയും ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന എളമരം കരീമിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ഫോണ്‍, ഇമെയില്‍ എന്നിവ വഴിയുള്ള ആശയവിനിമയം പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കണ്ടാല്‍ പരിശോധനയ്ക്ക് അനുമതി നല്‍കാമെന്നും ആഭ്യന്തരമന്ത്രി മറുപടിയില്‍ പറയുന്നു. 1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടും മറ്റും മറുപടിയില്‍ ഉദ്ധരിക്കുന്നുണ്ട്. ആരുടെയൊക്കെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയതെന്നു ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല. എംഎല്‍എമാരടക്കം സിപിഐ എം നേതാക്കളുടെ ഫോണ്‍കോള്‍ ആഭ്യന്തരവകുപ്പ് വ്യാപകമായി ചോര്‍ത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഈ വിഷയം നിയമസഭയിലും എളമരം കരീം ഉന്നയിച്ചിരുന്നു.

deshabhimani 260712

1 comment:

  1. ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജോസി ചെറിയാന്‍ മാധ്യമപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകര സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ എന്ന നിലയിലാണിതെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് എളമരം കരീമിന്റെയും കെ ദാസന്റെയും ചോദ്യങ്ങള്‍ക്കാണ് അന്വേഷണത്തിനിടെ ജോസി ചെറിയാന്‍ മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ട കാര്യം മന്ത്രി വെളിപ്പെടുത്തിയത്.

    ReplyDelete