Monday, December 24, 2012

മിണ്ടുക മഹാമുനേ!


പൊലീസ് പിടിച്ചുകൊണ്ടുപോയ തന്റെ മകനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടാന്‍ ഭ്രാന്തനെപ്പോലെ ഒരച്ഛന്‍ വിലപിച്ചുനടക്കുന്നതും എല്ലാം അറിയുന്ന ഭരണാധികാരി ഒന്നുമറിയാത്തവനെപ്പോലെ മൗനം ദീക്ഷിക്കുന്നതും കണ്ട് സഹിക്കാതെ മഹാകവി വൈലോപ്പിള്ളി എഴുതിയ കവിതയാണ് "മിണ്ടുക മഹാമുനേ" എന്നത്. സഫ്ദര്‍ജങ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ മരണത്തോടു മല്ലിടുന്ന തന്റെ മകളെ ഓര്‍ത്ത് ഇന്ത്യയാകെ കേഴുന്ന ഈ ദുരന്തവേളയില്‍ ക്രൂരമായ മൗനം ദീക്ഷിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനോട് ഈ ജനതയ്ക്ക് പറയാനുള്ളതും അതുതന്നെയാണ്: "മിണ്ടുക മഹാമുനേ!" രാജ്യമാകെ ഞെട്ടിത്തരിച്ചുനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ മന്‍മോഹന്‍സിങ്ങിനു മാത്രമല്ല, യുപിഎയുടെ അധ്യക്ഷയായ സോണിയ ഗാന്ധിക്കും ഒരുവാക്കുപോലും ജനതയോട് പറയാനില്ല!

ആണവകരാറിലൂടെ അമേരിക്കയ്ക്ക് കീഴ്പ്പെടുന്നതിനെ ന്യായീകരിക്കാനും ചില്ലറ വ്യാപാരരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനെ ന്യായീകരിക്കാനും എല്ലാ സര്‍ക്കാര്‍ മാധ്യമങ്ങളും ഇതര മാധ്യമങ്ങളും ഉപയോഗിച്ച് രാജ്യത്തെ അഭിസംബോധനചെയ്യാന്‍ പ്രധാനമന്ത്രിക്ക് വാക്ക് ധാരാളമുണ്ടായിരുന്നു. ഇപ്പോള്‍ ഈ ദുരന്തവേളയില്‍ ഒരു വാക്കുപോലുമില്ല.അതുകൊണ്ട് ആവര്‍ത്തിക്കട്ടെ "മിണ്ടുക മഹാമുനേ". പ്രധാനമന്ത്രി ഇങ്ങനെ ഈ വേളയില്‍ മുനിയെപ്പോലിരിക്കരുത്. രാജ്യത്തെ സ്ത്രീകളാകെ ഭീതിയിലാണ്. അവര്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. അരാജകാവസ്ഥ നടമാടുകയാണ്. എങ്ങും ഉല്‍ക്കണ്ഠ പരക്കുകയാണ്. ഈ അവസ്ഥ മാറ്റാന്‍ ഇടപെടും എന്ന് സ്ത്രീസമൂഹത്തോടെങ്കിലും ഒന്നുപറയാന്‍ ഉത്തരവാദിത്തമില്ലേ ഈ പ്രധാനമന്ത്രിക്ക്?

