Saturday, September 29, 2012

ജയലക്ഷ്മിക്ക് വിവാദങ്ങളുടെ അകമ്പടി


കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ കണ്ടെത്തലായി കൊട്ടിഘോഷിച്ച് സ്ഥാനാര്‍ഥിയും മന്ത്രിയുമാക്കിയ പി കെ ജയലക്ഷ്മി ഭരണം ഒരുവര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും അപ്രിയരുടെ പട്ടികയില്‍. മന്ത്രിപദവിയില്‍ ശോഭിക്കാത്തതും വിവാദങ്ങളും സംസ്ഥാനത്തെ ആദ്യത്തെ പട്ടികവര്‍ഗ വനിതാമന്ത്രിക്ക് തിരിച്ചടിയാകുകയാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്കും വിനയാകും. ഇത്സംബന്ധിച്ച കോടതിനടപടികള്‍ തുടങ്ങി.

മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ മുതല്‍ ജനങ്ങള്‍ അതൃപ്തരാണ്. കോണ്‍ഗ്രസിനും തൃപ്തിയില്ല. ഐ ഗ്രൂപ്പ് മുമ്പേ കൈയൊഴിഞ്ഞതാണ്. കള്ള സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്കും എ ഗ്രൂപ്പിലും അതൃപ്തരുടെ എണ്ണം വര്‍ധിപ്പിച്ചു. ആദിവാസി ഭൂപ്രശ്നത്തില്‍ മന്ത്രിയുടെ നിലപാടില്‍ വിമര്‍ശനം രൂക്ഷമാണ്. പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈയെടുക്കാത്തതും സമരംചെയ്ത ആദിവാസികളെ ജയിലിടച്ചതും കഴിവില്ലായ്മായി ചിത്രീകരിക്കപ്പെട്ടു. സ്വജനപക്ഷപാതമെന്ന ആരോപണവും കോണ്‍ഗ്രസില്‍നിന്നുതന്നെയുണ്ടായി. നാമനിര്‍ദേശ പത്രികയോടൊപ്പം കള്ളസത്യവാങ്മൂലം നല്‍കിയത് പ്രശ്നം വഷളാക്കി. ബിരുദധാരിയെന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടത് അപമാനമായി. തൊങ്ങലായി കൊണ്ടുനടന്ന ഇല്ലാത്ത ബിരുദം പുലിവാലായി. സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തിലാണ് ബിരുദത്തിന്റെ മേമ്പൊടി ചമച്ചത്. വളരെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത മാത്രമുളള്ളവര്‍ പാര്‍ലമെന്ററി രംഗത്ത് തിളങ്ങിയ ചരിത്രമാണ് കേരള രാഷ്ട്രീയത്തിലുള്ളത്. മാത്രമല്ല, ഭരണത്തിലും തിളങ്ങി. ബത്തേരിയിലെ കെ പി ജീവന്‍ നല്‍കിയ വക്കീല്‍നോട്ടീസിനുള്ള മറുപടിയില്‍ ബിരുദം ഇല്ല എന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. കള്ളസത്യവാങ്മൂലം നല്‍കുന്നത് തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം ലംഘിക്കലാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്ക് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവിന് പ്രത്യേകം 10 ലക്ഷം അനുവദിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളില്‍തന്നെ ചര്‍ച്ചയുണ്ടായിരുന്നു. നാമനിര്‍ദേശപത്രിക നല്‍കിയശേഷമാണ് ജയലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ടില്‍ 10 ലക്ഷം രൂപ വന്നത്. ഇത് ഒന്‍പത് തവണകളിലായി തെരഞ്ഞെടുപ്പിന് മുമ്പ് പിന്‍വലിക്കുകയുംചെയ്തു. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് കണക്കില്‍ ഇക്കാര്യം മറച്ചുവെച്ചു. മന്ത്രിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. ജില്ലയിലെ പല ഉയര്‍ന്ന നേതാക്കളും ആവശ്യങ്ങള്‍ക്കുപോലും ബന്ധപ്പെടാറില്ല. വിവാദങ്ങളെ തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫിലെ രണ്ടുപേരെ ഒഴിവാക്കേണ്ടിവന്നു. ജില്ലയുടെ വികസനപ്രശ്നത്തിലും മന്ത്രിയുടെ ഇടപെടലില്ല. ആദിവാസി ഭൂസമരം കത്തിപടരുമ്പോഴും നടപടിയില്ല. ആദിവാസി കോണ്‍ഗ്രസുപോലും മന്ത്രിക്കെതിരെ രംഗത്തുവന്നു. സ്വന്തം മണ്ഡലത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മന്ത്രിയുടെ പിഎ ജോലി നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായ ആരോപണം ഒതുക്കാനായെങ്കിലും ഇതും മന്ത്രിക്കെതിരെയുള്ള കുറ്റപത്രമായി കോണ്‍ഗ്രസ്സില്‍ ഒരുവിഭാഗം ശക്തമായി ഉയര്‍ത്തുന്നുണ്ട്.

deshabhimani 290912

1 comment:

  1. രാഹുല്‍ ഗാന്ധിയുടെ കണ്ടെത്തലായി കൊട്ടിഘോഷിച്ച് സ്ഥാനാര്‍ഥിയും മന്ത്രിയുമാക്കിയ പി കെ ജയലക്ഷ്മി ഭരണം ഒരുവര്‍ഷം പിന്നിട്ടപ്പോഴേയ്ക്കും അപ്രിയരുടെ പട്ടികയില്‍. മന്ത്രിപദവിയില്‍ ശോഭിക്കാത്തതും വിവാദങ്ങളും സംസ്ഥാനത്തെ ആദ്യത്തെ പട്ടികവര്‍ഗ വനിതാമന്ത്രിക്ക് തിരിച്ചടിയാകുകയാണ്. തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കള്ളക്കണക്കും വിനയാകും. ഇത്സംബന്ധിച്ച കോടതിനടപടികള്‍ തുടങ്ങി.

    ReplyDelete