Friday, February 22, 2013

ഉപതെരഞ്ഞെടുപ്പ്: മുന്നണികൾ ഒപ്പത്തിനൊപ്പം


സംസ്ഥാനത്തെ 26 തദ്ദേശഭരണ വാര്‍ഡുകളില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ 11 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും വിജയിച്ചു ഒരു സീറ്റില്‍ യുഡിഎഫ് വിട്ട് മത്സരിച്ച സോഷ്യലിസ്റ്റ് ജനത വിജയിച്ചു. ഒരു ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡും ഒരു കോര്‍പ്പറേഷന്‍ വാര്‍ഡും 24 ഗ്രാമപഞ്ചായത്ത് വാര്‍ഡിലുമായിരുന്നു തെരഞ്ഞെടുപ്പ്. ബ്ലോക്ക് ഡിവിഷനും കോര്‍പ്പറേഷന്‍ വാര്‍ഡും എല്‍ഡിഎഫ് നേടി. എറണാകുളം കടമക്കുടി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലൂടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നേടുകയും ചെയ്തു. ഇരുമുന്നണികള്‍ക്കും കഴിഞ്ഞതവണ വിജയിച്ച നാല് സീറ്റില്‍ വീതം ഇക്കുറി തോല്‍വിയുണ്ടായി. 19 നു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് വെള്ളിയാഴ്ച നടന്നത്.

കടമക്കുടി പഞ്ചായത്തിലെ 11 ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സോഫി മനോജ് 21 വോട്ടിനാണ് വിജയിച്ചത്. ഇതോടെ യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും.വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ എടവനക്കാടിലെ നാലാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അജേഷ്ഘോഷ് നാല് വോട്ടിന് വിജയിച്ചു.

തിരുവനന്തപുരംജില്ലയിലെ തൊളിക്കോട് വിനോബാനികേതന്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് 276 വോട്ടിന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കെ ടി ജയകുമാറാ(സിപിഐ എം)ണ് വിജയി. മംഗലപുരം ഗ്രാമപഞ്ചായത്തിലെ കുടവൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ കെ സി കരുണാകരന്‍ 73 വോട്ടിന് വിജയിച്ചു.

കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടത്തെ കുറുമണ്ണയില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ ജെ മോളിയാണ് വിജയിച്ചത്. 73 വോട്ടാണ് ഭൂരിപക്ഷം. മൈലത്തെ പളളിക്കല്‍ വാര്‍ഡില്‍ എല്‍ഡിഎഫിലെ എസ് ഷീബ 26 വോട്ടിന് വിജയിച്ചു. ബിജെപിയാണ് രണ്ടാമത്. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.കൊല്ലം കോര്‍പ്പറേഷനിലെ അറുന്നൂറ്റിമംഗലം വാര്‍ഡില്‍ 334 വോട്ടിന് സിപിഐ എമ്മിലെ ആശാ ബിജു വിജയിച്ചു. എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി. തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക് യുഡിഎഫ് വിജയിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്ജയിച്ച വാര്‍ഡാണ്.

ആലപ്പുഴ ജില്ലയിലെ എടത്വായിലെ പച്ച ഈസ്റ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഐ എം സ്വതന്ത്രനായ ജോസഫ് ആന്റണി107 വോട്ടിനാണ്വിജയിച്ചത്. പളളിപ്പാടിലെ വഴുതാനം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 28 വോട്ടിന് യുഡിഎഫിലെ ജോസഫ് ജോര്‍ജ് ഇവിടെ വിജയിച്ചു.മാവേലിക്കര-താമരക്കുളത്തെ തെക്കേമുറിയില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. മുസ്ലീം ലീഗിലെ സജനാ രാജ് 18 വോട്ടിനാണ് വിജയിച്ചത്.

കോട്ടയം ജില്ലയില്‍ രണ്ടു പഞ്ചായത്തുവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും കുറവിലങ്ങാട് ഇന്ദിരഗിരി 13-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മുമാണ് വിജയിച്ചത്. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ പി ഒ വിനയചന്ദ്രന്‍ 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന സിപിഐ എമ്മിലെ കെ പവിത്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 103 വോട്ടിന്റെ അധിക ഭൂരിപക്ഷം ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചു. കുറവിലങ്ങാട് പഞ്ചായത്തിലെ  ഇന്ദിരഗിരി 1 വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ കെ ശ്രീനിവാസന് 134 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.

തൃശൂര്‍ ജില്ലയിലെ പാവറട്ടിയിലെ കല്ലംതോട് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. റെക്സ് ഡേവിസാണ് വിജയി.

പാലക്കാട് ജില്ലയില്‍ അഞ്ചിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് സോഷ്യലിസ്റ്റ് ജനതയും വിജയിച്ചു. നെല്ലിയാമ്പതി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐ എമ്മിലെ വി എം രഞ്ജിനി 41 വോട്ടിന് ജയിച്ചു. വടകരപ്പതി പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി ആര്‍ ബേബിയാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥിയും തുല്യ വോട്ട് കിട്ടിയതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെയാണ് സോഷ്യലിസ്റ്റ് ജനത ജയിച്ചത്. കപ്പൂര്‍ പഞ്ചായത്തിലെ കുമരനല്ലൂരില്‍ യുഡിഎഫിലെ രുഗ്മിണിയും മാവറ വാര്‍ഡില്‍ യുഡിഎഫിലെ സി എച്ച് ഷൗക്കത്തലിയുമാണ് വിജയിച്ചത്.കുമരനല്ലൂരില്‍ യുഡിഎഫ് എല്‍ഡിഎഫ് സീറ്റ് പിടിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ തൃപ്രങ്ങോടിലെ കൈനിക്കര വാര്‍ഡ് മുസ്ലീം ലീഗ് നിലനിര്‍ത്തി. കോടത്ത് സുലേഖയാണ് 142 വോട്ടുകഹക്ക് വിജയിച്ചത്.

കോഴിക്കോട് കാവിലുംപാറയിലെ കാരിമുണ്ട വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എമ്മിലെ എ കെ രാജനാണ് വിജയിച്ചത്. ഭൂരിപക്ഷം:45. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ കോട്ടയംവാര്‍ഡില്‍ എല്‍ഡിഎഫ് 3870 വോട്ടിന് വിജയിച്ചു. സിപിഐ എമ്മിലെ സി ലതയാണ് വിജയി. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. അയ്യന്‍കുന്നിലെ കച്ചേരിക്കടവ്, മുഴക്കുന്നിലെ കുന്നത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ യുഡിഎഫിനാണ്. കച്ചേരിക്കടവില്‍ എല്‍ഡിഎഫില്‍ നിന്ന് രാജിവെച്ച് യുഡിഎഫിനൊപ്പം പോയ ജയ്സണ്‍ കാരയ്ക്കാട്ട് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി ജയ്സണ്‍ ഇവിടെ വിജയിച്ചിരുന്നു.മുഴക്കുന്നില്‍ ലീഗിലെ കെ വി റഷീദാണ്് വിജയി.

കാസര്‍ഗോഡ് ജില്ലയില്‍ ചെമ്മനാടിലെ ചെമ്പരിക്കയില്‍ലീഗിലെ ഷംസുദീന്‍ 107 വോട്ടിനും തൃക്കരിപ്പൂരിലെ തൃക്കരിപ്പൂര്‍ ടൗണ്‍ വാര്‍ഡില്‍ ലീഗിലെ എം ടി പി കരിം 590 വോട്ടിനും വിജയിച്ചു. രണ്ടിടത്തും യുഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.

deshabhimani

No comments:

Post a Comment