Sunday, November 25, 2012

പൊരുതുന്ന യുവതയ്ക്ക് ആവേശമായി പുഷ്പന്‍


ചൊക്ലി : തളര്‍ന്ന ശരീരവും തളരാത്ത മനസുമായി പുഷ്പന്‍. 18 വര്‍ഷമായി ഒരേകിടപ്പിലാണെങ്കിലും പൊരുതുന്ന യുവതക്കൊപ്പമാണ് ഇന്നും ഈ മനസ്. മേനപ്രത്തിനടുത്ത പുതുക്കുടി വീട്ടിലെ മുറിയില്‍ വാട്ടര്‍ബെഡില്‍ കിടക്കുമ്പോഴും മനസുകൊണ്ട് കൂത്തുപറമ്പ് രക്തസാക്ഷികളെ അഭിവാദ്യംചെയ്യുകയാണ് ഈ പോരാളി. വെടിയുണ്ടയും ലാത്തിയും ടിയര്‍ഗ്യാസും ഭീകരതാണ്ഡവമാടിയ 1994 നവംബര്‍ 25ന് വീണുപോയ പുഷ്പന്‍ പിന്നീട് ഇതുവരെ എഴുന്നേറ്റിട്ടില്ല. ഒറ്റമുറിയിലാണ് ജീവിതമെങ്കിലും കേരളമാകെ ഈ പോരാളിക്കൊപ്പമുണ്ട്. കയ്യൂരില്‍നിന്നും കരിവെള്ളൂരില്‍നിന്നും മറ്റു നാനാദിക്കുകളില്‍നിന്നും സഖാക്കള്‍ ഈ കൊച്ചുവീട്ടിലേക്ക് എത്തുന്നു.

""ഈ മുറിയിലെത്തുമ്പോള്‍ വാക്കുകള്‍ കിട്ടാതെ നില്‍കുന്ന സഖാക്കളെ കണ്ടിട്ടുണ്ട്. പലപ്പോഴും ഞാനാണ് സംസാരിച്ചു തുടങ്ങുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള പ്രദേശങ്ങളില്‍നിന്ന് എത്രയെത്രയോ സഖാക്കള്‍ എത്തുന്നുണ്ട്. അറിയപ്പെടുന്നവരും അല്ലാത്തവരുമായവര്‍. സുഖവിവരങ്ങള്‍ തിരക്കി അഭിവാദ്യമര്‍പ്പിച്ച് അവര്‍ മടങ്ങുന്നു. ദിവസവും സുഹൃത്തുക്കള്‍ ഇവിടെയെത്തും. ഏത് ആവശ്യത്തിനും നാടും പാര്‍ടിപ്രവര്‍ത്തകരുമുണ്ട് ""-പുഷ്പന്റെ വാക്കുകള്‍.

പ്രതിലോമ രാഷ്ട്രീയക്കാരുടെ കഠാരമുനയില്‍ പിടഞ്ഞുവീണ അനശ്വര രക്തസാക്ഷി അഴീക്കോടന്‍ രാഘവന്റെ മകള്‍ സുധ അഴീക്കോടന്‍ കൂത്തുപറമ്പ് രക്തസാക്ഷിദിനത്തലേന്ന് കാണാനെത്തിയപ്പോഴും പുഞ്ചിരിയോടെയാണ് പുഷ്പന്‍ സ്വീകരിച്ചത്. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയെ കാണാന്‍ അനശ്വര രക്തസാക്ഷി അഴീക്കോടന്റെ മകളെത്തിയത് അത്യന്തം വികാരനിര്‍ഭരമായി. മനുഷ്യാവകാശ കമീഷനംഗംകൂടിയായ ഭര്‍ത്താവ് അഡ്വ. കെ ഇ ഗംഗാധരനൊപ്പമാണ് അവര്‍ എത്തിയത്. അച്ഛന്‍ കുഞ്ഞിക്കുട്ടിയോടും അമ്മ ലക്ഷ്മിയോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മുറിയിലെ ഷോക്കേസ് നിറയെ സന്ദര്‍ശകര്‍ കൈമാറിയ സന്ദേശങ്ങളും ഓര്‍മച്ചിത്രങ്ങളുമാണ്. ചുമരില്‍ ഡിവൈഎഫ്ഐ കരിവെള്ളൂര്‍ വില്ലേജ് കമ്മിറ്റി സമര്‍പ്പിച്ച കൂറ്റന്‍ ചിത്രം. കരിവെള്ളൂര്‍ സമരത്തിന്റെ ആവേശം പടര്‍ത്തുന്ന ചിത്രത്തില്‍ കുറിച്ചിട്ട വാക്കുകളിലും ആവേശവും പ്രതീക്ഷയുമുണ്ട്. അതെ, പോരാളികളുടെ ആവേശമായി കൂത്തുപറമ്പിന്റെ രണസ്മരണകള്‍ പുതുതലമുറക്ക് കൈമാറി നാടിന്റെ പ്രിയസഖാവ് പുഷ്പന്‍.

deshabhimani 251112

1 comment:

  1. തളര്‍ന്ന ശരീരവും തളരാത്ത മനസുമായി പുഷ്പന്‍. 18 വര്‍ഷമായി ഒരേകിടപ്പിലാണെങ്കിലും പൊരുതുന്ന യുവതക്കൊപ്പമാണ് ഇന്നും ഈ മനസ്. മേനപ്രത്തിനടുത്ത പുതുക്കുടി വീട്ടിലെ മുറിയില്‍ വാട്ടര്‍ബെഡില്‍ കിടക്കുമ്പോഴും മനസുകൊണ്ട് കൂത്തുപറമ്പ് രക്തസാക്ഷികളെ അഭിവാദ്യംചെയ്യുകയാണ് ഈ പോരാളി. വെടിയുണ്ടയും ലാത്തിയും ടിയര്‍ഗ്യാസും ഭീകരതാണ്ഡവമാടിയ 1994 നവംബര്‍ 25ന് വീണുപോയ പുഷ്പന്‍ പിന്നീട് ഇതുവരെ എഴുന്നേറ്റിട്ടില്ല. ഒറ്റമുറിയിലാണ് ജീവിതമെങ്കിലും കേരളമാകെ ഈ പോരാളിക്കൊപ്പമുണ്ട്. കയ്യൂരില്‍നിന്നും കരിവെള്ളൂരില്‍നിന്നും മറ്റു നാനാദിക്കുകളില്‍നിന്നും സഖാക്കള്‍ ഈ കൊച്ചുവീട്ടിലേക്ക് എത്തുന്നു.

    ReplyDelete