Monday, March 25, 2013

കോടതിവിധികള്‍ വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതിക്ക് സഹായകമല്ല: ബേബി

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി നടപ്പാക്കാന്‍ സഹായകമായ വിധികളല്ല കോടതികളില്‍നിന്നുണ്ടാകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നവലിബറല്‍ ചൂഷണസംവിധാനങ്ങളുടെ സ്വാധീനത്തിന് കോടതികളും വഴങ്ങുന്നുവോ എന്ന സംശയമുണര്‍ത്തുന്നതാണ് അത്തരം വിധികളെന്നും ബേബി പറഞ്ഞു. സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍ആര്‍ഐ ക്വാട്ടയില്‍ 15 ശതമാനം സീറ്റ് അനുവദിക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്. അത് സംബന്ധിച്ച് നിയമമോ പഠന റിപ്പോര്‍ട്ടുകളോ ഇല്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ കോച്ചിങ് കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അത് തടഞ്ഞ കോടതി എന്‍ആര്‍ഐ ക്വാട്ടയില്‍ ഒരു മാറ്റവും വരുത്തിയില്ല. സാമ്പത്തികശേഷിയില്ലാത്ത മിടുക്കന്മാര്‍ക്ക്കൂടി അവസരം നല്‍കാനാണ് സ്വാശ്രയ മാനേജ്മെന്റുകളുമായി എല്‍ഡിഎഫ് ഗവണ്‍മെന്റ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ കരാറില്‍ ഒപ്പിട്ട ചിലരുടെ ബിനാമികള്‍ നല്‍കിയ കേസുകളില്‍ അവര്‍ക്കനുകൂലമായ വിധിയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ സദുദ്ദേശം കോടതി കണ്ടില്ല. ധനമൂലധന ശക്തികള്‍ക്ക് സ്വാശ്രയ മേഖലയില്‍ കടന്ന് കൊള്ളയടിക്കാനാണ് ആ രംഗത്ത് കേന്ദ്രഗവണ്‍മെന്റ് സമഗ്ര നിയമങ്ങള്‍ ഉണ്ടാക്കാത്തത്. അതിന്റെ ദുരന്തം വിദ്യാര്‍ഥികള്‍ മാത്രമല്ല അധ്യാപകരും ജീവനക്കാരുമാകെ അനുഭവിക്കുകയാണ്. എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ അഞ്ചുവര്‍ഷവും സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനായത് പലര്‍ക്കും അറിയില്ലെന്നും ബേബി പറഞ്ഞു. വിദ്യാര്‍ഥി പ്രവേശനം സുതാര്യമാക്കുന്നതോടൊപ്പം ആ മേഖലയില്‍ പണിയെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള നിയമനിര്‍മാണമാണ് ആവശ്യമെന്നും എം എ ബേബി പറഞ്ഞു.

ഫീസ് വര്‍ധന: യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഇന്ന് നിരാഹാര സമരം തുടങ്ങും

കണ്ണൂര്‍: അമിതമായ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ തിങ്കളാഴ്ച അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാങ്ങാട്ടുപറമ്പിലെ സര്‍വകലാശാലാ ആസ്ഥാനത്ത് രാവിലെ പത്തിന് തുടങ്ങുന്ന സമരത്തില്‍ വിവിധ ക്യാമ്പസുകളിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികളും പങ്കെടുക്കും. വിദ്യാര്‍ഥിവിരുദ്ധ തീരുമാനങ്ങളുമായി സിന്‍ഡിക്കറ്റ് മുന്നോട്ടുപോയാല്‍ ചെറുത്തുതോല്‍പ്പിക്കും. ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വകലാശാലാ മാര്‍ച്ച് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. സമരത്തില്‍ പങ്കെടുത്ത നാല്‍പ്പതോളം വിദ്യാര്‍ഥികള്‍ ജയിലിലാണ്. സര്‍വകലാശാലാ പഠനവകുപ്പില്‍ 80 ശതമാനം ഫീസ് വര്‍ധനയാണ് വരുത്തിയത്. സ്ഥിരം അധ്യാപകരെ നിയമിക്കുന്നതിനാണ് ഫീസ് വര്‍ധനയെന്നാണ് പറഞ്ഞത്. എന്നാല്‍ 85 ശതമാനവും ഗസ്റ്റ് അധ്യാപകരാണ്. ഈ സാഹചര്യത്തിലാണ് സമരം.

