Friday, November 30, 2012

പലസ്തീന്‍ ഇനി രാഷ്ട്രം


ഐക്യരാഷ്ട്ര കേന്ദ്രം: പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

കഴിഞ്ഞ വര്‍ഷം യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കന്‍ വീറ്റോ ഭീഷണി മൂലം പൂര്‍ണ അംഗ രാഷ്ട്ര പദവിയ്ക്കുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടിവന്ന പലസ്തീന് അതിന് വീണ്ടും ശ്രമിക്കാന്‍ കരുത്തുപകരുന്നതാണ് യുഎന്‍ പൊതുസഭയില്‍ നടന്ന ചരിത്രപ്രധാനമായ വോട്ടെടുപ്പ്. ഫ്രാന്‍സും ഇറ്റലിയുമടക്കം 17 യൂറോപ്യന്‍ രാജ്യങ്ങളും പലസ്തീന്റെ ആവശ്യത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമായി. ചെക് റിപബ്ലിക് ഒഴികെ മറ്റെല്ലാ യൂറോപ്യന്‍ രാജ്യങ്ങളും വിട്ടുനിന്നു. പലസ്തീന്റെ ആവശ്യത്തെ എതിര്‍ക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്ന് ഇസ്രയേല്‍ കണക്കാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അനുകൂലിച്ച് വോട്ട് ചെയ്യാനോ നിഷ്പക്ഷത പാലിച്ച് വിട്ടുനില്‍ക്കാനോ തയ്യാറായത് സയണിസ്റ്റ് ജൂത വംശീയ രാഷ്ട്രത്തിന് കനത്ത പ്രഹരമായി.

അവിഭക്ത പലസ്തീന്‍ പ്രദേശം വിഭജിച്ച് അറബ്, ജൂത രാജ്യങ്ങള്‍ക്ക് രൂപം നല്‍കാന്‍ യുഎന്‍ പൊതുസഭ 181ാം പ്രമേയത്തിലൂടെ തീരുമാനിച്ചതിന്റെ 65ാം വാര്‍ഷിക നാളിലാണ് ആ പ്രമേയത്തില്‍ പരാമര്‍ശിച്ച പലസ്തീന്‍ ജനതയ്ക്ക് നീതിയുടെ തരിമ്പെങ്കിലും ലഭ്യമാവുന്നത്. 181ാം പ്രമേയത്തില്‍ പലസ്തീന് നീക്കിവച്ച പ്രദേശത്തിന്റെ പകുതിയില്‍ താഴെ മാത്രം വരുന്നതാണ് ഇപ്പോള്‍ പലസ്തീന്‍ പ്രദേശങ്ങളായി അവശേഷിക്കുന്ന വെസ്റ്റ്ബാങ്കും ഗാസയും കിഴക്കന്‍ ജെറുസലെമും. എന്നാല്‍ അതുപോലും അനുവദിക്കാതെ പലസ്തീന്‍ രാഷ്ട്ര രൂപീകരണം തടയാന്‍ ഇസ്രയേല്‍ അമേരിക്കന്‍ സഹായത്തോടെ നടത്തിവന്ന ശ്രമത്തിനെതിരെയാണ് ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും വോട്ട് ചെയ്തത്.

അന്താരാഷ്ട്ര പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി യുഎന്‍ ആചരിക്കുന്ന ദിനത്തിലാണ് ആ അറബ്ജനതയ്ക്ക് ഈ ചരിത്ര നേട്ടം എന്നതും ശ്രദ്ധേയമാണ്. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് പലസ്തീന്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തില്‍, 65 വര്‍ഷം മുമ്പുള്ള യുഎന്‍ പ്രമേയം ഇസ്രയേലിന്റെ ജനസര്‍ട്ടിഫിക്കറ്റായത് എടുത്തുപറഞ്ഞു. അതുപോലെ പലസ്തീന്‍ രാഷ്ട്രമെന്ന യാഥാര്‍ത്ഥ്യത്തിന്റെ ജന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അബ്ബാസ് ലോകത്തോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ഷാരവത്തോടെയാണ് യുഎന്നിലെ പ്രൗഢസദസ് അബ്ബാസിനെ വരവേറ്റത്. പലസ്തീന്‍ ജനതയുടെ അനിഷേധ്യ അവകാശങ്ങള്‍ നടപ്പാക്കുന്നതിനുള്ള സമിതിയ്ക്ക് വേണ്ടി യുഎന്നിലെ സുഡാന്റെ സ്ഥിരം പ്രതിനിധി ദഫാ അല്ലാ എല്‍ഹാഗ് അലി ഉസ്മാനാണ് പലസ്തീന്റെ പദവി ഉയര്‍ത്താന്‍ ആവശ്യപ്പെടുന്ന കരട് പ്രമേയം യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ചത്.

