Thursday, October 18, 2012

ജനു. 1 മുതല്‍ വന്‍ ഭൂസമരം


ഭൂപരിഷ്കരണനിയമം അട്ടിമറിക്കുന്നത് തടയാന്‍ ജനുവരി ഒന്നുമുതല്‍ അതിശക്തമായ ഭൂസംരക്ഷണസമരം തുടങ്ങുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന 15 ഏക്കറിലധികമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം. സമരവളന്റിയര്‍മാരെ ഡിസംബര്‍ 15നകം റിക്രൂട്ട് ചെയ്യും. അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയത്തിനെതിരെ വിപുലമായ പ്രക്ഷോഭത്തിനാണ് കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചതെന്നും പിണറായി അറിയിച്ചു.

നെല്‍വയല്‍-തണ്ണീര്‍തട സംരക്ഷണനിയമം യുഡിഎഫ് സര്‍ക്കാര്‍ അസാധുവാക്കുകയാണ്. 2005നുമുമ്പ് നികത്തിയ നെല്‍പ്പാടങ്ങള്‍ക്കും മറ്റും സാധൂകരണം നല്‍കാനുള്ള തീരുമാനം റിയല്‍ എസ്റ്റേറ്റ് മാഫിയയെ സംരക്ഷിക്കാനാണ്. കേരളത്തിലെ സമ്പന്നരും പുറത്തുള്ള അതിസമ്പന്നരും നെല്‍വയലുകള്‍ വാങ്ങിക്കൂട്ടി, കൃഷിചെയ്യാതെ തരിശാക്കിയിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരുതുണ്ടു നെല്‍വയല്‍പോലും നികത്താന്‍ സമ്മതിക്കില്ല. തോട്ടംഭൂമിയില്‍ അഞ്ചുശതമാനം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതും കശുമാവിന്‍തോട്ടത്തെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കുന്നതും മിച്ചഭൂമി ഇല്ലാതാക്കാനുള്ള നീക്കമാണ്. അഞ്ചുശതമാനം ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിതുയര്‍ത്താന്‍ പോകുകയാണ്. ഇപ്രകാരം തൊണ്ണൂറായിരം ഏക്കര്‍ ഭൂമിയാണ് റിസോര്‍ട്ട് മാഫിയകളുടെ കൈയില്‍ വരിക. ഇവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ പണിയാന്‍ അനുവദിക്കില്ല.

പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരത്തിന്റെ മുന്നോടിയായി ഈ മാസംതന്നെ എല്ലാ ജില്ലയിലും ഏരിയാതല കണ്‍വന്‍ഷനുകള്‍ നടക്കും. നവംബര്‍ 20നകം പഞ്ചായത്ത്തല കണ്‍വന്‍ഷനുകള്‍ ചേരും. തോട്ടം ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിയ തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നതും പ്രക്ഷോഭത്തിലെ മുഖ്യ ആവശ്യമാണ്. പ്രക്ഷോഭസമരങ്ങളും നയപരിപാടികളും വിശദീകരിക്കാന്‍ നവംബറില്‍ ലോക്കല്‍ അടിസ്ഥാനത്തില്‍ വിപുലയോഗം ചേരും. ഡിസംബറില്‍ അനുഭാവിയോഗവും സംഘടിപ്പിക്കും. ദേശാഭിമാനിയുടെ വിപുലമായ പ്രചാരണപരിപാടികള്‍ നവംബറില്‍ നടത്തും. ഡിസംബറില്‍ പീപ്പിള്‍ ഡെമോക്രസി വരിക്കാരെ ചേര്‍ക്കാനുള്ള ച്രാരണവും സംഘടിപ്പിക്കും. പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ക്കുള്ള പാര്‍ടി ക്ലാസ് നവം 13 മുതല്‍ 16 വരെ എകെജി സെന്ററില്‍ ചേരും.

സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം: പിണറായി

സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സൃഷ്ടിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന പഞ്ചദിന സത്യഗ്രഹത്തെ അഭിവാദ്യംചെയ്യുകയായിരുന്നു പിണറായി.

