Tuesday, April 30, 2013

മൂന്ന് മലയാളപത്രങ്ങള്‍ക്ക് തമിഴ്നാട് ചാരനുമായി അടുത്ത ബന്ധം

ദേശാഭിമാനി 300413

മൂന്ന് മലയാള പത്രങ്ങള്‍ക്ക് തമിഴ്നാട് ചാരനുമായി അടുത്ത ബന്ധം

തിരു: നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലെ വിവരങ്ങള്‍ സെക്രട്ടറിയറ്റില്‍നിന്ന് ചോര്‍ത്തുന്ന തമിഴ്നാട് ഉദ്യോഗസ്ഥനുമായി മൂന്ന് പ്രമുഖ മലയാളപത്രങ്ങള്‍ക്ക് അടുത്ത ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നിവയുടെ പേരെടുത്ത് പറഞ്ഞാണ് ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ പത്രങ്ങളുടെ തലസ്ഥാനത്തെ പ്രമുഖരായ ചില ലേഖകരുമായി തനിക്ക് അടുപ്പമുണ്ടെന്ന് സെക്രട്ടറിയറ്റില്‍ നിന്നും ഫയല്‍ കടത്തിയ തമിഴ്നാട് ചാരന്‍ ഉണ്ണിക്കൃഷ്ണന്‍ ഇന്റലിജന്‍സിനോട് വെളിപ്പെടുത്തി. മന്ത്രി അനൂപ് ജേക്കബ്, മുന്‍മന്ത്രി കെ ബി ഗണേശ്കുമാര്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്, സെക്രട്ടറിയറ്റിലെ ജല, നിയമ, ആഭ്യന്തരവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായും ഉണ്ണിക്കൃഷ്ണന് അടുത്ത ബന്ധമുണ്ട്. മന്ത്രിമാരുടെ തമിഴ്നാട് യാത്രയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നത് താനാണെന്ന് ഇയാള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. തമിഴ്നാടിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നതിന് പ്രത്യുപകാരമായി പാരിതോഷികവും മറ്റും മൂന്നുപത്രങ്ങളുടെ ലേഖകര്‍ക്ക് നല്‍കുക പതിവാണ്. തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലാസയാത്രയും തരപ്പെടുത്തിയിട്ടുണ്ട്. ഈ പത്രങ്ങളിലെ പ്രമുഖരില്‍ ചിലരുടെ മക്കള്‍ക്ക് തമിഴ്നാട്ടിലെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ശരിയാക്കിയതും താന്‍ വഴിയാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

മനോരമ, മാതൃഭൂമി, കേരളകൗമുദി പത്രങ്ങളുടെ പ്രമുഖര്‍ക്ക് തമിഴ്നാട്ടില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നും അതിന്റെ ഇടനിലക്കാരനായി താന്‍ പ്രവര്‍ത്തിച്ചെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി ഇന്റലിജന്‍സ് അധികൃതര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നദീജല തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസില്‍ വിവരം ചോരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ഇന്റലിജന്‍സ് ആവശ്യപ്പെട്ടതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഫയല്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. തമിഴ്നാട് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment