Friday, April 26, 2013

''എന്‍ എസ് എസ് കയ്യൊഴിഞ്ഞാല്‍ ചെന്നിത്തല തെക്കുവടക്കു നടക്കും”


സുകുമാരന്‍നായരുടെ മുന്നറിയിപ്പ്

ചങ്ങനാശ്ശേരി: നായര്‍ സമുദായം കയ്യൊഴിഞ്ഞാല്‍ രമേശ് ചെന്നിത്തലയ്ക്ക് തെക്കുവടക്കു നടക്കേണ്ടിവരുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍.
പെരുന്നയില്‍ എന്‍ എസ് എസ് ആസ്ഥാനത്ത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുകുമാരന്‍നായര്‍ ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ചത്.

''രമേശ് എന്‍ എസ് എസിനെ തള്ളിപ്പറഞ്ഞാല്‍ ഞങ്ങള്‍ക്കൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ ഞങ്ങള്‍ അയാളെ തള്ളാന്‍ തീരുമാനിച്ചാല്‍ പണിയില്ലാതെ തെക്കുവടക്കു നടക്കേണ്ട ഗതികേടിലാവുമെന്ന കാര്യം രമേശ് ഓര്‍ത്താല്‍ നല്ലത്''. എന്‍ എസ് എസിന്റെ പിന്തുണകൊണ്ടു മാത്രമാണ് ചെന്നിത്തല കെ പി സി സി പ്രസിഡന്റായതെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.
കേരളത്തില്‍ ഭൂരിപക്ഷ സമുദായത്തില്‍പെട്ടവര്‍ക്ക് നീതിയും ന്യായവും ധര്‍മ്മയും ലഭിക്കുന്നില്ലെന്ന് സുകുമാരന്‍നായരും വെള്ളാപ്പള്ളിയും ആരോപിച്ചു. ന്യൂനപക്ഷ വിഭാഗക്കാരായ മൂന്നു മന്ത്രിമാര്‍ ചേര്‍ന്നാണ് എല്ലാം തീരുമാനിക്കുന്നത്. മറ്റു മന്ത്രിമാര്‍ക്കൊന്നും യാതൊരു വിലയുമില്ലെന്നും ഇരുവരും പറഞ്ഞു.

ഭൂരിപക്ഷ സമുദായങ്ങളിലെ മന്ത്രിമാര്‍ തികഞ്ഞ മതേതരവാദികളായിട്ടാണ് കഴിയുന്നത്. മറ്റുള്ളവര്‍ അവരുടെ സമുദായങ്ങളുടെ കാര്യങ്ങള്‍ നോക്കും. സവര്‍ണര്‍ എന്നും ചാതുര്‍വണ്യമെന്നും ഇനി പറഞ്ഞിട്ടുകാര്യമില്ല. നിലവിലെ രാഷ്ട്രീയ സ്ഥിതി മാറ്റാന്‍ എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യത്തിന് സാധിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. അവര്‍ക്ക് ലഭിക്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിനും കിട്ടണം. വിശാല ഭൂരിപക്ഷ സമുദായ ഐക്യത്തിനു വേണ്ടിയാണ് ഇനി ഞങ്ങളുടെ പ്രവര്‍ത്തനം. ഇതിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. എന്നാല്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയേയും പാഠം പഠിപ്പിക്കാനുള്ള ശക്തി രണ്ടു സമുദായങ്ങള്‍ക്കുമുണ്ട്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആന്റണി ശ്രമിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞിട്ട് പ്രതികരിക്കാം. സംവരണത്തിന്റെ പേരില്‍ എന്‍ എസ് എസ്-എസ് എന്‍ ഡി പി ഐക്യത്തിന് കോട്ടമുണ്ടാവില്ല. ഐക്യം തകര്‍ക്കാനുള്ള രാഷ്ട്രീയക്കാരുടെ നീക്കം പരസ്പര ധാരണയോടെ അതിജീവിക്കും. ഭൂരിപക്ഷത്തിന് സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പറഞ്ഞു.

കഴിഞ്ഞ സപ്തംബര്‍ മൂന്നിന് കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുമായി നടത്തിയ ചര്‍ച്ചയില്‍ തയ്യാറാക്കിയ നയരൂപരേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ ഇരു നേതാക്കളും ഒരു മണിക്കൂറോളം കൂടിക്കാഴ്ച്ച നടത്തിയത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വെള്ളാപ്പള്ളി നടേശന്‍ മടങ്ങിയത്.

janayugom 270413

No comments:

Post a Comment