Friday, November 30, 2012

ലോഡ് ഷെഡിങ് തുടരാന്‍ റഗുലേറ്ററി കമ്മീഷന്റെ അനുമതി

സംസ്ഥാനത്ത് ലോഡ് ഷെഡിങ് തുടരാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈകിട്ടത്തെ ലോഡ് ഷെഡിങ് സമയം മാറ്റാനും അനുമതി നല്‍കിയിട്ടുണ്ട്. വൈകീട്ട് 6 മുതല്‍ 10 വരെയായിരിക്കും അടുത്ത ദിവസം മുതല്‍ ലോഡ് ഷെഡിങ്. നിലവില്‍ 6.30 മുതല്‍ 10.30 വരെയാണ് ലേഡ് ഷെഡിങ്. വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തത്. ബോര്‍ഡിന്റെ മറ്റ് ശുപാര്‍ശകളില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിശദമായ തെളിവെടുപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 10ന് മറ്റ് ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കും.

വീടുകളിലെ പ്രതിമാസ വൈദ്യുതി ഉപയോഗം 200 യൂണിറ്റായി പരിമിതപ്പെടുത്തുക. ഇതില്‍ കൂടുതലുള്ള ഉപയോഗത്തിന് 11 രൂപവീതം യൂണിറ്റിന് ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കേരളത്തെ കൂടുതല്‍ ഇരുട്ടിലേക്ക് നയിക്കുന്ന നിര്‍ദേശങ്ങള്‍ വൈദ്യുതി ബോര്‍ഡ് മുന്നോട്ടുവച്ചത്. ബോര്‍ഡിലെ മുഴുവന്‍ സമയ അംഗങ്ങളുടെ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.

വ്യവസായസ്ഥാപനങ്ങള്‍ കഴിഞ്ഞ മൂന്നു മാസം ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി കണക്കാക്കി അതിന്റെ 75 ശതമാനം ഉപയോഗിക്കാന്‍ അനുവദിക്കും. അധിക വൈദ്യുതിക്ക് അധികനിരക്ക് എന്നതുകൊണ്ട് കെഎസ്ഇബി ഉദ്ദേശിക്കുന്നത് താപവൈദ്യുതി വാങ്ങാന്‍ തങ്ങള്‍ക്കു ചെലവാകുന്ന തുകയാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് അത് 11 രൂപ വരും. വീട്ടില്‍ 200 യൂണിറ്റിലേറെ ഉപയോഗിക്കുന്നയാള്‍ അധിക വൈദ്യുതി യൂണിറ്റിന് 11 രൂപ വീതം നല്‍കണമെന്ന നിര്‍ദേശം ഇപ്പോഴത്തെ കണക്കനുസരിച്ച് ആറുലക്ഷത്തിലേറെ ഉപയോക്താക്കളെ ബാധിക്കും.

സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ജലസംഭരണികളില്‍ നിലവിലുള്ള വെള്ളം കഴിഞ്ഞ വര്‍ഷത്തെ നിരക്കിന്റെ പകുതിയോളമേയുള്ളൂ. കഴിഞ്ഞ നവംബര്‍ 15ന് 1932.97 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ശേഷിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് ഇതേദിവസം 3490.78 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ശുപാര്‍ശചെയ്യുന്നതെന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു. എന്നാല്‍, ആസൂത്രണത്തിലെ ഗുരുതര പാളിച്ചയാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന് വ്യക്തം. മഴക്കാലത്ത് ഇടുക്കിയില്‍ അധിക ഉല്‍പ്പാദനം നടത്തി വൈദ്യുതി വിറ്റത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയായി.

deshabhimani

1 comment:

  1. സംസ്ഥാനത്ത് ലോഡ് ഷെഡിങ് തുടരാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈകിട്ടത്തെ ലോഡ് ഷെഡിങ് സമയം മാറ്റാനും അനുമതി നല്‍കിയിട്ടുണ്ട്. വൈകീട്ട് 6 മുതല്‍ 10 വരെയായിരിക്കും അടുത്ത ദിവസം മുതല്‍ ലോഡ് ഷെഡിങ്. നിലവില്‍ 6.30 മുതല്‍ 10.30 വരെയാണ് ലേഡ് ഷെഡിങ്. വൈദ്യുതി ബോര്‍ഡ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുത്തത്. ബോര്‍ഡിന്റെ മറ്റ് ശുപാര്‍ശകളില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിശദമായ തെളിവെടുപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 10ന് മറ്റ് ശുപാര്‍ശകളില്‍ അന്തിമ തീരുമാനമെടുക്കും.

    ReplyDelete