Saturday, September 29, 2012

ആരോപണം ഷുക്കൂറിനെ തന്നെ തിരിഞ്ഞുകൊത്തി


മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ജി സുധാകരനെതിരെയുള്ള ഡിസിസി പ്രസിഡന്റിന്റെ അഴിമതിയാരോപണങ്ങളുടെ മുനയൊടിഞ്ഞു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് അദ്ദേഹത്തെതന്നെ തിരിഞ്ഞുകൊത്തിയത്. വികസന പ്രവര്‍ത്തനങ്ങളുടെ ചൂണ്ടുപലകയായ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുന്നപ്രയില്‍, നാടിന്റെ അഭിമാനമായി മാറിയ എന്‍ജിനിയറിങ് കോളേജ്, സഹകരണ ആശുപത്രി എന്നിവയിലാണ് ഷുക്കൂര്‍ അഴിമതിയാരോപണം ഉന്നയിച്ചത്. ""കരാര്‍നിയമനം നടത്തിയ 426 പേരില്‍ നൂറുപേരും മാര്‍ക്സിസ്റ്റുകാരുടെ ബന്ധുക്കളാണ്. ഏഴുകൊല്ലത്തേക്ക് കരാര്‍നിയമനം നടത്തിയത് ശരിയല്ല. കോളേജും ആശുപത്രിയും നിര്‍മിക്കാന്‍ ചെലവഴിച്ച കാശിന് ഭരണാനുമതി ഇല്ലായിരുന്നു"" തുടങ്ങിയ ആരോപണങ്ങളാണ് സോപ്പുകുമിളകളായത്. ജി സുധാകരന്റെ പ്രവര്‍ത്തനങ്ങളെ യുഡിഎഫിന്റെ സഹകരണമന്ത്രി ബാലകൃഷ്ണന്‍ അഭിനന്ദിക്കുകയാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. സഹകരണമന്ത്രിക്ക് കാര്യങ്ങളൊന്നും അറിയില്ലെന്നായിരുന്നു ഷുക്കൂറിന്റെ മറുപടി. ജി സുധാകരനെതിരെ സഹകരണമന്ത്രി നടപടി സ്വീകരിച്ചില്ലെങ്കില്‍ കിട്ടിയ രേഖകളുമായി താന്‍ നീതിപീഠത്തിനുമുന്നില്‍ പോകുമെന്നും ഷുക്കൂര്‍ പറഞ്ഞു.

പുന്നപ്ര എന്‍ജിനിയറിങ് കോളേജ്, ഫിനിഷിങ് കോളേജ്, സഹകരണ ആശുപത്രി, ഗവ. കോളേജ് തുടങ്ങി ജനങ്ങള്‍ക്ക് നേരിട്ടുബോധ്യമുള്ള നിരവധി വികസനങ്ങള്‍ ജി സുധാകരന്‍ നടത്തി, യുഡിഎഫ് നടത്തിയ ഏതെങ്കിലും വികസനപ്രവര്‍ത്തനം പറയാമോ എന്നായി മാധ്യമപ്രവര്‍ത്തകര്‍. പണ്ട് കെഎസ്ഡിപിയും ഗ്ലാസ്ഫാക്ടറിയും ഓട്ടോകാസ്റ്റും സ്ഥാപിച്ചത് യുഡിഎഫ് ഭരണത്തിലാണെന്ന് ഷുക്കൂര്‍. അന്ന് ടി വി തോമസ് വ്യവസായമന്ത്രിയായപ്പോള്‍ സ്ഥാപിച്ചതല്ലാതെ എന്തെങ്കിലും പറയാമോ എന്ന ചോദ്യത്തിന് ഡിസിസി പ്രസിഡന്റിന് ഉത്തരംമുട്ടി. മൂന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തിയാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം നഷ്ടപ്പെടാതിരിക്കാനെന്നായിരുന്നു ഷുക്കൂറിന്റെ മറുപടി. ജി സുധാകരന്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്നും അഴിമതി നടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്കെടുക്കാത്തതെന്തെന്ന ചോദ്യത്തിന് ജനം പഠിച്ചോളുമെന്നായി ഷുക്കൂര്‍.

deshabhimani 280912

1 comment:

  1. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ജി സുധാകരനെതിരെയുള്ള ഡിസിസി പ്രസിഡന്റിന്റെ അഴിമതിയാരോപണങ്ങളുടെ മുനയൊടിഞ്ഞു. ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനമാണ് അദ്ദേഹത്തെതന്നെ തിരിഞ്ഞുകൊത്തിയത്.

    ReplyDelete