Friday, May 31, 2013

എ കെ ജി സെന്ററിനുമുന്നില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം

നിയമവിരുദ്ധനടപടികള്‍ തടയല്‍ നിയമത്തിനെതിരെ സംഘടിപ്പിച്ച റാലിയുടെ മറവില്‍ തലസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടുകാരുടെ അഴിഞ്ഞാട്ടം. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിനുമുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഗതാഗതനിയന്ത്രണം പൂര്‍ണമായും പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വിട്ടുകൊടുത്ത് പൊലീസ് കൈകെട്ടിനിന്നു. ഓഫീസുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പുറത്തിറങ്ങിയ ആയിരങ്ങള്‍ വാഹനംകിട്ടാതെ വലഞ്ഞു.

വ്യാഴാഴ്ച പകല്‍ രണ്ടോടെയാണ് പോപ്പുലര്‍ഫ്രണ്ടുകാര്‍ എ കെ ജി സെന്ററിനുമുന്നില്‍ സംഘടിച്ചത്. സിപിഐ എമ്മിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെടാതെ മാറിനിന്നു. വൈകാതെ എ കെ ജി സെന്റര്‍ ഉപരോധിച്ച നിലയിലായി. ഓഫീസില്‍നിന്ന് ആളുകള്‍ക്കോ വാഹനങ്ങള്‍ക്കോ പുറത്തേയ്ക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയായി. ചരിത്രത്തില്‍ ആദ്യമായാണ് എ കെ ജി സെന്ററിനുമുന്നില്‍ ഒരു പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒത്തുചേരാന്‍ പൊലീസ് അവസരമൊരുക്കിയത്. ഉച്ചയ്ക്ക് രണ്ടരയോടെ ഈ പ്രദേശമാകെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൈയടക്കി. ആദ്യമെത്തിയ സംഘം പ്രകടനം തീരാറായിട്ടും എ കെ ജി സെന്ററിനുമുന്നില്‍നിന്ന് പോകാന്‍ തയ്യാറായില്ലെന്നതുതന്നെ സംഘര്‍ഷശ്രമം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാക്കുന്നു. സംഘര്‍ഷാവസ്ഥ ഉന്നത ഭരണാധികാരികളെവരെ അറിയിച്ചിട്ടും എതാനും പൊലീസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത്.

നാലര കഴിഞ്ഞിട്ടും എ കെ ജി സെന്ററിലേക്ക് പ്രവേശനകവാടത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കാന്‍ പ്രകടനക്കാര്‍ സമ്മതിച്ചില്ല. നഗരത്തിലെ ഏറ്റവും സുപ്രധാനമായ എം ജി റോഡിലേക്കുള്ള എല്ലാ വഴികളും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അടച്ചു. ഓഫീസ് സമയം കഴിഞ്ഞതോടെ ആയിരങ്ങള്‍ വലഞ്ഞു. പ്രകടനം മുറിച്ചുകടക്കാന്‍ സമ്മതിച്ചില്ല. ഇവരെ സഹായിക്കാന്‍ പൊലീസും തയ്യാറായില്ല. ആശാന്‍ സ്ക്വയറില്‍നിന്ന് റാലി ആരംഭിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

സിപിഐ എമ്മിനെ വിരട്ടാന്‍ എസ്ഡിപിഐ നോക്കേണ്ട: പിണറായി

പാലക്കാട്: കൈയിലെ പണത്തിന്റേയും ആയുധത്തിന്റേയും ബലത്തില്‍ സിപിഐ എമ്മിനെ വിരട്ടാന്‍ എസ്ഡിപിഐ നോക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എമ്മിനെ വെല്ലുവിളിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എ കെ ജി സെന്ററിനുമുന്നില്‍ പ്രകടനം നടത്തിയത് പ്രതിഷേധാര്‍ഹമാണ്. സിപിഐ എം കരിമ്പുഴ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന എസ്ഡിപിഐക്ക് നാടിന്റേയോ സ്വന്തം സമുദായത്തിന്റേയോ പിന്തുണയില്ല. സമുദായത്തെ ഒറ്റപ്പെടുത്താനേ ഇവരുടെ പ്രവര്‍ത്തനം സഹായിക്കൂ. മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഇവര്‍ക്കെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 310513

No comments:

Post a Comment