Tuesday, November 20, 2012

സര്‍ക്കാരിന് നേരിട്ട് തുടങ്ങാനാകില്ല; ലക്ഷ്യമിടുന്നത് സ്വകാര്യ ചാനല്‍


സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ടിവി ചാനല്‍ തുടങ്ങാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നിലവിലെ നിയമപ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ടിവി ചാനല്‍ തുടങ്ങാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി മനീഷ് തിവാരിയും വകുപ്പുസെക്രട്ടറി ഉദയ്കുമാര്‍ വര്‍മയുമാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ പാര്‍ടികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ ചാനലുകള്‍ തുടങ്ങാനാവില്ലെന്ന് മന്ത്രിയും സെക്രട്ടറിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സര്‍ക്കാരിന് ചാനല്‍ തുടങ്ങാന്‍ പദ്ധതിയുണ്ടല്ലോയെന്ന ചോദ്യത്തിന് എന്തായാലും നിലവിലുള്ള നിയമപ്രകാരം അത് സാധ്യമല്ലെന്നും ഭേദഗതികള്‍ വേണ്ടിവരുമെന്നും തിവാരി പറഞ്ഞു. ചാനലുകള്‍ തുടങ്ങാന്‍ കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുന്നതെന്ന് ഉദയ്കുമാര്‍ വര്‍മ പറഞ്ഞു. സര്‍ക്കാരുകളോ രാഷ്ട്രീയപാര്‍ടികളോ കമ്പനിയുടെ ഉടമസ്ഥരാവാന്‍ പാടില്ല. എന്നാല്‍, പ്രത്യക്ഷത്തില്‍ ഉടമസ്ഥതയില്‍ ഇല്ലാതെ പിന്നണിയില്‍ നിന്ന് നിയന്ത്രിക്കുന്നതിനെ തടയാനാവില്ല-വര്‍മ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ടെലിവിഷന്‍ ചാനല്‍ തുടങ്ങാനാകില്ലെന്ന് അറിഞ്ഞിട്ടും യുഡിഎഫ് സര്‍ക്കാര്‍ ചാനലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് സ്വകാര്യപങ്കാളിത്തം ലക്ഷ്യമിട്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാനെന്ന പേരില്‍ തുടങ്ങുന്ന ചാനല്‍, ഭരണത്തിരിക്കുന്നവരുടെ സ്വകാര്യസംരംഭമാക്കി മാറ്റുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചാനല്‍ തുടങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന് നേരിട്ട് ചാനല്‍ തുടങ്ങാനാകില്ലെന്ന കാര്യം കേന്ദ്രമന്ത്രി പറയുംമുമ്പേതന്നെ സംസ്ഥാനത്തിന് അറിയാമായിരുന്നു. എന്നാല്‍, പൊതുഖജനാവില്‍നിന്ന് പണമെടുത്ത് സ്വകാര്യപങ്കാളിത്തത്തോടെ ചാനല്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടു. 
സ്വകാര്യപങ്കാളിത്തം ആവശ്യമുള്ള ചാനലിന് സര്‍ക്കാര്‍ എന്തിനാണ് പണം ചെലവഴിക്കുന്നതെന്ന് ഇപ്പോള്‍ ചോദ്യമുയരുന്നു. സ്വകാര്യവ്യക്തികള്‍ക്ക് ബിനാമി ഓഹരി ഉറപ്പിക്കാനും സ്വന്തക്കാര്‍ക്ക് വളഞ്ഞ വഴിയിലൂടെ നിയമനം നല്‍കാനുമാണ് ചാനലിലൂടെ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് മുഖപത്രത്തിലും ഔദ്യോഗിക ചാനലിലും പ്രവര്‍ത്തിച്ചവരെ പുതിയ ചാനലിന്റെ തലപ്പത്ത് നിയമിച്ചത് വിവാദമായിരിക്കെയാണ് സര്‍ക്കാരിന് ചാനല്‍ തുടങ്ങാനാകില്ലെന്ന് കേന്ദ്രമന്ത്രിതന്നെ വ്യക്തമാക്കിയത്. ചാനലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജയ് ഹിന്ദ് ടിവിയുടെ മുന്‍ ചീഫ് എഡിറ്റര്‍ സണ്ണിക്കുട്ടി എബ്രഹാമിനെയാണ് നിയമിച്ചത്. വീക്ഷണം പത്രം കൊച്ചി ബ്യൂറോ മുന്‍ ചീഫ് പി എന്‍ പ്രസന്നകുമാറും മന്ത്രി കെ സി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫ് ടി പി രാജീവനും ചാനല്‍ ഏകോപനസമിതി അംഗങ്ങളാണ്. ബ്രോഡ്കാസ്റ്റിങ് എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍. ചാനലിനൊപ്പം ദുബായ് മീഡിയ സിറ്റി മാതൃകയില്‍ കൊച്ചിയില്‍ മീഡിയ സിറ്റി തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മീഡിയ സിറ്റിയുടെ സിഇഒയും സണ്ണിക്കുട്ടി എബ്രഹാമാണ്.

No comments:

Post a Comment