യുപിഎ സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയാണ്. രാജ്യത്തെ കൊള്ളയടിക്കാന്‍ ഭരണകക്ഷി നേതാക്കളും കോര്‍പറേറ്റ് തലവന്മാരും ഉദ്യോഗസ്ഥ പ്രമാണിമാരും ചേര്‍ന്നുള്ള കൂട്ടുകെട്ട് വളര്‍ന്നു വരുന്നു. ഇവര്‍ നടത്തുന്ന കൊള്ള രാജ്യത്തിന്റെ സ്വത്തും ധാതുക്കളും ചോര്‍ത്തുന്നു. കോണ്‍ഗ്രസ് പാര്‍ടിയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡിഎല്‍എഫുമായി സോണിയയുടെ മരുമകന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും അതിലൂടെ നേടിയ കോടികളുടെ കഥയും പുറത്തുവരുന്നു. കോണ്‍ഗ്രസിലെ എല്ലാവരും ഇത്തരം പ്രശ്നങ്ങളില്‍ ആരോപണം നേരിടുകയാണ്. കല്‍ക്കരിപ്പാടം അഴിമതിയില്‍ പ്രധാനമന്ത്രി നേരിട്ട് ബന്ധപ്പെട്ടു നില്‍ക്കുന്നു. നാട്ടിലെ സാധാരണക്കാരനെ സംരക്ഷിക്കാനോ സഹായിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിന് പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സബ്സിഡികള്‍ എടുത്തുകളയുകയും റേഷന്‍ തകര്‍ക്കുകയും ചെയ്യുന്നു. ഇതുമൂലം പട്ടിണിയും ദുരിതവും പെരുകുകയാണ്. അതേസമയം, കോര്‍പറേറ്റുകളെ സഹായിക്കാന്‍ പണമുണ്ട്. അഞ്ചുലക്ഷം കോടിയുടെ നികുതിയളവുകളാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. പണമല്ല, വര്‍ഗതാല്‍പ്പര്യമാണ് പ്രശ്നമെന്ന് ഇതിലൂടെ തെളിയുകയാണ്. നാട്ടില്‍ പാചകവാതകക്ഷാമം രൂക്ഷമാക്കുകയാണ്. ആറു സിലണ്ടര്‍ മാത്രമാണ് സബ്സിഡി നിരക്കില്‍ ഒരു കുടുംബത്തിന് അനുവദിക്കുന്നത്. മൂന്നു സിലണ്ടര്‍ സംസ്ഥാനം നല്‍കട്ടെയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 900ല്‍ അധികം രൂപ നല്‍കണം. അതാവട്ടെ കിട്ടാനുമില്ല. മണ്ണെണ്ണയും ലഭിക്കാത്ത സാഹചര്യമാണ്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പകരം വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍നയം നടപ്പാക്കിയാണ് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരാകട്ടെ കേന്ദ്രനയം കൂടുതല്‍ വീറോടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. നാട് അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ച് അഞ്ചു ദിവസത്തെ സഹനസമരം സംഘടിപ്പിച്ച സിപിഐ നേതൃത്വത്തെ പിണറായി അഭിനന്ദിച്ചു.

