Sunday, January 27, 2013

പത്മ പുരസ്കാരം: വിവാദം പുകയുന്നു


ഗായിക എസ് ജാനകി പത്മഭൂഷണ്‍ ബഹുമതി നിഷേധിച്ചു. ദക്ഷിണേന്ത്യയില്‍നിന്നുള്ള കലാകാരന്മാരെ അവഗണിക്കുന്നതിലും ബഹുമതി വൈകി നല്‍കിയതിലും പ്രതിഷേധിച്ചാണ് തീരുമാനം. സംഗീതരംഗത്ത് 55 വര്‍ഷം പിന്നിട്ട തനിക്ക് ഇപ്പോള്‍ ലഭിക്കേണ്ട പുരസ്കാരമല്ല പത്മഭൂഷണ്‍. മധുവിനെപ്പോലുള്ള പ്രഗത്ഭ നടനുപോലും ഇപ്പോഴാണ് അവാര്‍ഡ് നല്‍കിയത്. അതും പത്മശ്രീമാത്രം. നിരന്തരമായി ദക്ഷിണേന്ത്യന്‍ കലാകാരന്മാരെ അവഗണിക്കുന്നതില്‍ വേദനയുണ്ട്. നടി ശാരദയുള്‍പ്പെടെയുള്ള നിരവധി പ്രതിഭകള്‍ക്ക് അര്‍ഹിക്കുന്ന ബഹുമതി നല്‍കാത്തത് അവഗണനയുടെ ഭാഗമാണ്. പി ലീലയ്ക്ക് പത്മഭൂഷണ്‍ ബഹുമതി നല്‍കിയത് മരണശേഷമാണ്. പി സുശീലയ്ക്ക് പത്മ പുരസ്കാരം നല്‍കിയത് രണ്ടുവര്‍ഷംമുമ്പുമാത്രമാണ്. അംഗീകാരങ്ങള്‍ അര്‍ഹിക്കുന്ന സമയത്തുതന്നെയാകണം നല്‍കേണ്ടതെന്നും ജാനകി തുറന്നടിച്ചു.

അതേസമയം, പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയതെന്ന ആക്ഷേപവും ശക്തമായി. 108 പേര്‍ക്ക് പത്മ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍നിന്ന് നടന്‍ മധുവിനുമാത്രമാണ് പുരസ്കാരം കിട്ടിയത്. മധുവിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശചെയ്തത് പത്മഭൂഷണായിരുന്നു. പത്മ പുരസ്കാരത്തില്‍ കേരളത്തില്‍നിന്നുള്ള പ്രതിഭകള്‍ മുമ്പൊരിക്കലും ഇത്ര അവഗണിക്കപ്പെട്ടിട്ടില്ല. പത്മ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കാനായി 43 പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. മധുവിനെ ഒരു പടി താഴ്ത്തി പത്മശ്രീ നല്‍കിയതിലും കേരളത്തിന് പരിഗണന നാമമാത്രമായതിലും കേന്ദ്രത്തിനോട് പ്രതിഷേധം അറിയിക്കുമെന്നാണ്, മുഖം രക്ഷിക്കാന്‍ സാംസ്കാരികമന്ത്രി കെ സി ജോസഫ് പുരസ്കാരപ്രഖ്യാപനത്തോട് പ്രതികരിച്ചത്. പത്മ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക നല്‍കാന്‍ കേന്ദ്രം മാര്‍ഗരേഖ കൈമാറിയിരുന്നു. പ്രത്യേകസമിതി രൂപീകരിച്ച് അവാര്‍ഡിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുന്നതിനുപകരം മന്ത്രിസഭായോഗം കൂടിയാണ് അന്തിമപട്ടികയുണ്ടാക്കിയത്. അതും നിശ്ചിതസമയത്ത് നല്‍കിയതുമില്ല. മുമ്പ് പത്മശ്രീ കിട്ടിയ സാഹിത്യനിരൂപക പ്രൊഫ. എം ലീലാവതിയെ വീണ്ടും പത്മശ്രീക്ക് ശുപാര്‍ശചെയ്തതും വിവാദമായി. മലയാളിയായ ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ളയ്ക്ക് പുരസ്കാരം കിട്ടിയെങ്കിലും ഡല്‍ഹി സര്‍ക്കാരാണ് അദ്ദേഹത്തെ ശുപാര്‍ശചെയ്തത്.


പത്മ പുരസ്കാരം: വീഴ്ചക്ക് ഉത്തരവാദി മന്ത്രി- വടക്കേടത്ത്

തൃശൂര്‍: പത്മ പുരസ്കാര ശുപാര്‍ശയുടെ പട്ടിക തയ്യാറാക്കിയതിലെ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രി കെ സി ജോസഫിനാണെന്ന് സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. പ്രതിഭാശാലികളായ പത്തുപേരുടെ പട്ടിക സമര്‍പ്പിച്ചിരുന്നെങ്കില്‍ പലരും പരിഗണിക്കപ്പെടുമായിരുന്നു. എന്നാല്‍ 42 പേരുടെ പട്ടികയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കി സമര്‍പ്പിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്കും പത്മ ബഹുമതി ഇല്ലാതാക്കിയതിന് സംസ്കാരിക മന്ത്രി മാപ്പു പറയണമെന്ന് ബാലചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രതിഭാശാലികളെ തട്ടു തിരിച്ചതില്‍ പ്രതിഷേധിച്ചാണ് സുകുമാര്‍ അഴീക്കോട് പത്മ പുരസ്കാരം നിഷേധിച്ചത്. ഇപ്പോള്‍ എസ് ജാനകിയും നിഷേധിച്ചു. അഴീക്കോടിന്റെ വീട് ഏറ്റെടുത്ത് സ്മാരകമാക്കുമെന്ന വാഗ്ദാനം ഒന്നാം ചരമവാര്‍ഷികത്തിലും പാലിക്കാതെ അഴീക്കോടിനേയും അനാദരിച്ചതായി വടക്കേടത്ത് പറഞ്ഞു.


deshabhimani 280113

No comments:

Post a Comment