Tuesday, October 16, 2012

മലയാലപ്പുഴയില്‍ മാധ്യമങ്ങള്‍ പൊട്ടിക്കുന്നത് "നുണബോംബ് "


കമ്യൂണിസ്റ്റ് വിരുദ്ധത തലയ്ക്ക് പിടിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ ബോംബിന്റെ പുറകെയാണ്. മലയാലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. ബിജെപി പ്രവര്‍ത്തകരുടെ വീടിന് മുമ്പില്‍ പൊട്ടിയത് ബോംബല്ല, പടക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും സംഭവം ഊതിപ്പെരുപ്പിക്കാനും "ബോംബാക്രമണ"മായി ചിത്രീകരിക്കാനും മാറിമാറി മത്സരിക്കുകയാണ് ചിലപ്രമുഖ മാധ്യമങ്ങള്‍. ചിലര്‍ "കണ്ണൂരിന് പുറമെ മലയാലപ്പുഴയും" എന്ന് ആക്ഷേപിച്ചു. സിപിഐ എം പ്രവര്‍ത്തകരുടെ വീടും കുടുംബാംഗങ്ങളും പലയിടങ്ങളിലായി അക്രമിക്കപ്പെട്ടപ്പോള്‍ അതൊന്നും കാണാഞ്ഞവരാണ് ഇപ്പോള്‍ സിപിഐ എമ്മിനെതിരെ കഥകള്‍ മെനയുന്നത്.

സിപിഐ എമ്മിനെതിരെ സംഘപരിവാര്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് പൊലീസ് കൂട്ടായിരുന്നു. മൂന്നു മാസങ്ങള്‍ക്കിടയില്‍ ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ക്ക് സിപിഐ എം വിധേയമായി. പൊലീസ് ലോക്കപ്പുകളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊടിയ പീഢനങ്ങള്‍ക്ക് ഇരയായി. അപ്പോഴൊന്നും മാധ്യമങ്ങളുടെ മനുഷ്യാവകാശ ബോധം ഉയര്‍ന്നില്ല. പലതവണ പാര്‍ടി ഓഫീസുകളിലേക്കും പ്രവര്‍ത്തകരുടെ വീടുകളിലേക്കും സംഘപരിവാരങ്ങള്‍ ആക്രമണം നടത്തി. ആറന്മുളയില്‍ സിപിഐ എം ജില്ല കമ്മിറ്റിയംഗം കെ എം ഗോപിയെ ആര്‍എസ്എസുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചു. പന്തളം സിപിഐ എം ഓഫീസിനുനേരെ ആക്രമുണ്ടായി. അടിച്ചനാകുഴി കോളനിയില്‍ തിരുവോണനാളില്‍ ആയുധധാരികളായെത്തിയ ആര്‍എസ്എസ് ഗുണ്ടാസംഘം പട്ടികജാതി വിഭാഗത്തിപ്പെട്ടവരെ ആക്ഷേപിക്കുകയും കടന്നാക്രമിക്കുകയുംചെയ്തു. രണ്ട് സിപിഐ എം പ്രവര്‍ത്തകരെ വെട്ടി. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടുപകരണങ്ങളും ജനാലകളും അടിച്ചുതകര്‍ത്തു. മല്ലപ്പള്ളിയില്‍ പാര്‍ടി ഏരിയകമ്മിറ്റി ഓഫീസ് ആക്രമിക്കാന്‍ ശ്രമിച്ചു. ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് സംഘടിച്ചെത്തിയവരാണ് ഇതിന് പിന്നില്‍. കുളനടയില്‍ രണ്ടുപ്രവര്‍ത്തകരെ വെട്ടി. ഇരവിപേരൂര്‍ പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കി. നിരണത്ത് ഡിവൈഎഫ്ഐയുടെ കൊടിമരം സ്ഥാപിക്കാന്‍ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ വെട്ടി.

