Monday, April 29, 2013

ആദിവാസിദുരിതം: സര്‍ക്കാരിന് മനുഷ്യത്വമില്ല: പിണറായി

പട്ടിണിമരണം ഉള്‍പ്പെടെ ആദിവാസിമേഖലയിലെ അതിഗുരുതരമായ പ്രശ്നങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന്റെ ഫലമാണെന്ന് പിണറായി പറഞ്ഞു. ആദിവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതാണ് പട്ടിണിമരണംപോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായത്. യുഡിഎഫ് വന്നശേഷം കടുത്ത അവഗണനയാണ് ആദിവാസിമേഖലയില്‍. പദ്ധതിവിഹിതത്തിന്റെ 30 ശതമാനംമാത്രമാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് നടപ്പാക്കിയ സമ്പൂര്‍ണ ആരോഗ്യപദ്ധതിപ്രകാരം മെച്ചപ്പെട്ട ചികിത്സയും ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ചെലവും കൂട്ടിരിപ്പുകാര്‍ക്ക് പ്രതിദിനം 60 രൂപ പ്രതിഫലവും ഉള്‍പ്പെടെ ലഭിച്ചു. ഇത് യുഡിഎഫ് ഇല്ലാതാക്കി. പ്രാക്തന ആദിവാസിവിഭാഗങ്ങള്‍ക്കായി ഭൂമിയും വീടും, വൈദ്യുതി, വെള്ളം, ആരോഗ്യസംരക്ഷണം തുടങ്ങിയവയ്ക്കായി കേന്ദ്രസര്‍ക്കാരില്‍നിന്ന് 145 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ നേടിയെടുത്തു. ആ പദ്ധതിയും യുഡിഎഫ് അട്ടിമറിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ ആദിവാസികളെയും ബിപിഎല്‍ പട്ടികയില്‍പ്പെടുത്തി. യുഡിഎഫ് വന്നശേഷം വലിയ വിഭാഗത്തെ എപിഎല്‍ പട്ടികയിലാക്കി. ഇവര്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് റേഷന്‍ ലഭിക്കുന്നതുപോലും തടഞ്ഞു. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമാണ് യുഡിഎഫ് സൃഷ്ടിച്ചത്. ഉത്സവവേളകളിലും പഞ്ഞമാസങ്ങളിലും എല്‍ഡിഎഫ് നല്‍കിയ സൗജന്യറേഷനും ഇല്ലാതാക്കി. എല്‍ഡിഎഫ് ആരംഭിച്ച ആശുപത്രികളുടെ പ്രവര്‍ത്തനവും നിശ്ചലമായി. സോമാലിയയിലെ കുട്ടികളെ ഓര്‍മിപ്പിക്കുന്ന അവസ്ഥയിലാണ് ഇന്ന് അട്ടപ്പാടിയിലെ കുട്ടികള്‍. ഇതിന് ഉടന്‍ പരിഹാരം കാണണം. ഭക്ഷണവും ശുദ്ധജലവും ചികിത്സയും ഉറപ്പാക്കണം. എല്ലാ ആദിവാസികളെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. സൗജന്യമായി ഭക്ഷ്യസാധനങ്ങള്‍ നല്‍കണം. അട്ടപ്പാടിയില്‍ ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണം. ഒരു മന്ത്രിക്ക് മേല്‍നോട്ടച്ചുമതല നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഭൂരിപക്ഷത്തിന്റെ തീരുമാനം പ്രധാനം

തിരു: ഏത് സംഘടനയിലും ഭൂരിപക്ഷം എടുക്കുന്ന തീരുമാനമാണ് അംഗീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചാവക്കാട്ട് നടത്തിയ പ്രസംഗത്തെപ്പറ്റിയുള്ള ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വി എസിന്റെ പ്രസംഗത്തെപ്പറ്റിയുള്ള ലേഖകരുടെ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ല. ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതുണ്ടെങ്കില്‍ പാര്‍ടി ഘടകങ്ങളില്‍ പറയുമെന്നും പിണറായി പറഞ്ഞു.

കുടിവെള്ളകമ്പനി രൂപീകരണം ചെറുക്കും: സിപിഐ എം

തിരു: കുടിവെള്ളവിതരണത്തിന് സ്വകാര്യകമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് യോഗം പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കും. കുടിവെള്ളവിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം വകവയ്ക്കാതെയാണ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ഉത്തരവ് ഇറക്കിയത്. ഇത് സമൂഹത്തെയാകെ വെല്ലുവിളിക്കലാണ്. വാട്ടര്‍ അതോറിറ്റിയെ ഇല്ലാതാക്കി നാലുവര്‍ഷംകൊണ്ട് കുടിവെള്ളവിതരണം പൂര്‍ണമായും കമ്പനിക്ക് കൈമാറാനാണ് നീക്കം. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയങ്ങളുടെ ചുവടുപിടിച്ചാണ് കുടിവെള്ളകമ്പനി കൊണ്ടുവരുന്നത്. കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതോടെ താങ്ങാനാകാത്ത വിലയും വരും. കുപ്പിവെള്ളം വിതരണത്തിനുമാത്രമായാണ് കമ്പനി എന്ന സര്‍ക്കാര്‍വാദം വെറുതെയാണ്. നാലുവര്‍ഷം കഴിഞ്ഞാല്‍ കുടിവെള്ളവിതരണത്തിന്റെ മുഴുവന്‍ ചുമതലയും കമ്പനി കൈയടക്കും. യുഡിഎഫ് നീക്കം പ്രതിരോധിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്‍ഡിഎഫ് ആലോചിച്ച് രൂപംനല്‍കുമെന്നും പിണറായി പറഞ്ഞു.

deshabhimani 290413

No comments:

Post a Comment