Sunday, November 25, 2012

ലോഡ്ഷെഡിങ് 2 മണിക്കൂറാക്കുന്നു


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂഷമായ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഒരുമണിക്കൂര്‍ ലോഡ്ഷെഡിങ് ജനുവരിയോടെ രണ്ടുമണിക്കൂറാക്കാന്‍ ആലോചന. വൈദ്യുതോല്‍പ്പാദനത്തില്‍ റെക്കോഡ് കുറവ് രേഖപ്പെടുത്തിയ ഇക്കുറി വേനല്‍ രൂക്ഷമാകുന്നതോടെ മൂന്നുമണിക്കുറോളം നിയന്ത്രണം വന്നേക്കാം. പരീക്ഷാകാലത്ത് കേരളം ഇരുട്ടിലാകും. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട് 25ല്‍നിന്ന് 50 ശതമാനമാക്കാനും നീക്കമുണ്ട്.

സംസ്ഥാനത്തെ പ്രധാന ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയില്‍ രണ്ടു മാസത്തെ ഉല്‍പ്പാദനത്തിനുള്ള വെള്ളമേ ഉള്ളു. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധാഭിപ്രായം. കേരളത്തിലെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിതശേഷി 2900 മെഗാവാട്ടാണെങ്കിലും ഉല്‍പ്പാദനം 2100 മാത്രമാണ്. ജലവൈദ്യുതി പദ്ധതികളില്‍ ശേഷിയുടെ മൂന്നിലൊന്ന് ഉല്‍പ്പാദനമില്ല. 8.5 ദശലക്ഷം യൂണിറ്റു മാത്രമാണ് ഇപ്പോള്‍ പ്രതിദിനം ഉല്‍പ്പാദനം. 15 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ഇടുക്കിയില്‍ ദിവസം മൂന്നുദശലക്ഷം യൂണിറ്റുമാത്രമെ ഉല്‍പ്പാദനമുള്ളു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 7-8 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദനം നടന്നിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ രണ്ടുമാസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെളളം ഒഴുക്കിക്കളഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

മൂഴിയാര്‍, കുറ്റ്യാടി, പള്ളിവാസല്‍, നേര്യമംഗലം, ലോവര്‍പെരിയാര്‍ ജലവൈദ്യുതി നിലയങ്ങളിലും സ്ഥിതി മെച്ചമല്ല. ദിവസം അഞ്ചു കോടി രൂപ ചെലവില്‍ ഏഴു ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇപ്പോള്‍ പുറമെനിന്നു വാങ്ങുന്നു. 24 ദശലക്ഷം യൂണിറ്റാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. കായംകുളം അടക്കം താപപദ്ധതികളില്‍നിന്ന് ഒമ്പതു ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കുന്നു. യുഡിഎഫ് അധികാരത്തില്‍വന്നശേഷം രണ്ടുതവണ വൈദ്യുതി താരിഫ് വര്‍ധിപ്പിച്ചു. സര്‍ചാര്‍ജും ഫിക്സഡ് ചാര്‍ജുമായി വൈദ്യുതിബില്‍ ഇരട്ടിയായി. എല്‍ഡിഎഫ് ഭരണകാലത്ത് 220 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് പണി തുടങ്ങിയ 10 മെഗാവാട്ടിന്റെ മൂഴിത്തോട്, നാല് മെഗാവാട്ടിന്റെ റാന്നി പെരുന്ന പദ്ധതികള്‍ മാത്രമാണ് പിന്നീട് കമീഷന്‍ ചെയ്തത്. ചിമ്മിനി (2.5), കണ്ണംകുഴി (10), ആനക്കയം (9), പെരിങ്ങല്‍കുത്ത്-എല്‍ബി (48), തോട്ടിയാര്‍ (40), വിലങ്ങാട് (7.5), പള്ളിവാസല്‍-എക്സ്റ്റന്‍ഷന്‍ (40), ചാലിയാര്‍ (7.5), ഉറുമി ചെമ്പുകടവ് (12) തുടങ്ങി അമ്പതോളം പദ്ധതികളുടെ നിര്‍മാണം ഈ സര്‍ക്കാര്‍ മരവിപ്പിച്ചു. 163 മെഗാവാട്ടിന്റെ അതിരപ്പിള്ളി പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയില്ല.
(വി എം രാധാകൃഷ്ണന്‍)

deshabhimani 251112

1 comment:

  1. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂഷമായ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഒരുമണിക്കൂര്‍ ലോഡ്ഷെഡിങ് ജനുവരിയോടെ രണ്ടുമണിക്കൂറാക്കാന്‍ ആലോചന. വൈദ്യുതോല്‍പ്പാദനത്തില്‍ റെക്കോഡ് കുറവ് രേഖപ്പെടുത്തിയ ഇക്കുറി വേനല്‍ രൂക്ഷമാകുന്നതോടെ മൂന്നുമണിക്കുറോളം നിയന്ത്രണം വന്നേക്കാം. പരീക്ഷാകാലത്ത് കേരളം ഇരുട്ടിലാകും. വന്‍കിട വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട് 25ല്‍നിന്ന് 50 ശതമാനമാക്കാനും നീക്കമുണ്ട്.

    ReplyDelete