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതരത്തിലുള്ള ഒരു ബില്‍ പാര്‍ലമെന്റിനുമുന്നില്‍ വന്നതാണ്. കാലമേറെയായിട്ടും അതു പാസാക്കാനുള്ള താല്‍പ്പര്യം ഈ പ്രധാനമന്ത്രിയോ അദ്ദേഹത്തെ നയിക്കുന്ന സോണിയ ഗാന്ധിയോ കാണിച്ചില്ല. കൃഷി മുതല്‍ വ്യാപാരംവരെയുള്ള രംഗങ്ങളിലും ബാങ്കിങ് മുതല്‍ ഇന്‍ഷുറന്‍സ് വരെയുള്ള മേഖലകളിലും വിദേശ മള്‍ട്ടി നാഷണലുകളെ കൊണ്ടുവരാനുള്ള ബില്ലുകള്‍ അപ്പം ചുടുംപോലെ പാസാക്കിയെടുക്കാനുള്ള വ്യഗ്രതയുടെ നൂറിലൊരംശം ഇക്കാര്യത്തിലുണ്ടാകാതിരുന്നതെന്തുകൊണ്ടാണ്? ബലാത്സംഗക്കേസുകളില്‍ കുറ്റവാളികളെ പെട്ടെന്നുതന്നെ ശിക്ഷിക്കാനും ഇരയാകുന്ന സ്ത്രീകളെ കാലതാമസത്തിലൂടെ കൂടുതല്‍ പീഡിപ്പിക്കാതിരിക്കാനും ഫാസ്റ്റ് ട്രാക്ക് സംവിധാനമുണ്ടാക്കണമെന്ന് സുപ്രീംകോടതിപോലും നിര്‍ദേശിച്ചിട്ടും പ്രധാനമന്ത്രി ചെവിക്കൊള്ളാതിരിക്കുന്നതെന്തുകൊണ്ടാണ്? സ്ത്രീകള്‍ക്കെതിരായ പീഡനക്കേസുകളില്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡ് കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കിയെടുക്കുന്ന ഭേദഗതികള്‍ വേണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞിരിക്കുന്നതെന്തുകൊണ്ടാണ്? രാജ്യമാകെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും ഈ വിഷയം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാന്‍ തോന്നാത്തതെന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയുക മന്‍മോഹന്‍സിങ്ങിന് എളുപ്പമാകില്ല. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലുമൊക്കെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുവന്നവരില്‍ ബലാല്‍സംഗക്കുറ്റത്തിന് വിചാരണ നേരിടുന്ന എത്രപേരുണ്ടെന്നത് പരിശോധിക്കുന്നതാകും അദ്ദേഹത്തിന് കൂടുതല്‍ എളുപ്പം. അത്തരക്കാരുടെ പിന്തുണയോടെ ഭരണം നടത്തുന്ന സംവിധാനത്തിന് ബലാല്‍സംഗക്കാര്‍ക്കെതിരെ നടപടി ശക്തമാക്കുക എളുപ്പമാകില്ലല്ലോ. രാജസ്ഥാനിലുണ്ടായ ബന്‍വാരിദേവി ബലാത്സംഗക്കേസുമുതല്‍ ഒഡിഷയിലുണ്ടായ അഞ്ജന മിശ്ര ബലാത്സംഗക്കേസുവരെയുള്ളവയില്‍ പ്രമുഖരായ രാഷ്ട്രീയനേതാക്കളാണുള്ളത്. ഈ വിധത്തിലൊക്കെയുള്ളവരുള്‍പ്പെട്ടവരും അവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥവുമായ ഒരു സംവിധാനം എങ്ങനെ സ്ത്രീക്കെതിരായ ലൈംഗികാതിക്രമനിവാരണ ബില്‍ പാസാക്കിയെടുക്കാന്‍? അങ്ങനെ പ്രതീക്ഷിക്കുന്നതില്‍പോലും അര്‍ഥമില്ല. ഒന്നുംചെയ്യാനാകാത്തതിന്റെ കുറ്റബോധംമൂലമാകണം പ്രധാനമന്ത്രി മൗനംപാലിക്കുന്നത്. എന്തായാലും, അരക്ഷിതബോധത്തിലുഴലുന്ന ഇന്ത്യയിലെ സ്ത്രീസമൂഹത്തോട് ഒരു വാക്കെങ്കിലും പറയാന്‍ പ്രധാനമന്ത്രിസ്ഥാനത്തിരിക്കുന്നതുകൊണ്ട് അദ്ദേഹത്തിന് കടപ്പാടുണ്ട്.

തലസ്ഥാനത്ത് ഇന്ത്യാഗേറ്റുമുതല്‍ വിജയ്ചൗഖ്വരെ ജനം വന്നുനിറഞ്ഞ കഴിഞ്ഞദിവസം ഓരോ കാര്യത്തിലും സര്‍ക്കാര്‍ നടപടി അസഹിഷ്ണുതയോടെയായിരുന്നു. നീതിചോദിച്ച് റായ്സിനാ കുന്നിനു മുന്നില്‍വന്നുനിന്ന സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ ലാത്തിച്ചാര്‍ജു മുതല്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും ഗ്രനേഡുംവരെ! സ്വയമേവ പ്രതിഷേധവുമായെത്തിവരോട് വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത് തെരുവുവിചാരണ അനുവദിക്കുന്ന പ്രശ്നമില്ലെന്നാണ്. തെരുവുബലാല്‍സംഗക്കാര്‍ക്കെതിരെ പറയാന്‍ അദ്ദേഹത്തിന്റെ നാവിന് ഈ മൂര്‍ച്ചയില്ല എന്നത് വേറെകാര്യം! പ്രതിഷേധസമരരംഗത്തുള്ളവരോട് ചര്‍ച്ചയ്ക്കുപോലും സര്‍ക്കാര്‍ ആദ്യമൊന്നും സന്നദ്ധമായിരുന്നില്ല. രാജ്യമാകെ പ്രതിഷേധം പടരുമെന്നും 2014ലെ പൊതുതെരഞ്ഞെടുപ്പുവിഷയമായി ഇത് കത്തിപ്പടരുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ചര്‍ച്ചയാകാമെന്ന നിലയായത്. അപ്പോഴും പ്രധാനമന്ത്രിക്ക് മൗനം.

