Friday, July 27, 2012

റിയാലിറ്റി ഷോയിലെ പീഡനത്തിനെതിരെ നടപടി വരുന്നു


ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി ഷോകളില്‍ നിര്‍ദാക്ഷിണ്യം കമന്റടിക്കുന്ന വിധികര്‍ത്താക്കളുടെയും എലിമിനേഷന്‍ റൗണ്ടില്‍ കുട്ടികളെ കരയിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അവതാരകരുടെയും ശ്രദ്ധയക്ക്. കുട്ടികളുടെ മാനസികനില തകര്‍ക്കുംവിധം പെരുമാറുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ (ഐബിഎഫ്) വ്യക്തമാക്കി. അശ്ലീല സംഭാഷണവും ആഭാസ നൃത്തരംഗങ്ങളുമുള്ള സിനിമ അവാര്‍ഡ് ഷോകള്‍ പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്നതിനും മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരത പ്രദര്‍ശിപ്പിക്കുന്നതിനും ഐബിഎഫ് വിലക്കേര്‍പ്പെടുത്തി. ഫെഡറേഷനു ലഭിച്ച പരാതികള്‍ പരിശോധിച്ച് ഈമാസം പുറത്തിറക്കിയ മൂന്നു വ്യത്യസ്ത സര്‍ക്കുലറുകളിലാണ് ഈ നിര്‍ദേശം.

റിയാലിറ്റി ഷോ, ടെലി സീരിയല്‍, പരസ്യചിത്രങ്ങള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍സിപിസിആര്‍) 2011ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചാനലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐബിഎഫ് ആവശ്യപ്പെടുന്നു. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളും കൗമാരക്കാരും പങ്കെടുക്കുന്ന റിയാലിറ്റി ഷോകള്‍ മത്സരാധിഷ്ഠിതമാകരുതെന്നാണ് ഒരു നിര്‍ദേശം. ഷോകള്‍ വാണിജ്യാധിഷ്ഠിതമായതിനാല്‍ അവതരണത്തില്‍ നാടകീയതയും സെന്‍സേഷണലിസവും കലര്‍ത്തുന്നത് പതിവാണ്. ഇത് കുട്ടികളില്‍ അനാരോഗ്യകരമായ ഉല്‍ക്കണ്ഠയും മാനസികസമ്മര്‍ദവുമുണ്ടാക്കും. 2009 മാര്‍ച്ച് 19ന് ഒരു ചാനല്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത കുട്ടിക്ക് വിധികര്‍ത്താക്കളുടെ കമന്റ് കേട്ട് മാനോനില തെറ്റിയ സംഭവം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. എലിമിനേഷന്‍ റൗണ്ടില്‍ കുട്ടികളെ കരയിക്കാന്‍ അവതാരകര്‍ ശ്രമിക്കുന്നതും സാധാരണമാണ്. ഇതും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് എതിരാണ്. "സിനിമ അവാര്‍ഡ്നൈറ്റ്" പരിപാടികളില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ആഭാസനൃത്തവും പതിവായി. ഈ ഷോകള്‍ക്കെതിരെ ഐബിഎഫിന്റെ ബ്രോഡ്കാസ്റ്റ് കണ്ടന്റ് കംപ്ലെയിന്റ് കൗണ്‍സിലിന് (ബിസിസിസി) നിരവധി പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയത്. അവാര്‍ഡ്നൈറ്റുകള്‍ പലതും ലൈവായി സംപ്രേക്ഷണം ചെയ്യുന്നതല്ല. എന്നിട്ടും ദ്വയാര്‍ഥ പ്രയോഗങ്ങളും ആഭാസരംഗങ്ങളും മുറിച്ചുമാറ്റാതെ ഉള്‍പ്പെടുത്തുന്നതിനെ സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം ഷോകള്‍ രാത്രി 11നുശേഷം മതിയെന്നാണ് നിര്‍ദേശം.

മൃഗങ്ങളോടുള്ള ക്രൂരത പ്രദര്‍ശിപ്പിക്കുന്ന റിയാലിറ്റി ഷോകളും സാഹസിക പരിപാടികളും വര്‍ധിച്ചുവരുന്നതിലും ഐബിഎഫ് ഉല്‍ക്കണ്ഠപ്പെടുന്നു. വന്യമൃഗങ്ങളുടെ ജീവിതവും ആവാസവ്യവസ്ഥയും പരിചയപ്പെടുത്തുന്ന വിദേശ ചാനലുകളില്‍നിന്നു വ്യത്യസ്തമാണ് ഇവിടുത്തെ അവസ്ഥ. മൃഗങ്ങളെ കൊന്നുതള്ളി അവയുടെ ഭാഗങ്ങള്‍ ഭക്ഷിക്കുന്നത് പ്രദര്‍ശിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ചാനലുകള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. സെക്സ്, വയലന്‍സ്, അന്ധവിശ്വാസം പ്രചരിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെട്ട ചാനല്‍ പരിപാടികള്‍ക്കെതിരെ ജൂണ്‍ മുതല്‍ ജൂലൈ വരെ 6387 പരാതി ബിസിസിസിക്ക് ലഭിച്ചു. മലയാളത്തില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണംചെയ്ത വിശ്വസിച്ചാലും ഇല്ലെങ്കിലും, അമ്മ എന്നീ പരിപാടികള്‍ക്കെതിരായ പരാതികളും ഇതില്‍പ്പെടും.
(എം എസ് അശോകന്‍)

deshabhimani 260712

1 comment:

  1. ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി ഷോകളില്‍ നിര്‍ദാക്ഷിണ്യം കമന്റടിക്കുന്ന വിധികര്‍ത്താക്കളുടെയും എലിമിനേഷന്‍ റൗണ്ടില്‍ കുട്ടികളെ കരയിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അവതാരകരുടെയും ശ്രദ്ധയക്ക്. കുട്ടികളുടെ മാനസികനില തകര്‍ക്കുംവിധം പെരുമാറുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ (ഐബിഎഫ്) വ്യക്തമാക്കി. അശ്ലീല സംഭാഷണവും ആഭാസ നൃത്തരംഗങ്ങളുമുള്ള സിനിമ അവാര്‍ഡ് ഷോകള്‍ പ്രൈംടൈമില്‍ സംപ്രേക്ഷണം ചെയ്യുന്നതിനും മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരത പ്രദര്‍ശിപ്പിക്കുന്നതിനും ഐബിഎഫ് വിലക്കേര്‍പ്പെടുത്തി. ഫെഡറേഷനു ലഭിച്ച പരാതികള്‍ പരിശോധിച്ച് ഈമാസം പുറത്തിറക്കിയ മൂന്നു വ്യത്യസ്ത സര്‍ക്കുലറുകളിലാണ് ഈ നിര്‍ദേശം.

    ReplyDelete