Thursday, November 29, 2012

200 യൂണിറ്റിനു മുകളില്‍ 11 രൂപ കൂട്ടുന്നു


വീടുകളിലെ പ്രതിമാസ വൈദ്യുതി ഉപയോഗം 200 യൂണിറ്റായി പരിമിതപ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ദേശം. ഇതില്‍ കൂടുതലുള്ള ഉപയോഗത്തിന് 11 രൂപവീതം യൂണിറ്റിന് ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. റെഗുലേറ്ററി കമീഷനാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തെ കൂടുതല്‍ ഇരുട്ടിലേക്ക് നയിക്കുന്ന നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്.

ബോര്‍ഡിലെ മുഴുവന്‍ സമയ അംഗങ്ങളുടെ യോഗം ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. വ്യവസായസ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നു മാസം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കി അതിന്റെ 75 ശതമാനം ഉപയോഗിക്കാന്‍ അനുവദിക്കും. ഇതില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ അധികനിരക്ക് നല്‍കേണ്ടിവരും. വൈകിട്ടത്തെ ലോഡ് ഷെഡിങ് സമയം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈകിട്ട് 6.30 മുതല്‍ 10.30 വരെ നടപ്പാക്കിയിട്ടുള്ള ലോഡ് ഷെഡിങ് ഇനിമുതല്‍ ആറുമുതല്‍ പത്തുവരെയാക്കും. ലോഡ് ഷെഡിങ് സമയമാറ്റം റെഗുലേറ്ററി കമീഷന്‍ എതിര്‍പ്പില്ലാതെ അംഗീകരിച്ചേക്കും. എന്നാല്‍, അധികനിരക്കും പവര്‍കട്ടും സംബന്ധിച്ച ബോര്‍ഡ് നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി തെളിവെടുപ്പിനുവയ്ക്കും. അവരുടെ അഭിപ്രായംകൂടി കേട്ടശേഷമേ കമീഷന്‍ തീരുമാനമെടുക്കൂ. അധിക വൈദ്യുതിക്ക് അധികനിരക്ക് എന്നതുകൊണ്ട് കെഎസ്ഇബി ഉദ്ദേശിക്കുന്നത് താപവൈദ്യുതി വാങ്ങാന്‍ തങ്ങള്‍ക്കു ചെലവാകുന്ന തുകയാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് അത് 11 രൂപ വരും.

വീട്ടില്‍ 200 യൂണിറ്റിലേറെ ഉപയോഗിക്കുന്നയാള്‍ അധിക വൈദ്യുതി യൂണിറ്റിന് 11 രൂപ വീതം നല്‍കണമെന്ന നിര്‍ദേശം ഇപ്പോഴത്തെ കണക്കനുസരിച്ച് ആറുലക്ഷത്തിലേറെ ഉപയോക്താക്കളെ ബാധിക്കും. സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജലസംഭരണികളില്‍ നിലവിലുള്ള വെള്ളം കഴിഞ്ഞ വര്‍ഷത്തെ നിരക്കിന്റെ പകുതിയോളമേയുള്ളൂ. കഴിഞ്ഞ നവംബര്‍ 15ന് 1932.97 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ശേഷിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേദിവസം 3490.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശുപാര്‍ശചെയ്യുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. എന്നാല്‍, ആസൂത്രണത്തിലെ ഗുരുതര പാളിച്ചയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന് വ്യക്തം. മഴക്കാലത്ത് ഇടുക്കിയില്‍ അധിക ഉല്‍പ്പാദനം നടത്തി വൈദ്യുതി വിറ്റത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി.

deshabhimani

1 comment:

  1. വീടുകളിലെ പ്രതിമാസ വൈദ്യുതി ഉപയോഗം 200 യൂണിറ്റായി പരിമിതപ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ് നിര്‍ദേശം. ഇതില്‍ കൂടുതലുള്ള ഉപയോഗത്തിന് 11 രൂപവീതം യൂണിറ്റിന് ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. റെഗുലേറ്ററി കമീഷനാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തെ കൂടുതല്‍ ഇരുട്ടിലേക്ക് നയിക്കുന്ന നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവച്ചിരിക്കുന്നത്.

    ReplyDelete