Sunday, July 29, 2012

പുറത്താക്കിയത് രാജ്യം ആദരിക്കുന്ന കൃഷിശാസ്ത്രജ്ഞരെ


കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയ പ്രേരിതമായി ജനറല്‍കൗണ്‍സില്‍ പുറത്താക്കിയത് രാജ്യം ആദരിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞരെ. യുഡിഎഫ് മേധാവിത്വം വോട്ടെടുപ്പിലൂടെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍, അഗ്രി ഫാക്കല്‍റ്റി ഡീന്‍ ഡോ. സ്വരൂപ് ജോണ്‍ എന്നിവരെ പുറത്താക്കിയപ്പോള്‍ സര്‍വകലാശാലയ്ക്ക് നഷ്ടമായത് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയല്ല; കാര്‍ഷിക കേരളത്തിന് അമൂല്യസംഭാവന അര്‍പ്പിച്ച ശാസ്ത്രജ്ഞരെയാണ്.

വിവിധ ഇടങ്ങളിലെ സേവനത്തിനുശേഷമാണ് ടി ആര്‍ ഗോപാലകൃഷ്ണന്‍ റിസര്‍ച്ച് ഡയറക്ടറായി എത്തിയത്. പച്ചക്കറിവിത്ത് ഗവേഷണരംഗത്ത് പ്രശസ്തനാണ്. ദേശീയ കിഴങ്ങുഗവേഷണ കേന്ദ്ര നേതൃപദവിയിലേക്ക് ക്ഷണിക്കപ്പെട്ട ഘട്ടത്തിലാണ് ഇവിടെ നിയമനം ലഭിച്ചത്. മികച്ച കാര്‍ഷിക ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒരു ഡസനോളം പുരസ്കാരം സ്വന്തമായുള്ള ഗോപാലകൃഷ്ണനെ മൂന്ന് വൈസ്ചാന്‍സലര്‍മാര്‍കൂടി ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്. അത്യുല്‍പ്പാദനശേഷിയുള്ള 35 പച്ചക്കറി ഇനം ഗോപാലകൃഷ്ണന്റെ സംഭാവനയാണെന്നതുപോലും പുറത്താക്കിയവര്‍ക്ക് അറിയില്ല. ബാക്ടീരിയാ ആക്രമണം ഏശാത്ത ഇദ്ദേഹത്തിന്റെ ഇനങ്ങള്‍ കര്‍ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സൂര്യ, ശ്വോത, ഹരിത, നീലിമ എന്നീ വഴുതനകള്‍ ഇദ്ദേഹം വികസിപ്പിച്ചതാണ്. വലുപ്പത്തിലും ഗുണത്തിലും മികച്ചതായ "അമ്പിളി" ഇനം മത്തന്‍ ദേശീയശ്രദ്ധ നേടിയിരുന്നു. ഇന്ന് ഇതാണ് വിദേശങ്ങളില്‍ പോലും കൃഷിചെയ്യുന്നത്. കുലയായി മുളക് ലഭിക്കുന്ന ഉജ്വലയും ഇദ്ദേഹത്തിന്റേതാണ്. ഇത് രാജ്യത്ത് പച്ചമുളക് ഉല്‍പ്പാദനം പത്തിരട്ടിയിലേറെയാക്കി. അനശ്വര, ലോല എന്നീ പയര്‍ ഇനങ്ങളും നീളം കുറഞ്ഞ പടവലമായ അനശ്വര, ലോല എന്നിവയും ബേബി എന്ന അമരപ്പയറും ഈ ശാസ്ത്രജ്ഞന്റെ പരീക്ഷണങ്ങളില്‍ പിറവിയെടുത്തതാണ്. തൃശൂര്‍ മണ്ണൂത്തി മൂക്കനിക്കര സ്വദേശിയാണ്.

1979ല്‍ സര്‍വീസില്‍ പ്രവേശിച്ച ഡോ. സ്വരൂപ് ജോണ്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഫെല്ലോഷിപ് ഒന്നാം റാങ്കോടെ നേടിയതോടെയാണ് രാജ്യം ശ്രദ്ധിച്ചത്്. 2009ല്‍ കൃഷി വിജ്ഞാന്‍ അവാര്‍ഡും കരസ്ഥമാക്കി. 2005ല്‍ കായംകുളത്ത് റീജണല്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ പ്രോജക്ട് ഡയറക്ടര്‍ ആയിരുന്നു. അമ്പതോളം പ്രേജക്ടിന് രൂപംനല്‍കി. എണ്ണക്കുരു അക്കാദമി അംഗമായിരുന്നു. ഓണാട്ടുകര ഡെവലപ്മെന്റ് പ്രോജക്ട് ലീഡറായി പ്രവര്‍ത്തിച്ച് നിരവധി സമ്പൂര്‍ണ കൃഷിപദ്ധതികള്‍ തയ്യാറാക്കി കുട്ടനാട് കര്‍ഷകരുടെ പ്രിയങ്കരനായി. 13 വിളകള്‍ വികസിപ്പിച്ചിട്ടുണ്ട്. അഞ്ച് നെല്ലിനവും തിലക്, തിലക്റാണി എന്നീ എള്ള് ഇനങ്ങളും ഇദ്ദേഹത്തിന്റേതാണ്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുതകുന്ന നൂറ്റമ്പതോളം പ്രബന്ധം രചിച്ചിട്ടുണ്ട്. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്. പ്രൊവൈസ് ചാന്‍സലറും "ഗാലസ" പദ്ധതി ഉപജ്ഞാതവുമായ ഡോ. പത്തിയൂര്‍ ഗോപിനാഥിനെ പുറത്താക്കിയതിനു പിന്നാലെ രണ്ടു പ്രമുഖര്‍കൂടി കാര്‍ഷിക സര്‍വകലാശാലയുടെ പടിക്കുപുറത്താകുമ്പോള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് ഈ ഉന്നത കൃഷി വിജ്ഞാനപഠനകേന്ദ്രം.

deshabhimani 300712

1 comment:

  1. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയ പ്രേരിതമായി ജനറല്‍കൗണ്‍സില്‍ പുറത്താക്കിയത് രാജ്യം ആദരിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞരെ. യുഡിഎഫ് മേധാവിത്വം വോട്ടെടുപ്പിലൂടെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍, അഗ്രി ഫാക്കല്‍റ്റി ഡീന്‍ ഡോ. സ്വരൂപ് ജോണ്‍ എന്നിവരെ പുറത്താക്കിയപ്പോള്‍ സര്‍വകലാശാലയ്ക്ക് നഷ്ടമായത് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയല്ല; കാര്‍ഷിക കേരളത്തിന് അമൂല്യസംഭാവന അര്‍പ്പിച്ച ശാസ്ത്രജ്ഞരെയാണ്.

    ReplyDelete