Friday, November 30, 2012

പാര്‍ലമെന്റില്‍ വോട്ടെടുപ്പ് അംഗീകരിച്ചത് സ്വാഗതാര്‍ഹം: യെച്ചൂരി


ഇരുസഭയിലും വോട്ട്ചര്‍ച്ച

ന്യൂഡല്‍ഹി: ചില്ലറവിപണിയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ചതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭയിലും വോട്ടോടുകൂടിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ കേന്ദ്രം വഴങ്ങി. സമാജ്വാദി പാര്‍ടി, ബിഎസ്പി, ഡിഎംകെ എന്നീ കക്ഷികളുടെ പിന്തുണ ഉറപ്പായശേഷമാണ് ലോക്സഭയില്‍ വോട്ടോടുകൂടിയ ചര്‍ച്ചയ്ക്ക് കേന്ദ്രം സമ്മതം മൂളിയത്. വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാജ്യസഭയിലും വോട്ടുചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍, രാജ്യസഭയില്‍ സര്‍ക്കാരിന്റെ സ്ഥിതി അത്ര ഭദ്രമല്ല. ലോക്സഭയില്‍ അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലും രാജ്യസഭയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് എഫ്ഡിഐ ചര്‍ച്ച തീരുമാനിച്ചിട്ടുള്ളത്.

വോട്ടുചര്‍ച്ചയുടെ കാര്യത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ തുടക്കംമുതല്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് ഒടുവില്‍ നിലപാട് മാറ്റാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. വോട്ടുചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കിലും "ഫെമ" നിയമത്തിലെ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അനുമതി വേണ്ടതിനാല്‍ എന്തായാലും ചര്‍ച്ച വേണ്ടിവരുമെന്ന് സിപിഐ എം വെളിപ്പെടുത്തിയതോടെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലാതാവുകയായിരുന്നു. നാലുദിവസത്തെ തുടര്‍ച്ചയായ സഭാസ്തംഭനത്തിനുശേഷം വ്യാഴാഴ്ച ലോക്സഭ നടപടികളിലേക്ക് കടന്നു. രാവിലെ സഭഭചേര്‍ന്നപ്പോള്‍ തന്നെ താന്‍ വോട്ടുചര്‍ച്ച അനുവദിക്കുകയാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചു. പ്രതിപക്ഷ നേതാക്കള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

എന്നാല്‍, ഇത്തരമൊരു ഉറപ്പ് ലഭിക്കാത്തതിനെത്തുടര്‍ന്ന് രാജ്യസഭഭവ്യാഴാഴ്ചയും സ്തംഭിച്ചു. രണ്ടുവട്ടം നിര്‍ത്തിയ സഭഭഅടുത്ത ദിവസം ചേരാനായി പിരിഞ്ഞു. ഉച്ചയ്ക്ക് സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി സര്‍വകക്ഷി യോഗം വിളിച്ചു. എഫ്ഡിഐ വിഷയത്തില്‍ തനിക്ക് ഒട്ടേറെ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നും ചര്‍ച്ച അനുവദിക്കാന്‍ തീരുമാനിക്കുകയാണെന്നും ഹമീദ് അന്‍സാരി അറിയിച്ചു. വോട്ടോടുകൂടിയുള്ള ചര്‍ച്ചയായിരിക്കുമെന്ന് സീതാറാം യെച്ചൂരിക്ക് ഹമീദ് അന്‍സാരി മറുപടി നല്‍കി. ഡിഎംകെയുടെയും ബിഎസ്പിയുടെയും പിന്തുണ ഉറപ്പായതോടെ ലോക്സഭയില്‍ വോട്ടുചര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാരിന് ആശങ്കയില്ല. എസ്പിയുടെ പിന്തുണയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ലോക്സഭയില്‍ 265 അംഗങ്ങളാണ് യുപിഎയ്ക്കുള്ളത്. 21 എംപിമാരുള്ള ബിഎസ്പിയുടെ പിന്തുണ ഉറപ്പായതിനാല്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 273 ല്‍ എത്താന്‍ സര്‍ക്കാരിന് കഴിയും. 22 എംപിമാരുള്ള സമാജ്വാദി പാര്‍ടികൂടി പിന്തുണച്ചാല്‍ എഫ്ഡിഐ വിഷയത്തില്‍ സര്‍ക്കാരിന്റെ പിന്തുണ 300 കടക്കും. എന്നാല്‍, രാജ്യസഭയില്‍ കാര്യങ്ങള്‍ എളുപ്പമാകില്ല. 244 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് 123 വോട്ട് ആവശ്യമാണ്. യുപിഎയ്ക്ക് 94 അംഗങ്ങളുണ്ട്. നാമനിര്‍ദേശം ചെയ്യപ്പെട്ട 10 എംപിമാരുടെയും പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ബുധനാഴ്ച ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന സച്ചിനെയടക്കം വോട്ടെടുപ്പ് വേളയില്‍ സര്‍ക്കാരിന് കൊണ്ടുവരേണ്ടി വരും.

