Thursday, September 27, 2012

വിദേശനിക്ഷേപത്തിനെതിരെ പ്രക്ഷോഭം: കര്‍ഷക നേതാക്കള്‍


ചില്ലറവില്‍പ്പനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച രാജ്യങ്ങളില്‍ എവിടെയാണ് കര്‍ഷകര്‍ക്ക് നേട്ടമുണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഉത്തരേന്ത്യയിലെ കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഒരു കര്‍ഷക സംഘടനയുമായും ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. കര്‍ഷകരുടെ പേരിലാണ് ഈ തീരുമാനം. അതുകൊണ്ട് ഇത് കര്‍ഷകര്‍ക്ക് എങ്ങനെയൊക്കെ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ഒക്ടോബര്‍ പത്തിന് രാജ്യത്തെ എല്ലാ കര്‍ഷക സംഘടനകളുമായും കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ പ്രക്ഷോഭത്തെക്കുറിച്ച് ആലോചിക്കും. രാഷ്ട്രീയ പാര്‍ടികളുമായും ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.

വാള്‍മാര്‍ട്ട് കമ്പനി ലോബിയിങ്ങിനുവേണ്ടിമാത്രം 54 കോടി രൂപ ഇന്ത്യയില്‍ ചെലവഴിച്ചെന്നാണ് വിവരം. ആര്‍ക്കൊക്കെയാണ് ഇത് കിട്ടിയത്? അമേരിക്കയിലും ബ്രിട്ടനിലുമുള്ള കര്‍ഷകരും ഇത്തരം കമ്പനികളുടെ ചൂഷണത്തിനിരയായി നഷ്ടം സഹിക്കുന്നു. ഇന്ത്യയില്‍മാത്രം എങ്ങനെ കര്‍ഷകര്‍ക്ക് ഗുണം കിട്ടും? തങ്ങളുടെ വില്‍പ്പനശാലകളിലേക്ക് ആവശ്യമുള്ള സാധനങ്ങളില്‍ 70 ശതമാനവും വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതിചെയ്യാന്‍ പോകുന്ന ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ എങ്ങനെയാണ് ഇന്ത്യയിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നത്? വിളവെടുപ്പുകാലത്ത് കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പൂഴ്ത്തിവച്ച് വന്‍ ലാഭം കൊയ്യുന്ന കമ്പനികളാണ് വാള്‍മാര്‍ട്ടും ടെക്കോയും കരിഫറും. ഈ കമ്പനികളുടെ കോള്‍ഡ് സ്റ്റോറേജുകളിലും സംഭരണശാലകളിലും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനാകുന്നതെങ്ങനെയെന്നും നേതാക്കള്‍ ചോദിച്ചു.

deshabhimani 270912

No comments:

Post a Comment