Friday, August 31, 2012

ഓണം കയ്പ്പേറിയതായി; തോട്ടം മേഖല പ്രതിസന്ധിയിലേക്ക്


ഓണവും കഴിഞ്ഞു; റേഷന്‍ കടകളില്‍ പഞ്ചസാരയില്ല

കോഴിക്കോട്: ഓണം-റമദാന്‍ സ്പെഷ്യല്‍ പഞ്ചസാര ഓണവും പെരുന്നാളും കഴിഞ്ഞിട്ടും വീടുകളിലെത്തിയില്ല. മാസങ്ങള്‍ക്കു മുന്നെ പ്രഖ്യാപിച്ച സ്പെഷ്യല്‍ പഞ്ചസാര തിരുവോണത്തിന്റെ തലേദിവസമായ ചൊവ്വാഴ്ച വൈകിട്ടാണ് റേഷന്‍ വ്യാപാരികള്‍ക്കു ലഭിച്ചത്. ഓണാവധി കഴിഞ്ഞ് വെള്ളിയാഴ്ച മുതലേ വിതരണം തുടങ്ങൂ. പഞ്ചസാരക്ക് പൊതുവിപണിയില്‍ കയ്ക്കുന്ന വിലവര്‍ധനയുള്ളപ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥയാല്‍ റേഷന്‍ പഞ്ചസാര ഓണത്തിനും കിട്ടാതായത്. ആഘോഷക്കാലം പ്രമാണിച്ച് എപിഎല്‍, ബിപിഎല്‍ വിഭാഗത്തിന് പഞ്ചസാര മാത്രമാണ് സ്പെഷ്യലായി അനുവദിച്ചിരുന്നത്. എന്നാല്‍ സിവില്‍ സപ്ലൈസ് വകുപ്പ് വേണ്ട നടപടിയെടുക്കാത്തതിനാല്‍ ഇതും ആവശ്യ സമയത്ത് ജനങ്ങള്‍ക്ക് ഉപകരിക്കാതെപോയി. സ്പെഷ്യല്‍ പഞ്ചസാരയടക്കം ജില്ലയില്‍ ഒരുമാസം വേണ്ട 6,900 ക്വിന്റല്‍ പഞ്ചസാര ആഗസ്തില്‍ വിതരണത്തിന് എത്തിയില്ല. ലഭിച്ചത് മുഴുവന്‍ മാവേലി സ്റ്റോറുകള്‍ക്കും മറ്റും നല്‍കുകയായിരുന്നു. ജൂലൈയില്‍ കൊടുക്കാന്‍ ശേഷിച്ച പഞ്ചസാര വിതരണം പോലും അടുത്ത ദിവസങ്ങളിലാണ് ആരംഭിക്കുക. വിതരണം വൈകിയതിനാല്‍ സെപ്തംബര്‍ എട്ടുവരെ സ്പെഷ്യല്‍ പഞ്ചസാര കടകളില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓണം കയ്പ്പേറിയതായി; തോട്ടം മേഖല പ്രതിസന്ധിയിലേക്ക്

കുമളി: പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികള്‍ക്ക് ഇത്തവണ ഓണം കയ്പ്പേറിയതായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോട്ടം തൊഴിലാളികള്‍ക്കായി ഓണത്തിന് നടപ്പാക്കിയിരുന്ന സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാകെ യുഡിഎഫ് അട്ടിമറിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള്‍ സൃഷ്ടിച്ച വിലക്കയറ്റവും തൊഴിലാളികളുടെ ഓണത്തിന്റെ മാറ്റ് കുറച്ചു. മുന്‍ യുഡിഎഫ് ഭരണത്തില്‍ ഓണനാളിലും പീരുമേട്ടിലെ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മകളാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ വീണ്ടുമെത്തുന്നത്.