ചൈന, ക്യൂബ, വെനസ്വേല, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങി എഴുപതില്‍പരം രാജ്യങ്ങള്‍ പ്രമേയത്തിന്റെ സഹപ്രായോജകരായി. 67ാം യുഎന്‍ വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായ വാക് ജെറെമിക് വോട്ടിങ്ങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സഭാ ഹാളില്‍ നിന്ന് വന്‍കരഘോഷമുയര്‍ന്നു. പൂര്‍ണ അംഗരാഷ്ട്ര പദവിക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പലസ്തീന്‍ സമര്‍പ്പിച്ച അപേക്ഷ യുഎന്‍ രക്ഷാസമിതി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രമേയത്തിലൂടെ പൊതുസഭ പ്രത്യാശ പ്രകടിപ്പിച്ചു. മധ്യപൗരസ്ത്യ സമാധാന പ്രക്രിയ പുനരാരംഭിക്കാന്‍ അടിയന്തിരമായി ചര്‍ച പുനരാരംഭിക്കുന്നതിനും പൊതുസഭ ആവശ്യപ്പെട്ടു. പലസ്തീന്‍ പ്രതിനിധികള്‍ക്ക് ഇനി യുഎന്‍ സംവാദങ്ങളില്‍ പങ്കെടുക്കുകയും ഐസിസി അടക്കമുള്ള യുഎന്‍ വേദികളില്‍ അംഗത്വം നേടുകയും ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ച നിരീക്ഷക രാഷ്ട്ര പദവി. ഇസ്രലേുമായി ചര്‍ച്ചയിലൂടെ മാത്രമേ പലസ്തീന് രാഷ്ട്രപദവി ലഭിക്കൂ എന്ന് ശഠിക്കുന്ന ഇസ്രയേലും അമേരിക്കയും പൊതുസഭാ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു.

പലസ്തീന് നിരീക്ഷകരാഷ്ട്ര പദവി: ഭീഷണിയുമായി അമേരിക്ക

ഐക്യരാഷ്ട്രകേന്ദ്രം: ഐക്യരാഷ്ട്രസംഘടനയില്‍ വെറും "നിരീക്ഷക" പദവിയില്‍ നിന്ന് "അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര" പദവിയിലേക്ക് ഉയരുന്ന പലസ്തീനെ ഈ ചരിത്രനേട്ടത്തില്‍ നിന്ന് തടയാന്‍ അവസാനവേളയില്‍ അമേരിക്കയുടെ ഭീഷണി. പദവി ഉയര്‍ത്തുന്നതിന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പൊതുസഭയില്‍ പ്രമേയം അവതരിപ്പിച്ചാല്‍ പലസ്തീനുള്ള ധനസഹായം വെട്ടിക്കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ഭീഷണി. പ്രമേയത്തിനെതിരെ വോട്ടുചെയ്യുമെന്നും അമേരിക്ക വ്യക്തമാക്കി. പ്രമേയം പാസാക്കിയാല്‍ പലസ്തീന്‍കാരില്‍ നിന്നു പിരിക്കുന്ന നികുതിപ്പണം അബ്ബാസ് ഭരണകൂടത്തിന് കൈമാറില്ലെന്ന് ഇസ്രയേലിന്റെ ഭീഷണിയുമുണ്ട്.

