Saturday, January 26, 2013

ആണവകരാറിനെ തുടര്‍ന്ന് പിന്തുണ പിന്‍വലിച്ചത് തന്നെ: കാരാട്ട്


ആണവകരാര്‍ ഒപ്പിട്ടതുകൊണ്ടാണ് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഒന്നാം യുപിഎയില്‍നിന്ന് ഇടതുപക്ഷത്തെ പുറത്താക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു നടത്തിയ പരാമര്‍ശത്തിന് പ്രതികരണമായി എഴുതിയ കുറിപ്പിലാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്.

ഇടതുപക്ഷം ഒരിക്കലും യുപിഎയിലോ സര്‍ക്കാരിലോ ഭാഗഭാക്കായിരുന്നില്ല. അതുകൊണ്ട് യുപിഎയില്‍നിന്ന് പുറത്താക്കി എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കൊല്‍ക്കത്ത കലൈക്കുണ്ട കേന്ദ്രത്തില്‍ അമേരിക്കന്‍ വ്യോമസേനയുമായി നടന്ന സംയുക്ത സൈനികാഭ്യാസം അലങ്കോലപ്പെടുത്താനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം പരാജയപ്പെടുത്താന്‍ പശ്ചിമബംഗാളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ഭീഷണിപ്പെടുത്തിയെന്നും ഇതോടെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പത്തിമടക്കിയെന്നും ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സൈനികാഭ്യാസം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പ് പ്രധാനമന്ത്രിക്ക് നല്‍കിയെന്നുമുള്ള ബാരുവിന്റെ അവകാശവാദങ്ങളും കാരാട്ട് നിഷേധിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഒരു ഘട്ടത്തിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിട്ടില്ല. സമരത്തെക്കുറിച്ച് ബുദ്ധദേവ് ഭട്ടാചാര്യയുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. അമേരിക്കയുമായുള്ള സൈനിക ബന്ധത്തെ എതിര്‍ക്കുന്ന ഇടതുപക്ഷം സംയുക്ത സൈനികാഭ്യാസത്തിനെതിരെ പ്രതിഷേധം തുടരുമെന്നാണ് ബുദ്ധദേവ് പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വ്യോമസേനാതാവളത്തില്‍ പ്രവേശിച്ച് ഏറ്റുമുട്ടല്‍ നടത്തുക പ്രതിഷേധത്തിന്റെ ലക്ഷ്യമല്ലെന്ന് ആ യോഗത്തില്‍ വ്യക്തമാക്കി. അതല്ലാതെ അദ്ദേഹത്തിന് ഒരു ഉറപ്പും നല്‍കിയില്ല. വിദേശനയത്തില്‍ അമേരിക്കന്‍ ആഭിമുഖ്യം മാത്രമാണ് പ്രധാനമന്ത്രി വിട്ടുവീഴ്ചയില്ലാതെ സംരക്ഷിക്കുന്നതെന്ന് കാരാട്ട് പറഞ്ഞു.

deshabhimani 260113

No comments:

Post a Comment