ബിഎസ്പിയുടെ 15 അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാലും സംഖ്യ 119 ലേ എത്തൂ. ഒമ്പത് അംഗങ്ങളുള്ള എസ്പിയുടെ പിന്തുണയാണ് ഇവിടെ നിര്‍ണായകമാവുക. രാജ്യസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന എസ്പി നേതാവ് രാംഗോപാല്‍ യാദവിന്റെ പ്രസ്താവനയാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. ഈ പ്രസ്താവനയില്‍ എസ്പി ഉറച്ചുനിന്നാല്‍ മറ്റ് അടവുകള്‍ സര്‍ക്കാരിന് പുറത്തിറക്കേണ്ടി വരും. എന്നാല്‍, ലോക്സഭയില്‍ എഫ്ഡിഐയെ അനുകൂലിക്കുകയും രാജ്യസഭയില്‍ എതിര്‍ക്കുകയും ചെയ്യുകയെന്ന സമീപനം എസ്പിക്ക് സ്വീകരിക്കാനാകില്ല. രാംഗോപാല്‍ യാദവിന്റെ പ്രസ്താവന വിലപേശലിന്റെ ഭഭാഗമാണെന്ന പ്രതീക്ഷയിലാണ് യുപിഎ ക്യാമ്പ്. പാര്‍ലമെന്റിന് പുറത്ത് എസ്പി, ബിഎസ്പി, ഡിഎംകെ, തൃണമൂല്‍ തുടങ്ങിയ കക്ഷികളൊക്കെ ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനെ എതിര്‍ത്തിരുന്നു.
(എം പ്രശാന്ത്)

പാര്‍ലമെന്റില്‍ വോട്ടെടുപ്പ് അംഗീകരിച്ചത് സ്വാഗതാര്‍ഹം: യെച്ചൂരി

ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിനെതിരെ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം വൈകിയാണെങ്കിലും അംഗീകരിച്ചതിനെ സിപിഐ എം സ്വാഗതംചെയ്തു. ഈ തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ പാര്‍ലമെന്റിന്റെ വിലയേറിയ സമയം നഷ്ടപ്പെടില്ലായിരുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് രണ്ട് തവണ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിന് "ഫെമ" നിയമത്തില്‍ വരുത്തിയ ഭേദഗതിക്കെതിരെ സിപിഐ എം ഭേദഗതികള്‍ കൊണ്ടുവരുമെന്നും അതിനെക്കുറിച്ചും ചര്‍ച്ചയും വോട്ടെടുപ്പും വേണ്ടിവരുമെന്നും യെച്ചൂരി പറഞ്ഞു. ഡിസംബര്‍ 13നകം ഈ ഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിന് ശേഷം സിപിഐ എം ഭേദഗതികള്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ യുപിഎ ന്യൂനപക്ഷമാണ്. അതുകൊണ്ടുതന്നെ രാജ്യസഭയില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ലോക്സഭയെ സമീപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. അതിലും പരാജയപ്പെട്ടാല്‍ ഇരുസഭകളുടെയും സംയുക്ത യോഗം ചേര്‍ന്ന് ഭേദഗതികള്‍ പാസാക്കേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

deshabhimani 301112

No comments:

Post a Comment