Sunday, April 28, 2013

മന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥലപ്പേരിലും ഇടപെടല്‍; കണിപ്പടി ഇനി ലീഗ് ജങ്ഷന്‍


കൊച്ചി: കരുമാല്ലൂര്‍ പഞ്ചായത്തിലെ കണിപ്പടി ജങ്ഷന്റെ പേര് ലീഗ് ജങ്ഷന്‍ എന്നാക്കുന്നു. ഇതുസംബന്ധിച്ച യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ശുപാര്‍ശ പഞ്ചായത്ത് ഡയറക്ടര്‍ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ കണിപ്പടി ലീഗ് ജംങ്ഷനാകും. പഞ്ചായത്ത് ഭരണസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കലക്ടര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് വിശദീകരണം നില്‍കിയിട്ടുണ്ട്. പേര് മാറ്റാനുള്ള നീക്കത്തിനു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഒത്താശയുണ്ടെന്ന് ആക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് ഈ പ്രദേശം.

അഞ്ചുമാസം മുമ്പാണ് എല്‍ഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പോടെ ഭരണസമിതി സ്ഥലപ്പേര് മാറ്റാനുള്ള പ്രമേയം അംഗീകരിച്ചത്. ഇതുസംബന്ധിച്ച പഞ്ചായത്ത് ഡയറക്ടറുടെ അന്വേഷണത്തിന് ഈ മാസം പതിനാറിനാണ് കലക്ടര്‍ പി ഐ ഷേഖ് പരീത് വിശദീകരണം നല്‍കിയത്. കഴിഞ്ഞതവണ എല്‍ഡിഎഫ് പഞ്ചായത്ത് ഭരിച്ചപ്പോഴും പേര് മാറ്റാന്‍ യുഡിഎഫ് ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തു. നിലവില്‍ പഞ്ചായത്ത് ഭരണസമിതിയിലെ 10 യുഡിഎഫ്് അംഗങ്ങളില്‍ ലീഗിന് ഒരു പ്രതിനിധി മാത്രമാണുള്ളത്. ഒരാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് റിബലാണ്. ഇടതുപക്ഷത്തിന് ഏഴ്, ബിജെപിക്ക് രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് ബാക്കിയുള്ള കക്ഷിനില. താന്‍ അധ്യക്ഷയായ യോഗത്തിലാണ് പേര് മാറ്റാനുള്ള പ്രമേയം പാസാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ ഷംസുദ്ദീന്‍ ദേശാഭിമാനിയോട് പറഞ്ഞു. നിരവധിപേര്‍ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ പ്രമേയം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്തയച്ചതായും കലക്ടറും സ്ഥിരീകരിച്ചു.

deshabhimani 280413

No comments:

Post a Comment