Saturday, November 24, 2012

റേഷനരിക്കും ഗോതമ്പിനും വിലകൂട്ടി ഉത്തരവിറക്കി


റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന കൂടിയ നിരക്കിലുള്ള അരിയുടെയും ഗോതമ്പിന്റെയും വില എട്ടു രൂപ വീതം കൂട്ടി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അരി വില 20.50 രൂപയും ഗോതമ്പ് വില 17 രൂപയും ആക്കിയാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ അരിയും ഗോതമ്പും റേഷന്‍കടകളിലൂടെ വില്‍ക്കില്ലെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

നേരത്ത 12.70 രൂപ നിരക്കില്‍ വിറ്റ അരിയുടെയും 9.20 രൂപ നിരക്കില്‍ വിറ്റ ഗോതമ്പിന്റെയും വിലയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കുത്തനെ കൂട്ടിയത്. ഈ ഗണത്തിലുള്ള അരിയുടേയും ഗോതമ്പിന്റേയും വിതരണം കുറേക്കാലമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. നിലവില്‍,സബ്സിഡി ഭക്ഷ്യധാന്യത്തിനു പുറമെ ഓരോ കാര്‍ഡ് ഉടമയ്ക്കും പത്തു കിലോ അരിയും അഞ്ചു കിലോ ഗോതമ്പുമാണ് കൂടിയ വിലയ്ക്ക് നല്‍കുന്നത്. സംസ്ഥാനത്തിന് കൂടുതലായി അനുവദിച്ച 60,000 മെട്രിക് ടണ്‍ അരിയും 30,000 മെട്രിക് ടണ്‍ ഗോതമ്പുമാണ് ഇപ്പോള്‍ ഏറ്റെടുത്ത് കൂടിയ വിലയ്ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രണ്ടുമാസം മുന്‍പ് ഈ അരി 16.50നും ഗോതമ്പ് 13 രൂപയ്ക്കും വിറ്റഴിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍, റേഷന്‍ മൊത്ത-ചില്ലറ വ്യാപാരികള്‍ ഇതിനോട് സഹകരിച്ചില്ല. എഫ്സിഐയില്‍ കെട്ടിക്കിടന്ന അരിയും ഗോതമ്പും വില കൂട്ടി വീണ്ടും വില്‍പന നടത്താനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന് ബേബിച്ചന്‍ മുക്കാടന്‍ ചൂണ്ടിക്കാട്ടി. പൊതുവിപണിയില്‍ അരിവില വര്‍ധിപ്പിച്ച് സ്വകാര്യ മില്ലുടമകളെയും കുത്തക വ്യാപാരികളെയും സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കൂടിയ വിലയ്ക്കുള്ള അരി ചെലവാകില്ലെന്നതിനാലാണ് ഏറ്റെടുക്കാന്‍ തയാറാകാത്തത്.

deshabhimani 241112

1 comment:

  1. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന കൂടിയ നിരക്കിലുള്ള അരിയുടെയും ഗോതമ്പിന്റെയും വില എട്ടു രൂപ വീതം കൂട്ടി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അരി വില 20.50 രൂപയും ഗോതമ്പ് വില 17 രൂപയും ആക്കിയാണ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്.

    ReplyDelete