Tuesday, August 28, 2012

ലോക്കപ്പുകളില്‍ അടിയന്തരാവസ്ഥയുടെ സ്ഥിതി: പി കെ ശ്രീമതി


ഏറ്റുമാനൂര്‍: അടിയന്തരാവസ്ഥയുടെ കാളരാത്രിയെ അനുസ്മരിപ്പിക്കുന്ന ഭേദ്യങ്ങളാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ലോക്കപ്പുകളില്‍ നടമാടുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ കൂട്ടായ്മയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ടി വി രാജേഷ് എംഎല്‍എയ്ക്കു നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.

അക്രമത്തിനിരയായി ആശുപത്രിയില്‍ കിടന്ന സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ മനസ്സില്‍പോലും ചിന്തിക്കാത്ത സംഭവത്തില്‍ കൊലക്കേസില്‍ പെടുത്തി തടവിലിടുന്ന വിചിത്രമായ സാഹചര്യമാണുണ്ടായത്. ഒരു നിയമവും രണ്ട് നീതിയുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നടപ്പാക്കുന്നത്. പി ജയരാജന് ജാമ്യം അനുവദിച്ച് ഹൈക്കോടതി നടത്തിയ പരാമര്‍ശം പുറത്തുവന്നു. മാനാഭിമാനമുണ്ടെങ്കില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി ആസിഫലി രാജിവയ്ക്കണം. ജയരാജനെ ജയിലിലടച്ചതും ജാമ്യം നിഷേധിച്ചതും തെറ്റായിരുന്നു എന്നത് പരോക്ഷമായി ധ്വനിപ്പിക്കുന്ന പ്രതികരണമാണ് കോടതി നടത്തിയത്. ഷുക്കൂര്‍ വധക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും മാധ്യമങ്ങളും പ്രചരിപ്പിച്ച പാര്‍ടി കോടതി എവിടെ എന്ന് കള്ളക്കഥ പ്രചരിപ്പിച്ചവര്‍ പറയണം. ഓണക്കാലത്ത് വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുമ്പോള്‍ കെടുകാര്യസ്ഥതയുടെ പ്രതീകമായി നോക്കി നില്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. അന്യായത്തിനും അനീതിക്കുമെതിരെ വിരല്‍ ചൂണ്ടുന്ന പ്രസ്ഥാനത്തെയും നേതാക്കളെയും ജനമനസ്സുകളില്‍ നിന്ന് അകറ്റുന്ന നടപടിയാണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.

സ്വീകരണത്തിന് ടി വി രാജേഷ് മറുപടി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് വി ആര്‍ രാജേഷ് അധ്യക്ഷനായി. കെ സുരേഷ്കുറുപ്പ് എംഎല്‍എ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം അഡ്വ. കെ അനില്‍കുമാര്‍, ഏറ്റുമാനൂര്‍ ഏരിയസെക്രട്ടറി കെ എന്‍ വേണുഗോപാല്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ എന്‍ രവി, അഡ്വ. വി ജയപ്രകാശ്, അഡ്വ. റെജി സക്കറിയ, ലോക്കല്‍ സെക്രട്ടറി ഇ എസ് ബിജു, സിഐടിയു ഏരിയസെക്രട്ടറി ഇ പി ചെല്ലപ്പന്‍, ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയംഗം അഡ്വ. ഷീജ അനില്‍, സംസ്ഥാനകമ്മിറ്റിയംഗം പി എന്‍ ബിനു, ഷമീം അഹമ്മദ്, വൈസ് പ്രസിഡന്റ് പി എ നസീര്‍, ടി വി ബിജോയ്, ബ്ലോക്ക് പ്രസിഡന്റ് എം എസ് ഷാജി, എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ രാജേഷ് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ടി എം സുരേഷ് നന്ദിയും പറഞ്ഞു.

വിപ്ലവവീര്യം തകര്‍ക്കാനാവില്ല: ടി വി രാജേഷ്

ഏറ്റുമാനൂര്‍: കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചാലും വിപ്ലവവീര്യത്തെ തകര്‍ക്കാനാവില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. അനീതിക്കും വര്‍ഗീയതയ്ക്കുമെതിരെ യുവജനങ്ങളെ അണിനിരത്തി ശക്തമായ പോരാട്ടം തുടരും. ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിനെ ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാല്‍ സാക്ഷിമൊഴി എടുക്കാന്‍ വേണ്ടി തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചാണ് ചോദ്യം ചെയ്തത്. രണ്ടുനീതി കാണിക്കുന്ന സര്‍ക്കാരാണിത്. കള്ളക്കേസുകൊണ്ട് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താമെന്നത് യുഡിഎഫിന്റെ വ്യാമോഹമാണെന്നും രാജേഷ് പറഞ്ഞു.

deshabhimani 280812

1 comment:

  1. അടിയന്തരാവസ്ഥയുടെ കാളരാത്രിയെ അനുസ്മരിപ്പിക്കുന്ന ഭേദ്യങ്ങളാണ് കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ലോക്കപ്പുകളില്‍ നടമാടുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ കൂട്ടായ്മയും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ടി വി രാജേഷ് എംഎല്‍എയ്ക്കു നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.

    ReplyDelete