ഇത്തവണ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി മുഖാന്തിരമുള്ള സാമ്പത്തിക സഹായം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയില്ല. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഓണത്തിന് മുമ്പായി തോട്ടംതൊഴിലാളി കുടുംബങ്ങള്‍ക്ക് രണ്ട് രൂപാ നിരക്കില്‍ പ്രതിമാസം 25 കിലോ അരി നല്‍കിയിരുന്നു. തോട്ടം മേഖലയിലെ അങ്കണവാടികളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് കിലോ അരി നല്‍കി. സംസ്ഥാനത്തെ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഞ്ച് കിലോ സൗജന്യ അരി നല്‍കിയതും തോട്ടംതൊഴിലാളികള്‍ക്ക് സഹായകരമായി. ഇത്തവണ ഇതൊന്നും സര്‍ക്കാര്‍ നല്‍കിയില്ല. പൊതുവിതരണ ശൃംഖല തകര്‍ത്ത സര്‍ക്കാരിന്റെ സമീപനം പൊതുമാര്‍ക്കറ്റില്‍ കനത്ത വിലക്കയറ്റമുണ്ടാക്കി. ഇങ്ങനെ ഉമ്മന്‍ചാണ്ടി ഭരണം തൊഴിലാളി ജീവിതം നരകതുല്യമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പോകുന്നതിന് മുമ്പ് 2010ല്‍ പൂട്ടിക്കിടക്കുന്നതും തുറന്നതുമായ തോട്ടങ്ങളിലെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് ഓണസമ്മാനമായി 865 രൂപ വീതം നല്‍കി. 2009 ല്‍ ഇത് 750ഉം 2008 ല്‍ 500ഉം ആയിരുന്നു. പടിപടിയായുള്ള വര്‍ധനവാണ് എല്‍ഡിഎഫ് നടപ്പാക്കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യവര്‍ഷം തൊഴിലാളികള്‍ക്ക് ആയിരം രൂപ നല്‍കിയിരുന്നു. ഇത്തവണ സഹായങ്ങളൊന്നും നല്‍കിയില്ലെന്ന് മാത്രമല്ല താങ്ങാനാവാത്ത വിധം വിലക്കയറ്റമാണ് തൊഴിലാളികളുടെമേല്‍ സര്‍ക്കാര്‍ കെട്ടിവച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് പീരുമേട്ടിലെ തോട്ടം പ്രതിസന്ധിക്ക് പരിഹാരമായത്. സര്‍ക്കാരിന്റെയും സിപിഐ എമ്മിന്റെയും ഇടപെടലിനെ തുടര്‍ന്ന് പൂട്ടിക്കിടന്ന തോട്ടങ്ങള്‍ ഓരോന്നായി തുറന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളി ജീവിതം സാധാരണപോലെയായി. എല്‍ഡിഎഫ് കാലത്ത് പീരുമേട്ടിലെ പ്രധാന തോട്ടമായ ആര്‍ബിടിയുടെ തോട്ടങ്ങള്‍ തുറക്കാനായത് പ്രതിസന്ധിക്ക് ഒരു പരിധിവരെ അറുതി വരുത്തി. പ്രതിസന്ധി ഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോയ തൊഴിലാളികളും, ജീവനക്കാരും, സൂപ്പര്‍വൈസര്‍മാരും തോട്ടം തുറന്നതോടെ തിരികെ വന്നു. ഇതിലൂടെ കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ചിരുന്ന് ഓണമുണ്ണാനുള്ള സാഹചര്യവും എല്‍ഡിഎഫ് ഒരുക്കി.

തോട്ടങ്ങള്‍ തുറന്നതോടെ പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാര്‍, പാമ്പനാര്‍, ഏലപ്പാറ തുടങ്ങിയ പ്രധാന വ്യാപാര മേഖലയും സജീവമായി. ഇതിന്റെ ഭാഗമായി സമസ്ത മേഖലയിലും ഗുണം കണ്ടുതുടങ്ങിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ലയങ്ങള്‍ നന്നാക്കുന്നതിന് ഒരു കുടുംബത്തിന് രണ്ടായിരം രൂപയുടെ സഹായം നല്‍കി. കൂടാതെ വൈദ്യുതീകരണത്തിനും ശുദ്ധജലമെത്തിക്കുന്നതിനും ഒരു കോടി രൂപ അനുവദിച്ചു. തോട്ടം തൊഴിലാളി മേഖലയിലെ സ്കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകം, കുട, ബാഗ്, യൂണിഫോം എന്നിവ സൗജന്യമായി നല്‍കി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരായ തോട്ടം തൊഴിലാളികള്‍ക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളാകെ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അട്ടിമറിച്ചു. ഇതോടൊപ്പം തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം വിനോദ സഞ്ചാരത്തിനായി നീക്കിവയ്ക്കാമെന്ന സര്‍ക്കാര്‍ നയം തോട്ടം മേഖലയില്‍ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

deshabhimani 310812

1 comment:

  1. പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികള്‍ക്ക് ഇത്തവണ ഓണം കയ്പ്പേറിയതായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തോട്ടം തൊഴിലാളികള്‍ക്കായി ഓണത്തിന് നടപ്പാക്കിയിരുന്ന സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പദ്ധതികളാകെ യുഡിഎഫ് അട്ടിമറിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയങ്ങള്‍ സൃഷ്ടിച്ച വിലക്കയറ്റവും തൊഴിലാളികളുടെ ഓണത്തിന്റെ മാറ്റ് കുറച്ചു. മുന്‍ യുഡിഎഫ് ഭരണത്തില്‍ ഓണനാളിലും പീരുമേട്ടിലെ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. ഇതിന്റെ ഓര്‍മകളാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ വീണ്ടുമെത്തുന്നത്.

    ReplyDelete