Friday, March 29, 2013

തദ്ദേശസ്ഥാപനങ്ങള്‍ക്ക് വന്‍തുക നഷ്ടമാകും

പദ്ധതിനിര്‍വഹണത്തില്‍ പിന്നോട്ടുപോയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അടുത്ത വാര്‍ഷികപദ്ധതിയില്‍ വന്‍തുക നഷ്ടപ്പെടും. പദ്ധതിനിര്‍വഹണം ശരാശരി 30 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ഭൂരിപക്ഷം സ്ഥലത്തും 40 ശതമാനത്തോളം ആയിട്ടേയുള്ളൂ. ജില്ലാപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളും വളരെ പുറകിലാണ്. ഈ വര്‍ഷം ആകെ ലഭിച്ച വികസനഫണ്ടിന്റെ 60 ശതമാനം മാര്‍ച്ച് 31നകം വിനിയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ബാക്കിവരുന്ന 40 ശതമാനം തുക അടുത്ത വര്‍ഷത്തേക്ക് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. മെയിന്റനന്‍സ് ഫണ്ടിനും ഇത് ബാധകമാണെന്ന് പഞ്ചായത്ത് മന്ത്രി എം കെ മുനീറിന്റെ ഓഫീസ് അറിയിച്ചു.

60ല്‍ താഴെ വിനിയോഗമുള്ള സ്ഥാപനങ്ങള്‍ക്കും 40 ശതമാനം കാരിഓവര്‍ ചെയ്യാന്‍ അനുമതിയുണ്ട്. അറുപത് ശതമാനത്തില്‍ താഴെ ചെലവഴിച്ചവര്‍ക്ക് ഇതു കഴിഞ്ഞുള്ള തുക നഷ്ടമാകും. ഉദാഹരണത്തിന് മുപ്പത് ശതമാനമാണ് വിനിയോഗമെങ്കില്‍ അടുത്ത വര്‍ഷം 40 ശതമാനംകൂടി ഉപയോഗിക്കാം. നടപ്പുവര്‍ഷ പദ്ധതിവിഹിതത്തിന്റെ മൊത്തം 70 ശതമാനമേ ഈ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാനാകൂ. ഈ തുക 2014-15 സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതത്തില്‍നിന്ന് കിഴിക്കാനാണ് ആലോചന. 2013-14ലെ പദ്ധതിവിഹിതം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. വിനിയോഗം 60 ശതമാനത്തിലെത്താത്ത തദ്ദേശസ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയാണുണ്ടാവുക.

 ഏപ്രില്‍ 30 വരെ പദ്ധതിനിര്‍വഹണം നീട്ടിയതായി മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത് ഏറെ ആശയക്കുഴപ്പമുണ്ടാക്കി. 60 ശതമാനം ചെലവഴിച്ചവര്‍ക്ക് ബാക്കി അടുത്ത വര്‍ഷം ചെലവഴിക്കാന്‍ അനുവാദം നല്‍കുകയാണ് ചെയ്തതെന്ന് പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്തി. സാമ്പത്തികവര്‍ഷാവസാനത്തിലെ നിര്‍ണായക പ്രവൃത്തിദിവസങ്ങള്‍ അവധി ആയതുകൊണ്ടാണ് ഈ തീരുമാനം എടുക്കേണ്ടിവന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഏപ്രില്‍ 30 വരെ പദ്ധതിനിര്‍വഹണം നീട്ടണമെന്ന് മന്ത്രിസഭായോഗത്തില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ആസൂത്രണബോര്‍ഡ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് മറിച്ച് തീരുമാനമുണ്ടായത്. പദ്ധതിനിര്‍വഹണത്തിലെ വന്‍പരാജയത്തിന് ധനവകുപ്പിന്റെ തടസ്സവും കാരണമായി. അവസാനഗഡു ഇനിയും അനുവദിച്ചിട്ടുമില്ല. പഞ്ചായത്ത്വകുപ്പും നഗരകാര്യവകുപ്പും ഗ്രാമവികസനവകുപ്പും മൂന്ന് മന്ത്രിമാര്‍ക്കായി വീതിച്ചതും സുഗമമായ പ്രവര്‍ത്തനത്തിന് തിരിച്ചടിയായി.

അവശേഷിക്കുന്നത് ഒരു ദിവസം: ചെലവാക്കിയത് 60 ശതമാനം

ആലപ്പുഴ: പദ്ധതി വര്‍ഷം തീരാന്‍ ഒരു പ്രവൃത്തി ദിവസം മാത്രം അവശേഷിക്കെ ജില്ലയിലെ പഞ്ചായത്തുകള്‍ ചെലവഴിച്ചത് 60 ശതമാനം തുകമാത്രം. എന്നാല്‍ സംസ്ഥാന തലത്തില്‍ എടുത്താല്‍ ആലപ്പുഴ ജില്ലയാണ് മുന്നില്‍. ജില്ലയില്‍ തന്നെ 84 ശതമാനം ചെലവഴിച്ച് എല്‍ഡിഎഫ് ഭരിക്കുന്ന ഹരിപ്പാട്ടെ വീയപുരം പഞ്ചായത്ത് ഒന്നാമതെത്തി. കേവലം 31 ശതമാനം മാത്രം ചെലവഴിച്ച യുഡിഎഫ് ഭരണസമിതി നയിക്കുന്ന വീയപുരം പഞ്ചായത്താണ് ഏറ്റവും പിന്നില്‍. 60 ശതമാനത്തില്‍ കൂടുതല്‍ ചെലവഴിച്ച 80 ശതമാനം എല്‍ഡിഎഫ് ഭരിക്കുന്നവയാണ്. തുക ചെലവാക്കുന്നതില്‍ പിന്നില്‍ നില്‍ക്കുന്നതാകട്ടെ യുഡിഎഫ് ഭരണസമിതികളും. ജില്ലയിലെ മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫ് ഭരിക്കുന്ന ആലപ്പുഴയാണ് മുന്നില്‍. വ്യാഴാഴ്ച വരെ 64 ശതമാനം പദ്ധതി തുക ചെലവഴിച്ചു. യുഡിഎഫ് ഭരിക്കുന്ന കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ 40 ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ആലപ്പുഴയെ അപേക്ഷിച്ച് മറ്റ് മുനിസിപ്പാലിറ്റികള്‍ക്ക് പദ്ധതി വിഹിതവും വളരെ കുറവാണ്. അതിനിടെ പദ്ധതിയില്‍ ചെലവഴിക്കാത്ത തുക ഇഎംഎസ് ഭവന പദ്ധതിക്ക് ജില്ലാ സഹകരണബാങ്കില്‍ നിന്നും മറ്റ് ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവിനായി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇത് പല പഞ്ചായത്തുകള്‍ക്കും ആശ്വാസമായി. ലാപ്സാകുമെന്ന് കരുതിയ തുക ഇനി പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാം. നടപ്പാക്കാനും ബുദ്ധിമുട്ടില്ല. ഭരണസമിതി ഒരു തീരുമാനം എടുത്ത് ഒരു ചെക്ക് എഴുതിയാല്‍ മാത്രം മതി. എന്നാല്‍ പദ്ധതി നടത്തിപ്പ് ഏപ്രില്‍ 30 വരെ നീട്ടിയതായുള്ള പ്രഖ്യാപനം സംബന്ധിച്ച് പഞ്ചായത്തുകളില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്.

deshabhimani 290313

No comments:

Post a Comment