Sunday, September 30, 2012

കാര്‍ഷിക വികസന ബാങ്കില്‍ പിന്‍വാതില്‍ നിയമനം


സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പിന്‍വാതില്‍ നിയമനം തകൃതി. ചട്ടങ്ങള്‍ ലംഘിച്ച് 70 അസിസ്റ്റന്റുമാരെയും 15 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെയും നിരവധി ഗസ്റ്റ്റൂം ബോയിമാരെയും നിയമിക്കുന്നു. ഭരണസമിതി അംഗങ്ങളുടെയും സഹകരണമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളുടെയും ബന്ധുക്കളെയും മറ്റുള്ളവരെയുമാണ് നിയമിക്കുന്നത്. ലക്ഷങ്ങളുടെ കോഴ ഇടപാടും ഇതിലുണ്ട്. താല്‍ക്കാലിക നിയമനം നല്‍കിയശേഷം പ്രത്യേക മന്ത്രിസഭാ തീരുമാനപ്രകാരം സ്ഥിരപ്പെടുത്താമെന്നാണ് വാഗ്ദാനം. അസിസ്റ്റന്റ് തസ്തികയില്‍ 123 പേരെ ഇന്റര്‍വ്യൂചെയ്ത് നിയമനം നടത്താന്‍ വ്യാഴാഴ്ച എറണാകുളത്ത് ചേര്‍ന്ന ഭരണസമിതിയോഗം തീരുമാനിച്ചു. 15 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെയും നിയമിക്കും. സാധാരണഗതിയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ പട്ടിക വാങ്ങിയാണ് ബാങ്കില്‍ താല്‍ക്കാലിക നിയമനം നടത്തുക. ഇത് അട്ടിമറിച്ച് രഹസ്യ അപേക്ഷ വാങ്ങിയാണ് ഇന്റര്‍വ്യൂ നടത്തുന്നത്. ഭരണസമിതി അംഗങ്ങള്‍ വേണ്ടപ്പെട്ടവരോടുമാത്രം അപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അസിസ്റ്റന്റ് നിയമനത്തിന് ബിരുദവും എച്ച്ഡിസിയോ ജെഡിസിയോ ആണ് യോഗ്യത. ബികോം കോ-ഓപ്പറേഷന്‍ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. സംസ്ഥാന സഹകരണബാങ്ക് അടക്കമുള്ള അപെക്സ് സംഘങ്ങളില്‍ ഇതേയോഗ്യതയിലുള്ള തസ്തികകളില്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ ലക്ഷങ്ങളാണ് അപേക്ഷിക്കുക. എന്നാല്‍, കാര്‍ഷികവികസന ബാങ്കിലെ നിയമനത്തിന് 123 അപേക്ഷയേ വന്നുള്ളൂ എന്നതില്‍തന്നെ നിയമനത്തട്ടിപ്പ് വ്യക്തമാകും. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദധാരികള്‍ക്കുള്ള അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നിയമന അപേക്ഷയുടെ അറിയിപ്പ് വന്നത് ബാങ്കിന്റെ വെബ്സൈറ്റിലാണ്. 20,000 രൂപ പ്രതിമാസ അലവന്‍സും യാത്രാപ്പടിയുമാണ് പ്രതിഫലം. സാങ്കേതികയോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടിക എംപ്ലോയ്മെന്റില്‍നിന്ന് ലഭിക്കില്ലെന്ന ന്യായം പറഞ്ഞാണ് നേരിട്ട് നിയമനം നടത്തുന്നത്.

പിഎസ്സിയെയും കബളിപ്പിച്ച് ഗസ്റ്റ്റൂം ബോയ് എന്ന പേരില്‍ ബാങ്കിന്റെ എല്ലാ ഓഫീസിലും നിയമനം നടക്കുന്നുണ്ട്. പ്യൂണ്‍മുതലുള്ള എല്ലാ നിയമനവും പിഎസ്സിവഴിയേ നടത്താനാകൂ എന്നതിനാലാണ് ഗസ്റ്റ്റൂം ബോയ് എന്ന പേരാക്കിയത്. പ്യൂണിനും താഴെയുള്ള തസ്തികയായതിനാല്‍ പിഎസ്സിക്ക് റിപ്പോര്‍ട്ടുചെയ്യേണ്ടെന്നാണ് ഭരണസമിതിയുടെ അവകാശവാദം. ഇത്തരത്തില്‍ 10 പേരെ ആദ്യം നിയമിച്ചപ്പോള്‍ താല്‍ക്കാലിക നിയമനമെന്നാണ് പറഞ്ഞത്. ഇവര്‍ക്ക് പിന്നീട് 7000 രൂപ തുടക്കശമ്പളത്തില്‍ സ്കെയിലും നിശ്ചയിച്ചു. 14 ജില്ലയിലും റീജണല്‍ ഓഫീസുകളിലും സംസ്ഥാന പരിശീലനകേന്ദ്രത്തിലുമടക്കം ഇനിയും നിയമനം നടത്താനാണ് നീക്കം. ഇതിനായി മന്ത്രി ഓഫീസില്‍നിന്ന് 12 പേരുടെ പട്ടികയും നല്‍കിയിട്ടുണ്ട്. ബാങ്കിലെ നിയമനങ്ങള്‍ 1995ല്‍ പിഎസ്സിക്ക് വിട്ടിരുന്നു. എന്നാല്‍, സ്പെഷ്യല്‍ റൂള്‍സ് അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ പിഎസ്സി നിയമന നടപടി ആരംഭിച്ചിട്ടില്ല. തന്മൂലം ബാങ്കില്‍ ഒട്ടേറെ ഒഴിവ് നിലവിലുണ്ട്.
(ജി രാജേഷ്കുമാര്‍)

deshabhimani 300912

1 comment:

  1. സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ പിന്‍വാതില്‍ നിയമനം തകൃതി. ചട്ടങ്ങള്‍ ലംഘിച്ച് 70 അസിസ്റ്റന്റുമാരെയും 15 അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാരെയും നിരവധി ഗസ്റ്റ്റൂം ബോയിമാരെയും നിയമിക്കുന്നു

    ReplyDelete