Thursday, December 27, 2012

സബ്സിഡികള്‍ വെട്ടിച്ചുരുക്കേണ്ടത് അനിവാര്യം: പ്രധാനമന്ത്രി


സബ്സിഡികള്‍ വെട്ടിച്ചുരുക്കേണ്ടത് അനിവാര്യമാണെന്നും സബ്സിഡികള്‍ വെട്ടിക്കുറച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ വികസനത്തെ ബാധിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുന്ന ദേശീയ വികസന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യം ദുഷ്കരമാണ്. 12ാം പദ്ധതിക്കാലത്ത് എട്ട് ശതമാനം വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ഊര്‍ജ്ജ സബ്സിഡിയ്ക്ക് പരിധി നിശ്ചയിക്കണമെന്നും ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാതെ രാജ്യത്ത് വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണം. നിയമങ്ങള്‍ പരിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം നാല് പതിറ്റാണ്ടുകളായി ഉണ്ടാക്കിയ നേട്ടങ്ങള്‍ ഭീഷണി നേരിടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. കേരളത്തിന് അനുവദിച്ച കല്‍ക്കരി ബ്ലോക്കുകള്‍ റദ്ദാക്കിയ നടപടി അദ്ഭുതപ്പെടുത്തിയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പ്രസംഗിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് പറഞ്ഞാണ് ജയലളിത യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

deshabhimani

No comments:

Post a Comment