Wednesday, October 31, 2012

ഇടതുപക്ഷം പ്രക്ഷോഭം ശക്തമാക്കും


ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ ഇടതുപക്ഷപാര്‍ടികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തും. സമാന ചിന്താഗതിയുള്ള രാഷ്ട്രീയപാര്‍ടികള്‍, വ്യാപാരിസംഘടനകള്‍ എന്നിവയെ യോജിപ്പിച്ച് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രക്ഷോഭം നടത്തും. ഡിസംബര്‍ ആദ്യവാരം ദേശീയ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടത്തും. തുടര്‍ന്ന് സംസ്ഥാനങ്ങളിലും സംയുക്ത കണ്‍വന്‍ഷന്‍ ചേരും. പൊതുവിതരണ സംവിധാനം അട്ടിമറിക്കാനും ഭക്ഷ്യ സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാനുമുള്ള കേന്ദ്ര നീക്കം എന്തു വില കൊടുത്തും ചെറുക്കും. ഭക്ഷ്യ സബ്സിഡി അക്കൗണ്ടുകളിലൂടെ നല്‍കാനുള്ള ശ്രമം പൊതുവിതരണ സംവിധാനം പൂര്‍ണമായി ഇല്ലാതാക്കാനാണെന്ന് യോഗം വിലയിരുത്തി. ഫലപ്രദമായ പൊതുവിതരണ സംവിധാനം നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെയുള്ള നീക്കങ്ങളെ അതിശക്തമായി എതിര്‍ക്കും. ഇതുസംബന്ധിച്ച ഭാവി പ്രക്ഷോഭപരിപാടി നവംബര്‍ 12ന് ചേരുന്ന ഇടതുപക്ഷപാര്‍ടികളുടെ യോഗത്തില്‍ തീരുമാനിക്കും. എ കെ ജി ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, എ ബി ബര്‍ധന്‍, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് എന്നിവര്‍ പങ്കെടുത്തു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന വ്യക്തമായ സൂചനയാണ് സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ചൊവ്വാഴ്ച കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് നല്‍കിയത്. ഭക്ഷ്യ സബ്സിഡി ഇനി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുമെന്നും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ അഭിപ്രായം അറിയിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍നിന്ന് വഴിതിരിച്ചുവിടുന്നത് തടയാനുള്ള നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍കാര്‍ഡുകളടക്കം പൊതുവിതരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റലൈസ് ചെയ്യും. ഭക്ഷ്യധാന്യചോര്‍ച്ച തടയാനും വഴിതിരിച്ചുവിടുന്നത് തടയാനുമാണ് സബ്സിഡി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാന്‍ പദ്ധതി തയ്യാറാക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. ഏതെങ്കിലും കേന്ദ്രഭരണ പ്രദേശത്ത് ഇത് പൈലറ്റ് പദ്ധതിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള പൊതുവിതരണ സംവിധാനം പൂര്‍ണമായി ഇല്ലാതാക്കുകയാണ് പുതിയ പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമായി. ഭക്ഷ്യസുരക്ഷയുടെ പേരില്‍ ജനങ്ങളുടെ ഭക്ഷ്യാവകാശത്തെയാണ് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയായി ഭക്ഷ്യസബ്സിഡി പരിമിതപ്പെടുത്തുകയും അതുതന്നെ സാങ്കേതികവിദ്യയുടെ പേരുപറഞ്ഞ് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയുമാണ്.
(വി ജയിന്‍)

deshabhimani

No comments:

Post a Comment