Wednesday, September 26, 2012

ഇറക്കുമതിയും വൈദ്യുതി, ഡീസല്‍ വില വര്‍ധനയും: എച്ച്ഒസി പ്രതിസന്ധിയില്‍


സര്‍ക്കാരിന്റെ അനിയന്ത്രിത ഫിനോള്‍, അസറ്റോണ്‍ ഇറക്കുമതിയെത്തുടര്‍ന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ (എച്ച്ഒസി) കൊച്ചി ഡിവിഷന്‍ പ്രതിസന്ധിയിലേക്ക്. ഉല്‍പ്പന്നത്തിന് മതിയായ വില ലഭിക്കാത്തതിനെത്തുടര്‍ന്ന് അമ്പലമേട്ടിലെ കമ്പനിയുടെ ഫിനോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഈ സാമ്പത്തികവര്‍ഷം ഇത് മൂന്നാം തവണയാണ് പ്ലാന്റ് നിശ്ചലമാകുന്നത്. കമ്പനിയെ ആശ്രയിച്ചുകഴിയുന്ന നാന്നൂറിലേറെ ജീവനക്കാരെ ഇത് പ്രതിസന്ധിയിലാക്കി. ഫിനോള്‍ ഇറക്കുമതിക്കു പുറമെ അസംസ്കൃതവസ്തുവായ ബന്‍സീന്‍, എല്‍പിജി, ലോ സള്‍ഫര്‍ ഫര്‍ണസ് ഓയില്‍ എന്നിവയുടെയും വൈദ്യുതിയുടെയും നിരക്ക് വര്‍ധിച്ചതും കമ്പനിക്ക് ആഘാതമായി. നിലവില്‍ ഒരുടണ്‍ ഫിനോളിന് ഒരുലക്ഷം രൂപയെങ്കിലും ലഭിച്ചാലേ കമ്പനി ലാഭത്തിലാകു. എന്നാല്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഫിനോള്‍ 94,000 രൂപയ്ക്ക് ഇവിടെ ലഭ്യമാണ്. ഫിനോളിനൊപ്പം ഉല്‍പ്പാദിപ്പിക്കുന്ന ഉപോല്‍പ്പന്നമായ അസറ്റോണ്‍ ടണ്ണിന് കുറഞ്ഞത് 67,800 രൂപയെങ്കിലും ലഭിക്കണം. എന്നാല്‍ ഇറക്കുമതി അസറ്റോണിന്റെ വില 63,000 രൂപ മാത്രമാണ്. ഈ സാഹചര്യത്തിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നത്. നിലവില്‍ പതിവ് ഉപയോക്താക്കളായ കമ്പനികള്‍പോലും ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ തേടിപ്പോകുന്ന സ്ഥിതിയാണ്.

ആഭ്യന്തരവ്യവസായങ്ങളുടെ സംരക്ഷണത്തിന് ഇത്തരം ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടി ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് വിനയായത്. ഇതിനു പുറമെ നേരത്തെയുണ്ടായിരുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയും കമ്പനി ഭീമമായ നഷ്ടത്തിലേക്കു നീങ്ങുകയുമാണ്. നേരത്തെ പ്രതിരോധവിഭാഗം എച്ച്ഒസി ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഈ വിഭാഗവും വിദേശകമ്പനികളെ സഹായിക്കുന്ന നിലപാടിലാണ്.

"87-ല്‍ ആരംഭിച്ച എച്ച്ഒസി കൊച്ചി യൂണിറ്റ് കഴിഞ്ഞവര്‍ഷങ്ങളിലൊക്കെ തുടര്‍ച്ചയായി ലാഭത്തിലാണ്. മാതൃസ്ഥാപനമായ മുംബൈ രസായനിയിലെ എച്ച്ഒസിയുടെ നഷ്ടംപോലും ലഘൂകരിച്ചത് കൊച്ചി യൂണിറ്റിന്റെ മികച്ച പ്രകടനംമൂലമാണ്. നേരത്തെ ഒരുവര്‍ഷം മാത്രമാണ് കൊച്ചി യൂണിറ്റ് നിസാരനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്. ഒട്ടാകെ ഉണ്ടാക്കിയിട്ടുള്ള ലാഭം 600 കോടിയോളം രൂപയുമാണ്. എന്നാല്‍ ഇതിനു വിരുദ്ധമായി ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദങ്ങളില്‍തന്നെ കമ്പനി ഭീമമായ നഷ്ടത്തിലായിരിക്കുകയാണ്. ഇപ്പോള്‍ കൊച്ചി എച്ച്ഒസിയില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് മാത്രമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതു മാത്രം പ്രവര്‍ത്തിപ്പിച്ച് കമ്പനിക്ക് നിലനില്‍ക്കാനാവില്ല.

പ്ലൈവുഡ് വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ കമ്പനികളുടെ അസംസ്കൃത വസ്തുവായ ഫിനോള്‍ രാജ്യത്ത് പ്രതിവര്‍ഷം വേണ്ടത് രണ്ടുലക്ഷം ടണ്ണാണ്. എച്ച്ഒസിയുടെ ഉല്‍പ്പാദന ശേഷിയാകട്ടെ കേവലം 40,000 ടണ്ണുമാണ്. എച്ച്ഒസിക്കു പുറമെ മുംബൈയിലെ ഹാര്‍ഡിലിയ കെമിക്കല്‍സ് എന്ന സ്വകാര്യ കമ്പനി മാത്രമാണ് രാജ്യത്ത് ഫിനോളും അസറ്റോണും ഉല്‍പ്പാദിപ്പിക്കുന്നത്. ഇരുകമ്പനികളുടെയും ആകെ ഉല്‍പ്പാദനം ഒരുലക്ഷം ടണ്‍ മാത്രവുമാണ്. എന്നിരിക്കെയാണ് അനിയന്ത്രിതമായ ഇറക്കുമതിമൂലം ആഭ്യന്തരവ്യവസായം തകര്‍ച്ചയിലേക്കു നീങ്ങുന്നത്. കൊച്ചി എച്ച്ഒസിയില്‍ 240 തൊഴിലാളികളും 170 ഉദ്യോഗസ്ഥരുമാണുള്ളത്. ഫിനോളിന്റെയും അസറ്റോണിന്റെയും ഇറക്കുമതി നിയന്ത്രിച്ചോ, ആന്റി ഡമ്പിങ് ഡ്യൂട്ടി ഈടാക്കിയോ തങ്ങളുടെ സ്ഥാപനത്തെ രക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി അടിയന്തര ഇടപെടല്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
(ഷഫീഖ് അമരാവതി)

deshabhimani 260912

1 comment:

  1. സര്‍ക്കാരിന്റെ അനിയന്ത്രിത ഫിനോള്‍, അസറ്റോണ്‍ ഇറക്കുമതിയെത്തുടര്‍ന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ (എച്ച്ഒസി) കൊച്ചി ഡിവിഷന്‍ പ്രതിസന്ധിയിലേക്ക്. ഉല്‍പ്പന്നത്തിന് മതിയായ വില ലഭിക്കാത്തതിനെത്തുടര്‍ന്ന് അമ്പലമേട്ടിലെ കമ്പനിയുടെ ഫിനോള്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി.

    ReplyDelete