Saturday, December 29, 2012

വില്‍പ്പനയ്ക്ക് ഇനി വെള്ളം


യുപിഎ സര്‍ക്കാര്‍ ഇനി വില്‍പ്പനയ്ക്ക് വയ്ക്കുന്നത് വെള്ളം. ആറാമത് ദേശീയ ജലവിഭവ കൗണ്‍സില്‍ യോഗത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇക്കാര്യം പറയാതെ പറഞ്ഞത്. രാജ്യത്തെ ജലവിഭവം നീതിയുക്തമായി കൈകാര്യം ചെയ്യണമെന്നും വെള്ളം എത്തിക്കാന്‍ ചെലവാകുന്ന തുക ഉപഭോക്താക്കള്‍ പങ്കിട്ടുനല്‍കണമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ദേശീയ ജലനയം ഈ ലക്ഷ്യത്തോടെ തയ്യാറാക്കിയതാണെന്നും അദ്ദേഹം തുടര്‍ന്നു. കുടിവെള്ളം, കൃഷിക്കുള്ള വെള്ളം എന്നിവയ്ക്ക് ഉയര്‍ന്ന വില നല്‍കേണ്ടിവരുന്ന പുതിയ സംവിധാനം നടപ്പാക്കുമെന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. ജലം പങ്കിടുന്നവര്‍ വിലയും പങ്കിടണമെന്നതാണ് പ്രധാനമന്ത്രി വച്ച പ്രധാന നിര്‍ദേശം.

ജലസേചനപദ്ധതികള്‍പോലുള്ള ജലവിതരണ സംവിധാനങ്ങളുടെ ഗുണഭോക്താക്കളായ കര്‍ഷകര്‍ അതിന്റെ നടത്തിപ്പില്‍ സാമ്പത്തികമായും പങ്കാളിയാകണം. വെള്ളം കൈകാര്യം ചെയ്യുന്നതില്‍ ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍, സംവിധാനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ അപര്യാപ്തവും വിഘടിതവുമാണ്. ഈ മേഖലയില്‍ അടിമുടി പരിഷ്കരണം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ വെള്ളത്തിന്റെ പൂര്‍ണ കച്ചവടവല്‍ക്കരണം ലക്ഷ്യമിടുന്നതും മുമ്പ് ലോകബാങ്ക് നിര്‍ദേശിച്ചതുമാണ്. നിലവിലുള്ള ജലസമ്പത്ത് പരിമിതമാണെന്നും പല കാരണങ്ങളാല്‍ അത് മലിനമാവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ജലമുള്ള മേഖലകള്‍ ജലദൗര്‍ലഭ്യമുള്ള മേഖലകള്‍ക്ക് വെള്ളം നല്‍കണം. ഇതിന് രാഷ്ട്രീയവും ആശയപരവും പ്രാദേശികവുമായ വ്യത്യാസങ്ങള്‍ക്കുപരിയായി ചിന്തിച്ച് പ്രവര്‍ത്തിക്കണം. നദികളിലെ ജലം കൈകാര്യം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ നദീതടങ്ങളെ അടിസ്ഥാനമാക്കിയാകണം. ജലസംരക്ഷണം, ജലസ്രോതസ്സുകളെ നിറയ്ക്കല്‍, ജലവിനിയോഗം മെച്ചപ്പെടുത്തല്‍ എന്നിവയില്‍ സംയോജിത കാഴ്ചപ്പാട് വേണം. ജലസേചനപദ്ധതികള്‍ പങ്കാളിത്തസ്വഭാവത്തോടെയുള്ളതാകണം.

ഭൂഗര്‍ഭജല വിനിയോഗം നിയന്ത്രിക്കാനുള്ള നടപടികളും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഭൂഗര്‍ഭജലം എടുക്കാനുള്ള വൈദ്യുതിക്ക് നിരക്ക് കൂട്ടുകയോ വൈദ്യുതി നല്‍കുന്നത് നിയന്ത്രിക്കുകയോ വേണം. സംസ്ഥാനങ്ങള്‍, നദി ഒഴുകുന്ന പ്രദേശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയല്ല, നദിയുടെ വൃഷ്ടിപ്രദേശമടക്കം കണക്കിലെടുത്താകണം ജലവിനിയോഗം സംബന്ധിച്ച നയങ്ങളും തീരുമാനങ്ങളും എടുക്കേണ്ടതെന്ന നിര്‍ദേശം കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷമാകും. കൂടുതല്‍ വെള്ളമുള്ള പ്രദേശങ്ങളില്‍നിന്ന് ദൗര്‍ലഭ്യമുള്ള പ്രദേശങ്ങളിലേക്ക് വെള്ളം നല്‍കേണ്ടത് നിയമപരമായ ബാധ്യതയാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുള്ളത്. അച്ചന്‍കോവില്‍- വൈപ്പാര്‍പോലുള്ള നദീസംയോജനപദ്ധതികള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുമെന്നും കേരളത്തിന്റെ കിഴക്കന്‍ മേഖലകളിലെ നദികളിലെ വെള്ളം ഇനിയും സംസ്ഥാനത്തിന് നഷ്ടപ്പെടുമെന്നും ഇത് സൂചന നല്‍കുന്നു. 2050 ആകുമ്പോഴേക്ക് 45,000 കോടി ഘനമീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടായാല്‍മാത്രമേ രാജ്യത്തിന്റെ ആവശ്യം നേരിടാന്‍ കഴിയുകയുള്ളൂവെന്ന് കേന്ദ്ര ജലവിഭവമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. നിലവില്‍ 25,300 കോടി ഘനമീറ്റര്‍ വെള്ളത്തിനുള്ള സംഭരണശേഷിയാണുള്ളത്. വെള്ളത്തിന്റെ മൂല്യം നന്നായി ബോധ്യപ്പെടുത്തുന്ന വിധത്തിലാകണം വിതരണം നിര്‍വഹിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
(വി ജയിന്‍)

deshabhimani 291212

No comments:

Post a Comment