Monday, October 15, 2012

ഇന്ത്യക്ക് നല്‍കുന്നത് മികച്ച സാങ്കേതികവിദ്യ: റഷ്യന്‍ ഉപ പ്രധാനമന്ത്രി


കൂടംകുളം ആണവപദ്ധതിയുമായി ബന്ധപ്പെട്ട് അധികബാധ്യത ഏറ്റെടുക്കേണ്ടിവന്നാല്‍ രണ്ടാംഘട്ടത്തിന്റെ ചെലവ് വന്‍തോതില്‍ വര്‍ധിക്കുമെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിന്‍ പറഞ്ഞു. തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ തുടങ്ങുന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉറപ്പാണ് ആവശ്യമെങ്കില്‍ അതിനുള്ള പണം ഇന്ത്യ മുടക്കേണ്ടിവരുമെന്ന് റോഗോസിന്‍ പറഞ്ഞു. 2010ല്‍ നിലവില്‍വന്ന ഇന്ത്യയുടെ ആണവബാധ്യതാ നിയമം കൂടംകുളം പദ്ധതിക്ക് ബാധകമല്ലെന്ന് റഷ്യ നേരത്തേ വ്യക്തമാക്കിയിരുന്നു. 1988ലെ കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അതിനാല്‍ നിയമം ബാധകമല്ലെന്നുമാണ് വാദം. മികച്ച ആണവ സാങ്കേതികവിദ്യയാണ് റഷ്യയ്ക്കുള്ളതെന്ന് റോഗോസിന്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഭയത്തിന് അടിസ്ഥാനമില്ല. ചെര്‍ണോബില്‍ ദുരന്തത്തിന്റെ അനുഭവമുള്ള റഷ്യ ഏറ്റവും മികച്ച സാങ്കേതികവിദ്യയായിരിക്കും ഇന്ത്യക്ക് നല്‍കുക. കൂടംകുളം നിലയത്തിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ട. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും റഷ്യ ഇന്ത്യയെ പിന്തുണച്ചിരുന്നെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിദേശമന്ത്രി എസ് എം കൃഷ്ണയുമായി റോഗോസിന്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും.

deshabhimani 151012

No comments:

Post a Comment