എസ്എസ്എ അഴിമതിക്കെതിരെ അധ്യാപകര്‍ ധര്‍ണ നടത്തും

തിരു: എസ്എസ്എ പദ്ധതിനടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പ്രോജക്ട് ഓഫീസിനുമുന്നില്‍ ഏപ്രില്‍ മൂന്നിന് കെഎസ്ടിഎയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ധര്‍ണ നടത്തും.

കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് എസ്എസ്എയില്‍ നടന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വിഹിതമായ 23 ശതമാനം തുകയുള്‍പ്പെടെ കോടിക്കണക്കിന് രൂപ ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ചെലവാക്കിയത്. ഇവരെ വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് നിയന്ത്രിക്കുന്നത്. ശാരീരികമായും ബുദ്ധിപരമായും വൈകല്യമുള്ള കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രിക്കെതിരെ നിയമസഭയില്‍വരെ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. മന്ത്രിയോഫീസിന്റെ നിര്‍ദേശമനുസരിച്ചാണ് കെല്‍ട്രോണിന്റെ കുറ്റിപ്പുറത്തുള്ള പ്രവര്‍ത്തനം നിലച്ച ഓഫീസിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയത്. മുസ്ലിംലീഗ് പ്രവര്‍ത്തകരായ നിശ്ചിതയോഗ്യതയില്ലാത്ത അധ്യാപകരെയാണ് സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ വിവിധ ചുമതലക്കാരായി നിയോഗിച്ചിരിക്കുന്നത്. ഇവരെ ഉപയോഗിച്ചാണ് ഇപ്പോള്‍ അഴിമതി നടത്തിയിരിക്കുന്നത്. ജില്ലാ പ്രോജക്ട് ഓഫീസര്‍മാരുടെയും ബിപിഒമാരുടെയും നിയമനത്തിലും വന്‍ അഴിമതിയാണ് നടന്നത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും താവളമായ എസ്എസ്എയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് എസ്എസ്എയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ മൂന്നിന് സംസ്ഥാന പ്രോജക്ട് ഓഫീസിനുമുന്നില്‍ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നീതി നിഷേധിക്കുന്നത് അപമാനകരം: വൈക്കം വിശ്വന്‍

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമാന്യനീതി പോലും നിഷേധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നത് സംസ്ഥാനത്തിന് അപമാനകരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (എസ്എഫ്സിടിഎസ്എ) സംസ്ഥാനസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഠനത്തിന് ശേഷം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മതിയായ വരുമാനവും അംഗീകാരവും കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. മുതലാളിത്ത സാമൂഹ്യവ്യവസ്ഥയുടെ ദുഷിച്ച പ്രവണതകള്‍ വിദ്യാഭ്യാസരംഗത്തും കടന്നുകയറുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്ന നിര്‍ദേശങ്ങളാണ്് സര്‍ക്കാരുകളില്‍നിന്ന് ഉയര്‍ന്നുവരുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലറെപ്പോലൂം അക്കാദമിക് മെറിറ്റ് നോക്കിയല്ല നിയമിക്കുന്നത്. വേറെ പല പരിഗണനകള്‍കൊണ്ടും നിയമിക്കപ്പെടുന്ന വൈസ് ചാന്‍സലര്‍മാര്‍ ഭൂമിക്കച്ചവടത്തിനാണ് ചുക്കാന്‍ പിടിക്കുന്നത്. ലോകമാകെ അംഗീകരിച്ച ഒരു സാംസ്കാരിക പ്രവര്‍ത്തകന്റെ പ്രതിമ അദ്ദേഹം പഠിച്ച സ്കൂളില്‍ സ്ഥാപിച്ചപ്പോള്‍ അതിനോട് പോലും അസഹിഷ്ണുത പുലര്‍ത്തുകയാണുണ്ടായത്്. ഇറച്ചിക്കച്ചവടം നടത്തുന്ന തരത്തിലാണ് വിദ്യാഭ്യാസമേഖലയില്‍സര്‍ക്കാരിന്റെ നിലപാടുകള്‍. വിദ്യാഭ്യാസരംഗത്തെ കച്ചവട സ്വഭാവത്തിലേക്ക് മാറ്റിയത് മൂല്യച്യുതിക്ക് കാരണമായി. രാജ്യത്ത് അന്ധവിശ്വാസവും അഥമത്വവും ശക്തമായി തിരിച്ചുവരുന്നു. നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സംഘടിതശക്തിയായി മൂന്നോട്ട് പോവാന്‍ സംഘടനയ്ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani  250313

No comments:

Post a Comment