Sunday, July 29, 2012

ഡല്‍ഹി കുറ്റകൃത്യങ്ങളുടെയും തലസ്ഥാനം


കൊലപാതകങ്ങളുടെയും കൊള്ളയുടെയും വാര്‍ത്തകളിലേക്കാണ് ഓരോ ദിവസവും രാജ്യതലസ്ഥാനം ഉണരുന്നത്. ജാഗ്രതയോടെ ജീവിച്ചില്ലെങ്കില്‍ ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണിവിടെ. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും അക്രമാസക്തമായ വന്‍നഗരമാണ് ഡല്‍ഹി. കഴിഞ്ഞയാഴ്ച 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മോഷണം തടയാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി രോഹിണി സെക്ടറില്‍ രണ്ട് വൃദ്ധകള്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത് തലസ്ഥാനവാസികളെ ഞെട്ടിച്ചു. രണ്ടുദിവസങ്ങള്‍ക്കിടെ ഡല്‍ഹിയുടെ സമീപപ്രദേശങ്ങളില്‍ ഒരു മലയാളിക്ക് വെട്ടേല്‍ക്കുകയും മറ്റൊരാള്‍ അടിയേറ്റു മരിക്കുകയും ചെയ്തു. ജൂണില്‍ നജഫ്ഗഢ് എംഎല്‍എ ഭരത്സിങ് കൊലപാതകശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

രണ്ടുദിവസത്തിനിടയില്‍ മൂന്നുപേര്‍ എന്ന ശരാശരിയിലാണ് ഡല്‍ഹിയില്‍ കൊലപാതകം. ദേശീയതലത്തില്‍ കുറ്റകൃത്യങ്ങള്‍ 18.9 ശതമാനമാകുമ്പോള്‍ ഡല്‍ഹിയിലെമാത്രം കുറ്റകൃത്യനിരക്ക് 31.2 ശതമാനമാണ്. കുട്ടികള്‍ക്ക് ഏറ്റവും അപകടകരമായ നഗരമാണ് ഡല്‍ഹിയെന്ന് നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ ഒരുലക്ഷം കുട്ടികളില്‍ 2.7 ശതമാനം ആക്രമണത്തിന് ഇരയാകുന്നെങ്കില്‍ ഡല്‍ഹിയില്‍മാത്രം 25.4 ശതമാനം കുട്ടികള്‍ ആക്രമിക്കപ്പെടുന്നുവെന്നാണ് കണക്ക്. 2011ല്‍ ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ചെയ്തത് 1514 കേസ്. 2010ല്‍ 1508 ആയിരുന്നു. ഈ വര്‍ഷം 1600 കുട്ടികളെ കാണാതായി. സ്ത്രീകള്‍ക്കെതിരായ അക്രമനിരക്കിലും ഡല്‍ഹിയാണ് മുന്നില്‍. ബലാത്സംഗം 17.6 ശതമാനം, തട്ടിക്കൊണ്ടുപോകല്‍ 31.8 ശതമാനം, സ്ത്രീധനകൊലപാതകം 14 ശതമാനം, മാനഭംഗശ്രമം 10.1 ശതമാനം എന്നിങ്ങനെയാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍.വൃദ്ധജനങ്ങള്‍ക്കെതിരെയും അക്രമം കൂടുതല്‍ ഇവിടെത്തന്നെ.

രാജ്യത്തെ ഏറ്റവും കുറ്റവാസനയുള്ള സേന എന്ന "വിശേഷണ"വും ഡല്‍ഹി പൊലീസിനുതന്നെ. 2011ല്‍ പൊലീസിനെതിരെ രജിസ്റ്റര്‍ചെയ്ത കേസുകള്‍ 12,805. തൊട്ടുമുന്‍വര്‍ഷത്തെ കേസുകള്‍ ഏതാണ്ട് ഇതിന്റെ പകുതിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 12 വയസ്സുകാരിയായ തെരുവുബാലികയെ പൊലീസ് കോണ്‍സ്റ്റബിള്‍ മാനഭംഗപ്പെടുത്തിയതും ഒരുമാസത്തിനിപ്പുറം 14 വയസ്സുകാരനായ ബാലനെ വെടിവച്ചുകൊന്നതും ഒച്ചപ്പാടുയര്‍ത്തിയിരുന്നു. നഗരത്തിലെ എല്ലാ അക്രമങ്ങളെയും ചെറുക്കാന്‍ കഴിയില്ലെന്നാണ് ഡല്‍ഹി പൊലീസ് കമീഷണര്‍ നീരജ്കുമാറിന്റെ വാദം. ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിടുന്നവരില്‍ അയല്‍സംസ്ഥാനത്തുനിന്നുള്ളവരുമുണ്ട്-കമീഷണര്‍ പറഞ്ഞു.
(പി വി അഭിജിത്)

deshabhimani 290712

1 comment:

  1. കൊലപാതകങ്ങളുടെയും കൊള്ളയുടെയും വാര്‍ത്തകളിലേക്കാണ് ഓരോ ദിവസവും രാജ്യതലസ്ഥാനം ഉണരുന്നത്. ജാഗ്രതയോടെ ജീവിച്ചില്ലെങ്കില്‍ ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന അവസ്ഥയാണിവിടെ. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ പുതിയ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും അക്രമാസക്തമായ വന്‍നഗരമാണ് ഡല്‍ഹി. കഴിഞ്ഞയാഴ്ച 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മോഷണം തടയാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ച രാത്രി രോഹിണി സെക്ടറില്‍ രണ്ട് വൃദ്ധകള്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത് തലസ്ഥാനവാസികളെ ഞെട്ടിച്ചു. രണ്ടുദിവസങ്ങള്‍ക്കിടെ ഡല്‍ഹിയുടെ സമീപപ്രദേശങ്ങളില്‍ ഒരു മലയാളിക്ക് വെട്ടേല്‍ക്കുകയും മറ്റൊരാള്‍ അടിയേറ്റു മരിക്കുകയും ചെയ്തു. ജൂണില്‍ നജഫ്ഗഢ് എംഎല്‍എ ഭരത്സിങ് കൊലപാതകശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

    ReplyDelete