വ്യാഴാഴ്ച പകല്‍ മൂന്ന് (ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നര) കഴിഞ്ഞേ പ്രമേയം വോട്ടിനിടൂ എന്നാണ് റിപ്പോര്‍ട്ട്. അവിഭക്ത പലസ്തീന്‍ അറബ്, ജൂതരാഷ്ട്രങ്ങളായി വിഭജിക്കാന്‍ ഐക്യരാഷ്ട്ര പൊതുസഭ പ്രമേയം പാസാക്കിയതിന്റെ 65-ാം വാര്‍ഷികനാളിലാണ് പലസ്തീന്‍ തങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുന്നത്. പലസ്തീന്‍ പ്രമേയം പാസാകാന്‍ 193 അംഗ പൊതുസഭയില്‍ കേവല ഭൂരിപക്ഷം മതിയെങ്കിലും കുറഞ്ഞത് 130 രാഷ്ട്രമെങ്കിലും പിന്തുണയ്ക്കുമെന്നാണ് സൂചന. പതിനഞ്ചോളം യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീന്‍ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത് പലസ്തീന്‍ നീക്കത്തെ എതിര്‍ക്കുന്ന അമേരിക്കയെയും ഇസ്രയേലിനെയും തീര്‍ത്തും ഒറ്റപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെക് റിപ്പബ്ലിക് മാത്രമാണ് പ്രമേയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ജര്‍മനി, നെതര്‍ലന്‍ഡ്സ്, എസ്തോണിയ, ലിത്വാനിയ എന്നിവ വോട്ടിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. ബ്രിട്ടന്‍, ഇപ്പോഴും നിഷ്ഠുരമായ വംശഹത്യ കേസുകളിലടക്കം അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍ വിചാരണ ചെയ്യപ്പെടുന്നത് ഒഴിവാക്കാന്‍ പലസ്തീനുമായി വിലപേശലിലാണ്. ഇസ്രയേലിനെ ഐസിസിയിലേക്ക് വലിച്ചിഴക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ പ്രമേയത്തെ അനുകൂലിക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തമ്മില്‍ ചര്‍ച്ച ചെയ്താകണം പലസ്തീന്‍ രാഷ്ട്രപദവി നേടേണ്ടത് എന്നാണ് അമേരിക്കയുടെ വാദം. എന്നാല്‍, ലോകാഭിപ്രായം അവഗണിച്ച് പലസ്തീന്‍ പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിച്ച് ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ ഇസ്രയേല്‍ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ് പലസ്തീന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചത്. കഴിഞ്ഞവര്‍ഷം പൂര്‍ണ രാഷ്ട്രപദവിക്ക് പലസ്തീന്‍ ശ്രമിച്ചിരുന്നെങ്കിലും രക്ഷാസമിതിയില്‍ തടയുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. നിരീക്ഷക രാഷ്ട്രപദവിക്ക് അമേരിക്കന്‍ ഇടങ്കോല്‍ ഫലിക്കാത്ത പൊതുസഭയില്‍ ഭൂരിപക്ഷ പിന്തുണ മതി യെന്നതാണ് പലസ്തീന് കരുത്താകുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഒന്നടങ്കം എതിര്‍ത്താലും പൊതുസഭയില്‍ വികസ്വരരാജ്യങ്ങളുടെ വന്‍പിന്തുണയോടെ പ്രമേയം പാസാക്കാനാകും.

deshabhimani

1 comment:

  1. പൂര്‍ണ പരമാധികാര രാഷ്ട്ര പദവിക്ക് പലസ്തീനുള്ള അനിഷേധ്യ അവകാശത്തിന് അടിവരയിട്ട് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പലസ്തീന് അംഗമല്ലാത്ത നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. 193 രാഷ്ട്രങ്ങള്‍ക്ക് അംഗത്വമുള്ള പൊതുസഭയില്‍ അമേരിക്കയും ഇസ്രയേലും അടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ക്യൂബ, ദക്ഷിണാഫ്രിക്ക തുടങ്ങി ബഹുഭൂരിപക്ഷം വികസ്വര രാജ്യങ്ങളടക്കം138 രാജ്യങ്ങള്‍ പലസ്തീന്റെ പദവി ഉയര്‍ത്തുന്നതിനെ അനുകൂലിച്ചു. ബ്രിട്ടനും ജര്‍മനിയുമടക്കം 41 രാജ്യങ്ങള്‍ വിട്ടുനിന്നു. മൂന്നുരാജ്യങ്ങള്‍ പങ്കെടുത്തില്ല. പലസ്തീന്‍ പ്രദേശങ്ങളില്‍ ഫലമറിഞ്ഞ് ജനങ്ങളുടെ ആഹ്ലാദം അണപൊട്ടി.

    ReplyDelete