മലയാലപ്പുഴയില്‍ സമാധാനം തകര്‍ക്കുന്ന ഒന്നും സിപിഐ എം ഉണ്ടാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം സമ്മതിക്കും. എക്കാലത്തും ആര്‍എസ്എസും ബിജെപിയുമാണ് ഇവിടെ സംഘര്‍ഷം സൃഷ്ടിച്ചിട്ടുള്ളത്. ആഗസ്ത് ഒന്നിന് മലയാലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കടയില്‍ ഇരുന്ന സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ,ശാഖ കഴിഞ്ഞ് മടങ്ങിവന്ന ആര്‍എസ്എസുകാര്‍ ആക്രമിച്ചു. സിപിഐ എം മലയാലപ്പുഴ ലോക്കല്‍ കമ്മിറ്റിയംഗം അശ്വിനി കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് മര്‍ദനമേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ശ്രീഹരി ബോസും ഒരാഴ്ചയിലധികമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. പൊലീസിെന്‍റ കടിഞ്ഞാണ്‍ പ്രാദേശിക കോണ്‍ഗ്രസുകാരുടെ കൈകളിലാണെന്നു ഈ കേസിെന്‍റ അന്വേഷണത്തില്‍ തെളിഞ്ഞു. അശ്വിനി കുമാറിനെയും മറ്റും ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികളാണുള്ളത്. എല്ലാവരും കൊലപാതകശ്രമക്കേസില്‍ പ്രതികള്‍. എന്നാല്‍, ഇക്കൂട്ടത്തില്‍ മൂന്ന് പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതും കീഴടങ്ങിയതിനെ തുടര്‍ന്ന്. ഈ കേസിലെ മറ്റുപ്രതികള്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ശോഭയാത്രയ്ക്കിടെ അശ്വിനി കുമാറിന്റെ വീട്ടിലെത്തി ഭാര്യ സുജിയെയും വീട്ടിലുണ്ടായിരുന്നവരെയും ഭീഷണിപ്പെടുത്തി. സുജി പൊലീസില്‍ മൊഴികൊടുത്തിട്ടും കേസെടുത്തില്ല. കൈയൊടിഞ്ഞ് ശസ്ത്രക്രിയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിച്ച സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് എസ്എഫ്ഐ നേതാവ് ജയകൃഷ്ണനെ കേസില്‍പെടുത്തിയത്.

മന്ത്രി അടൂര്‍ പ്രകാശിന്റെ അഴിമതിയ്ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത പേരില്‍ പ്രതിയാക്കിയ ജയകൃഷ്ണനെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെയും ജില്ലയിലെ മന്ത്രിയുടെയും നിര്‍ദേശം പൊലീസ് അതേപടി നിറവേറ്റുകയാണെങ്കിലും മറുവശത്ത് സംഘപരിവാര ശക്തികള്‍ക്ക് അഴിഞ്ഞാട്ടം തുടരാന്‍ അവസമൊരുക്കുകയാണ്. ഈ വക സംഭവികാസങ്ങള്‍ പ്രമുഖ മാധ്യമങ്ങള്‍ തമസ്കരിക്കുകയൊ ദുര്‍വ്യാഖ്യാനിച്ച് പ്രതിയെ വാദിയാക്കുകയൊ ചെയ്യുകയായിരുന്നു.

deshabhimani 151012

1 comment:

  1. കമ്യൂണിസ്റ്റ് വിരുദ്ധത തലയ്ക്ക് പിടിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ ബോംബിന്റെ പുറകെയാണ്. മലയാലപ്പുഴ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. ബിജെപി പ്രവര്‍ത്തകരുടെ വീടിന് മുമ്പില്‍ പൊട്ടിയത് ബോംബല്ല, പടക്കമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടും സംഭവം ഊതിപ്പെരുപ്പിക്കാനും "ബോംബാക്രമണ"മായി ചിത്രീകരിക്കാനും മാറിമാറി മത്സരിക്കുകയാണ് ചിലപ്രമുഖ മാധ്യമങ്ങള്‍. ചിലര്‍ "കണ്ണൂരിന് പുറമെ മലയാലപ്പുഴയും" എന്ന് ആക്ഷേപിച്ചു. സിപിഐ എം പ്രവര്‍ത്തകരുടെ വീടും കുടുംബാംഗങ്ങളും പലയിടങ്ങളിലായി അക്രമിക്കപ്പെട്ടപ്പോള്‍ അതൊന്നും കാണാഞ്ഞവരാണ് ഇപ്പോള്‍ സിപിഐ എമ്മിനെതിരെ കഥകള്‍ മെനയുന്നത്.

    ReplyDelete