സാമുദായിക സന്തുലിതാവസ്ഥ യുഡിഎഫ് അട്ടിമറിച്ചു

സംസ്ഥാനത്തെ സാമുദായിക സന്തുലിതാവസ്ഥ അട്ടിമറിച്ചതാണ് യുഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സാമുദായിക-വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷവേരോട്ടമുള്ള സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിച്ച് ഇടതുപക്ഷത്തെ പിഴുതെറിയാനാകുമോയെന്നാണ് ഈ ശക്തികള്‍ നോക്കുന്നത്-അദ്ദേഹം വ്യക്തമാക്കി. ശക്തമായ സാമുദായിക ചേരിതിരിവുണ്ടാക്കാനും സിപിഐ എമ്മിനെതിരെ കള്ളപ്രചാരവേല നടത്താനും ആസൂത്രിതമായി ശ്രമിക്കുന്ന മുസ്ലിംലീഗ് ആരാധനാലയങ്ങള്‍ പോലും ഇതിന് ദുരുപയോഗിക്കുന്നു. അഞ്ചാം മന്ത്രിസ്ഥാനം നേടിയതടക്കമുള്ള ലീഗിന്റെ ഇടപെടലുകളുടെ പേരുപറഞ്ഞ് ഹൈന്ദവഏകീകരണശ്രമവും നടക്കുന്നു. എന്‍എസ്എസും എസ്എന്‍ഡിപിയും യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ആര്‍എസ്എസ് വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ ഈ സാഹചര്യം ഉപയോഗിക്കുകയാണ്. ഇത്തരം നീക്കം ശക്തമായി തുറന്നുകാണിക്കുകയും പ്രതിരോധിക്കുകയും ചെയ്യും. മതന്യൂനപക്ഷത്തെ സിപിഐ എമ്മില്‍നിന്ന് അകറ്റാന്‍ ലക്ഷ്യമിട്ട് വസ്തുതകളുമായി പുലബന്ധമില്ലാത്ത പ്രചാരണമാണ് അഴിച്ചുവിടുന്നത്. സിപിഐ എം മുസ്ലിം വിരുദ്ധമാണെന്നു വരുത്താന്‍ മുസ്ലിം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ലീഗ് വലിയ പ്രചാരണം നടത്തുന്നു. പാര്‍ടി വര്‍ഗീയകലാപത്തിന് ശ്രമിക്കുന്നു എന്നുവരെ പ്രചരിപ്പിച്ചു.
ഷുക്കൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടാണ് കള്ളം പ്രചരിപ്പിച്ചത്. മൊബൈലില്‍ പടമെടുത്തു, പാര്‍ടി കോടതി വിചാരണ തുടങ്ങിയ പ്രചാരണങ്ങള്‍ കള്ളമായിരുന്നെന്ന് കുറ്റപത്രം സമര്‍പ്പിച്ചതോടെ വ്യക്തമായി. വര്‍ഗീയശക്തികള്‍ക്ക് യുഡിഎഫില്‍നിന്ന് നല്ല പരിരക്ഷയാണ് കിട്ടുന്നത്. സിപിഐ എം വിരുദ്ധപ്രചാരണം തിരിച്ചറിയാന്‍ കേരളസമൂഹത്തിന് കഴിയുന്നുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍വിജയമാണ് നേടിയത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തിയിട്ടും മടപ്പള്ളി കോളേജില്‍ എസ്എഫ്ഐ എല്ലാ സ്ഥാനവും നേടി. വടകരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേരത്തേ തോറ്റ സീറ്റ് പാര്‍ടി പിടിച്ചെടുത്തു. ജനകീയസമരങ്ങള്‍ക്കുനേരെ കടുത്ത ആക്രമണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഏത് സമരമായാലും ഗ്രനേഡ് പ്രയോഗവും ലാത്തിചാര്‍ജും നടത്തുന്നു. അതിക്രൂരമായ ലോക്കപ്പ് മര്‍ദനം തിരിച്ചുവന്നു. വധശ്രമം, പൊതുമുതല്‍ നശീകരണം തുടങ്ങിയ വകുപ്പ് ചേര്‍ത്ത് ആയിരങ്ങളെ കള്ളക്കേസില്‍ പെടുത്തുകയാണ്. ചില ന്യായാധിപകരാകട്ടെ പ്രാഥമികനീതിബോധം പോലുമില്ലാത്ത വിധം കള്ളക്കേസില്‍ കുടുങ്ങിയവരെ അധിക്ഷേപിക്കുന്നു. പെന്‍ഷന്‍ പ്രായവര്‍ധനയ്ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ സമരത്തില്‍ പങ്കെടുത്തവരെ കണ്ണൂര്‍ കലക്ടറേറ്റിന് 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസില്‍ പെടുത്തി. 18.61 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ 1,92,881 രൂപ മാത്രമാണ് നഷ്ടമെന്ന് വിവരാവകാശനിയമപ്രകാരം പിന്നീട് വ്യക്തമായി. ഇതുതന്നെ ഊതിവീര്‍പ്പിച്ച കണക്കാണ്. 15 ലക്ഷം രൂപ നഷ്ടം പറഞ്ഞ് 18 ലക്ഷം രൂപ കെട്ടിവയ്പ്പിച്ചത് ഏത് നിയമപ്രകാരമാണെന്ന് പിണറായി ചോദിച്ചു. ഗുണ്ടാനിയമം തെറ്റായി ഉപയോഗിച്ചാണ് കൊല്ലത്തെ ഡിവൈഎഫ്ഐ നേതാവ് സജാദിനെ അറസ്റ്റ്ചെയ്തത്. മാലിന്യത്തിനും ടവറിനും എതിരായ സമരത്തില്‍ പങ്കെടുത്തതിന് ഗുണ്ടയെന്ന് ചിത്രീകരിച്ച് രാഷ്ട്രീയവൈരം തീര്‍ക്കുകയായിരുന്നു- പിണറായി വ്യക്തമാക്കി.

deshabhimani 

1 comment:

  1. ഭൂപരിഷ്കരണനിയമം അട്ടിമറിക്കുന്നത് തടയാന്‍ ജനുവരി ഒന്നുമുതല്‍ അതിശക്തമായ ഭൂസംരക്ഷണസമരം തുടങ്ങുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബത്തിന് പരമാവധി കൈവശം വയ്ക്കാവുന്ന 15 ഏക്കറിലധികമുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം. സമരവളന്റിയര്‍മാരെ ഡിസംബര്‍ 15നകം റിക്രൂട്ട് ചെയ്യും. അറസ്റ്റ് ചെയ്താല്‍ ജയിലില്‍ പോകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയത്തിനെതിരെ വിപുലമായ പ്രക്ഷോഭത്തിനാണ് കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചതെന്നും പിണറായി അറിയിച്ചു.

    ReplyDelete