Sunday, January 27, 2013

ദേശീയ നേതാക്കളെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നു: സ്വാമി അഗ്‌നിവേശ്


കൊച്ചി: സ്വാമി വിവേകാനന്ദന്‍ അടക്കമുള്ള ദേശീയ നേതാക്കളെ ആര്‍ എസ് എസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് കുറ്റപ്പെടുത്തി.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി എഐവൈഎഫും എഐഎസ്എഫും സംയുക്തമായി സംഘടിപ്പിച്ച 'നവോത്ഥാന സദസ്സ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാമി വിവേകാനന്ദനെയും ഗാന്ധിജിയെയും ഭഗത്‌സിംഗിനെയും അംബേദ്കറെയുംപോലുള്ള നേതാക്കളെ രാജ്യത്ത് സമത്വത്തിനായി പോരടിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. ഹിന്ദുത്വസംഘടനകള്‍ക്ക് വിവേകാനന്ദനെപോലുള്ളവരുടെ പാരമ്പര്യം അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കാഷായ ഭീകരതയ്‌ക്കെതിരായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വാക്കുകളെ വിമര്‍ശിക്കാനും ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ക്ക് യാതൊരു അവകാവുമില്ല. സ്വാമി വിവേകാനന്ദനും ദയാനന്ദ സരസ്വതിയുംപോലും ഈ വാക്കുകളെ വിമര്‍ശിക്കില്ല. കഴിഞ്ഞ 45 വര്‍ഷമായി കാഷായ വസ്ത്രം ധരിക്കുന്ന താനും ആ വാക്കുകളെ വിമര്‍ശിക്കുന്നില്ല. സുശീല്‍ കുമാര്‍ ഷിന്‍ഡേ എന്താണ് അര്‍ത്ഥമാക്കിയതെന്ന് ഞങ്ങള്‍ക്ക് അറിയാം. സുഷീല്‍കുമാര്‍ ഷിന്‍ഡേയും ജയറാം രമേഷും രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ ഹിന്ദുക്കളാണ്. എന്നാല്‍ ബിജെപി മാത്രം ഇതിനെ എതിര്‍ക്കുന്നതിന് പിന്നിലെ കള്ളത്തരം വ്യക്തമാണ്.   വിവേകാനന്ദനെയും ഗാന്ധിജിയെയും ഭഗത്‌സിംഗിനെയുംപോലുള്ള നേതാക്കളെ പ്രതീകങ്ങളായി ഏറ്റെടുത്തുള്ള പ്രക്ഷോഭത്തിന് ഇടതുപക്ഷം തയ്യാറാകണം. കുടുംബത്തില്‍പോലും രണ്ടാംതരക്കാരായി കണക്കാക്കപ്പെടുന്ന സ്ത്രീകള്‍ക്കുവേണ്ടിയും ദളിതര്‍ക്കുവേണ്ടിയും സമരംനടത്തണം. വര്‍മ കമ്മീഷന്‍ സ്ത്രീസ്വാതന്ത്ര്യത്തിനുള്ള മാനിഫെസ്‌റ്റോയാണ്.   മദ്യവര്‍ജ്ജനം ലക്ഷ്യമിട്ട ശ്രീ നാരായണ ഗുരുവിനെ മദ്യരാജാവായ വെള്ളാപ്പള്ളി നടേശന്‍ തട്ടിയെടുത്തു. കേരളത്തിലെ വിജയ്മല്ല്യയാണ് വെള്ളാപ്പള്ളി. ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം കാണുമ്പോള്‍ മദ്യവും സ്വര്‍ണവും മാഫിയയെയുമാണ് ദൈവത്തിന് കൂടുതല്‍ ഇഷ്ടമെന്ന് തോന്നിപ്പോകും.  വി പി സിംഗ് സാമൂഹിക നീതി ലക്ഷ്യമിട്ട് മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കാനൊരുങ്ങിയപ്പോള്‍ കമണ്ഡല്‍ രഥയാത്രയുമായി അതിനെ തകര്‍ക്കാനാണ് അഡ്വാനി തയ്യാറായത്. അയോധ്യയില്‍ മാത്രം 27 ക്ഷേത്രങ്ങളാണുള്ളത്. ഓരോ ക്ഷേത്രാധികൃതരും തങ്ങളുടെ ക്ഷേത്രത്തിലാണ് രാമന്‍ പിറന്നത് എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടുത്തെ ബാബറി മസ്ജിദിന്റെ മിമ്പറം സ്ഥിതിചെയ്യുന്ന നാലടി സ്ഥലത്താണ് രാമന്‍ ജനിച്ചതെന്ന് പ്രചരിപ്പിച്ച് പള്ളി തകര്‍ക്കാനാണ് അദ്വാനിയും കൂട്ടരും തയ്യാറായത്. ജാതിരഹിത സമൂഹത്തിനായി നിലകൊണ്ട വിവേകാനന്ദന് എങ്ങിനെ ഇവരെ അംഗീകരിക്കാനാകും. രാജ്യത്തെ ഏറ്റവും ദരിദ്രര്‍ക്കായി നയം രൂപീകരിക്കാനാണ് ഗാന്ധിജി നെഹ്രുവിനോട് അഭ്യര്‍ത്ഥിച്ചതെങ്കിലും നെഹ്രു ഉള്‍പ്പെടെ ഒരു പ്രധാനമന്ത്രിമാര്‍ക്കും അത്തരമൊരു നയം രൂപീകരിക്കാനായില്ലെന്നും അഗ്‌നിവേശ് പറഞ്ഞു.

എറണാകുളം ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എഐസ്എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായി. മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി കെ പി സന്ദീപ്, എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി സന്‍ജിത്ത്, ടി എം ഹാരിസ്, കെ ആര്‍ പ്രതീഷ്, ഡിവിന്‍ കെ ദിനകരന്‍ എന്നിവര്‍ സംസാരിച്ചു.

janayugom

No comments:

Post a Comment