Friday, April 26, 2013

ജില്ലയില്‍ തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത് 1.19കോടി


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വയനാടന്‍ വിജയഗാഥക്ക് വിരാമം. തൊഴിലുറപ്പിലെ വയനാടന്‍ പെരുമ അവസാനിക്കുകയാണ്. കെടുകാര്യസ്ഥതയും അഴിമതിയും പദ്ധതിയെ തകര്‍ത്തു. ജില്ലയിലെ 25പഞ്ചായത്തുകളിലായി 119ലക്ഷം രൂപയാണ് തൊഴിലാളികളുടെ കൂലി കുടിശിക. പണിയെടുത്ത് മാസങ്ങള്‍ കാത്തിരുന്നാലും കൂലിലഭിക്കാത്ത സാഹചര്യമാണ്. മാനന്തവാടി പഞ്ചായത്താണ് കൂലി കുടിശികയില്‍ മുന്നില്‍. 30,61,000 രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനുള്ളത്. തൊട്ടുപുറകില്‍ എടവക പഞ്ചായത്താണ്. 16,33000രൂപ നല്‍കണം. ജില്ലയില്‍ കൂലി കുടിശിക ഒരുകോടി കവിഞ്ഞിട്ടും പ്രശ്നത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൂലിക്കായി തൊഴിലാളികള്‍ സമരം തുടങ്ങി. ജോലി പൂര്‍ത്തീകരിച്ച് 14ദിവസത്തിനകം കൂലി നല്‍കണമെന്നാണ് നിയമം. ജില്ലയിലിപ്പോള്‍ ഇത് നടക്കാറേയില്ല.

നേരത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ മാതൃകാപരമായി നടത്തിയിരുന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പ്. എടവക, തവിഞ്ഞാല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ദേശീയതലത്തില്‍വരെ നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍ പഞ്ചായത്തുകളിലെ ഭരണമാറ്റത്തോടെ പദ്ധതി തകിടം മറിഞ്ഞു. വ്യക്തമായ പദ്ധതിയും നടത്തിപ്പുമില്ലാതെ തൊഴിലുറപ്പ് പാളി. അഴിമതിവര്‍ധിച്ചു. മേറ്റുമാരുള്‍പ്പെടെയുള്ളവര്‍ അഴിമതിക്കാരായി. ആദിവാസികള്‍ കൂട്ടത്തോടെ തൊഴിലുറപ്പിനോട് വിടപറഞ്ഞു. കൂലികിട്ടാന്‍ വൈകുന്നതാണ് ആദിവാസികള്‍ പണി ഉപേക്ഷിക്കാന്‍ കാരണം. നേരത്തെ എല്‍ഡിഎഫ് ഭരണസമിതികള്‍ ഇവര്‍ക്ക് മുന്‍കൂറായി കൂലിനല്‍കുന്ന പദ്ധതി ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിയിരുന്നു. കൂലിനേരത്തെ കിട്ടാന്‍ തുടങ്ങിയതോടെയാണ് ആദിവാസികള്‍ പദ്ധതിയുമായി അടുത്തത്. ഇപ്പോള്‍ കൂലി കുടിശികയായതോടെ ഇവര്‍ അകന്നു. നൂറ് തൊഴില്‍ദിനമെന്നത് മരീചികയായി. വര്‍ഷം 50പണിപോലും നല്‍കാന്‍ ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കാകുന്നില്ല. ജോലിയും കൂലിയും നല്‍കാതെ ചെപ്പടിവിദ്യകളിലൂടെ തൊഴിലുറപ്പിന്റെ പെരുമ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.

നേരത്തെ മെറ്റീരിയല്‍സ് വാങ്ങി പ്രവര്‍ത്തി നടത്താന്‍ സര്‍ക്കാര്‍ പഞ്ചായത്തുകളെ അനുവദിച്ചിരുന്നു. എന്നാല്‍ അഴിമതി വര്‍ധിക്കുകയും പഞ്ചായത്തുകളുടെ കാര്യക്ഷമത കുറയുകയും ചെയ്തതോടെ ഈ അനുമതി സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ ഏറ്റെടുക്കാവുന്ന പദ്ധതികളുടെ എണ്ണം കുറഞ്ഞു. കാര്‍ഷികമേഖലയിലെ പ്രവര്‍ത്തികള്‍ എടുക്കാന്‍പാടില്ലെന്ന സര്‍ക്കാരിന്റെ പുതിയ തീരുമാനംകൂടി നടപ്പാകുന്നതോടെ തൊഴിലുറപ്പിന്റെ പതനം പൂര്‍ത്തിയാകും. ജില്ല കാര്‍ഷിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് തൊഴിലുറപ്പില്‍നിന്നും കാര്‍ഷിക മേഖലയെ ഒഴിവാക്കുന്നത്. ഇത് കൃഷി വീണ്ടും പിന്നോട്ട് അടുപ്പിക്കും. ഒപ്പം തൊഴിലുറപ്പ്തൊഴിലാളികള്‍ക്ക് ജോലിയും നഷ്ടമാകും. ഫലത്തില്‍ റോഡരികിലെ കാടുവെട്ടലും അരിക്ചാല്‍ വൃത്തിയാക്കലും മാത്രമാകും തൊഴിലുറപ്പ് പണി. പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം 150ആക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയില്ല. വയനാട് ഉള്‍പ്പെടെയുള്ള വരള്‍ച്ചാബാധിത പ്രദേശങ്ങളിലാണ് തൊഴിലുറപ്പ് പദ്ധതിയില്‍ 150 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ കേന്ദ്രം ഉത്തരവിട്ടത്. കഴിഞ്ഞ സെപ്തംബര്‍18ന് കേന്ദ്രഗ്രാമവികസനമന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നത്.

deshabhimani 260413

No comments:

Post a Comment