ചര്‍ച്ചയ്ക്കുശേഷമുള്ള ഉറപ്പോ? ഏറ്റവും വലിയ പ്രഹസനം. 52ലെ കമീഷന്‍ ഓഫ് എന്‍ക്വയറി നിയമപ്രകാരം ഒരു അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ വിധത്തിലുള്ള അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ കൊള്ളുകയോ തള്ളുകയോ ചെയ്യാം സര്‍ക്കാരിന്. ഒരു കണ്ടെത്തലും നടപ്പാക്കാന്‍ ബാധ്യസ്ഥമല്ലെന്നര്‍ഥം. അപ്പോള്‍പിന്നെ എന്തിനാണീ പ്രഹസനം? ചോപ്രാകുട്ടികളുടെ കൊലപാതകംമുതല്‍ രാജ്യമാകെ ചര്‍ച്ചചെയ്ത എത്രയോ നിഷ്ഠുരസംഭവങ്ങള്‍ ഡല്‍ഹിയിലുണ്ടായിരിക്കുന്നു. ഇക്കൊല്ലംതന്നെ 600 ബലാത്സംഗങ്ങള്‍ നടന്നെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചത്തെ ദാരുണസംഭവത്തിനുശേഷവും രണ്ടു കൂട്ട ബലാല്‍സംഗങ്ങള്‍ നടന്നു. ഒരു ആറുവയസ്സുകാരിവരെ പീഡിപ്പിക്കപ്പെട്ടു. സുരക്ഷാസാഹചര്യം നിരീക്ഷിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിയോ? മുമ്പ് നല്‍കിയ ഏതെങ്കിലും വാക്ക് പാലിച്ചോ? ജനരോഷം വന്നപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാനാണ് ആഭ്യന്തരമന്ത്രി ഷിന്‍ഡെ ക്രിമിനല്‍ പ്രൊസീജര്‍ കോഡിന്റെ ഭേദഗതിയെക്കുറിച്ച് പറയുന്നത്. 2011ല്‍ ഇന്ത്യയില്‍ 24,206 ബലാല്‍സംഗങ്ങളുണ്ടായിട്ട് 5724 പേര്‍മാത്രമായിരുന്നു ശിക്ഷിക്കപ്പെട്ടത്. സര്‍ക്കാരിന്റെ പക്കലുള്ള ഈ കണക്കുകള്‍ സര്‍ക്കാരിനറിയാത്തതല്ല. എന്നിട്ട് ഇതുവരെ സിആര്‍പിഎല്‍ ഭേദഗതിപ്പെടുത്തണമെന്ന് തോന്നാതിരുന്നതെന്തുകൊണ്ടാണ്? സ്ത്രീകള്‍ക്ക് രാത്രി വൈകിയും ജോലിക്കുപോകേണ്ടതും ജോലികഴിഞ്ഞ് മടങ്ങേണ്ടതുമായ കാലമാണിത്. ബസുകളില്‍ രാത്രി പരിശോധന വേണമെന്ന് തോന്നാതിരുന്നതെന്തുകൊണ്ടാണ്? ഡല്‍ഹി കോടതി ആവശ്യപ്പെട്ടിട്ടും ഞായറാഴ്ച ആ പെണ്‍കുട്ടിയുമായി ബസ് കറങ്ങിയ വഴിയിലെ ചുമതലക്കാരായ പൊലീസ് ഓഫീസര്‍മാരുടെ പട്ടിക കൊടുക്കാതിരുന്നതെന്തുകൊണ്ടാണ്? ഇതെല്ലാം സ്ത്രീസുരക്ഷ അവഗണിക്കപ്പെടേണ്ട കാര്യംമാത്രമാണെന്ന മനോഭാവത്തെയാണ് കാണിക്കുന്നത്. അത്തരം മനോഭാവത്തിന് അധ്യക്ഷതവഹിക്കുകയാണ് പ്രധാനമന്ത്രി എന്നതുകൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്നത്- അത്യന്തം നികൃഷ്ടമായ മൗനം.

deshabhimani editorial 241212

No comments:

Post a Comment