Wednesday, May 15, 2013

സംസ്ഥാന സഹ. ബാങ്കില്‍ പിന്‍വാതില്‍ നിയമനം തകൃതി

സംസ്ഥാന സഹകരണ ബാങ്കിന്റെ തലപ്പത്ത് നിയമിച്ച കരാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അനധികൃത നിയമനം വ്യാപകമാക്കുന്നു. പിഎസ്സിക്ക് റിപ്പോര്‍ട്ടുചെയ്തിട്ടുള്ളതും റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്തുന്നതുമായ ഒഴിവുകളിലാണ് ബാങ്കിലെ ഭരണകക്ഷി യൂണിയന്‍ നേതാക്കളുടെ ബന്ധുക്കളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ തിരുകിക്കയറ്റുന്നത്. ക്ലറിക്കല്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ രണ്ടുപേരുടെ നിയമനം നടത്തി. ഒരാളുടെ നിയമന നടപടി പൂര്‍ത്തിയായി. ഇനി നിയമിക്കേണ്ടവരുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. ബാങ്കിലെ ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കള്‍ക്കുമാത്രമായി നിയമനങ്ങള്‍ ഒതുക്കുന്നതിലുള്ള പ്രതിഷേധം ചില യുഡിഎഫ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അറുപത്താറു ക്ലറിക്കല്‍ തസ്തിക നികത്തണമെന്ന് സംസ്ഥാന സഹകരണ ബാങ്ക് പിഎസ്സിയോട് ആവശ്യപ്പെട്ടിരുന്നു. 23 പേരുടെ നിയമനശുപാര്‍ശ പിഎസ്സി നല്‍കി. ഇവരെ നിയമിച്ചതോടെ 2008 മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് നിയമിച്ച താല്‍ക്കാലികക്കാരെ തിരിച്ചയച്ചു. തുടര്‍ന്ന് 43 പേരെക്കൂടി നിയമിക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. ഇതില്‍ 40 പേര്‍ക്ക് നിയമന ശുപാര്‍ശ ചെയ്തു. മൂന്നുപേരെക്കൂടി നിയമിക്കാന്‍ ബാങ്ക് പിഎസ്സിയോട് ആവശ്യപ്പെട്ടു. ഇതിനിടയിലാണ് രണ്ടുപേരെ തിരുകിക്കയറ്റിയത്. കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് മേഴ്സിയര്‍ പ്രസിഡന്റായ കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീയ് ഓര്‍ഗനൈസേഷന്റെ മറ്റൊരു ഭാരവാഹിയുടെ ഭാര്യക്കാണ് ആദ്യ പിന്‍വാതില്‍ നിയമനം നല്‍കിയത്. രണ്ടാംഗ്രേഡ് ക്ലര്‍ക്കായിട്ടായിരുന്നു നിയമനം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇവര്‍ക്ക് ഇത്തരത്തില്‍ നിയമനം ലഭിച്ചിരുന്നു. തുടര്‍ന്ന്, സിഎംപി നേതാവായ ബാങ്കിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ ബന്ധുവിന് നിയമനം നല്‍കി. നിലവിലെ ഒരു അക്കൗണ്ട്സ് ഓഫീസറുടെ ഭാര്യയുടെ നിയമനത്തിനുള്ള രേഖ തയ്യാറാക്കി. തുടര്‍ന്ന് ആവശ്യക്കാരുടെ നീണ്ടപട്ടികയാണ് ബാങ്കിന്റെ ഉദ്യോഗസ്ഥ ഭരണനേതൃത്വത്തിന്റെ മുമ്പാകെ എത്തിയത്.

ഭരണകക്ഷി സംഘടനാ നേതാക്കളുടെ പ്രീതി ഉറപ്പാക്കാനായി ഉദ്യോഗസ്ഥ മേധാവികള്‍ ചട്ടങ്ങളെല്ലാം കാറ്റില്‍പ്പറത്തി പിന്‍വാതില്‍ നിയമനത്തിന് അനുകൂലതീരുമാനമെടുക്കുന്നു. ഒരുവര്‍ഷത്തിലേറെയായി സംസ്ഥാന സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. മാനേജിങ് ഡയറക്ടര്‍, ചീഫ് ജനറല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ തുടങ്ങിയവരെല്ലാം ഒരു പൊതുമേഖലാ ബാങ്കില്‍നിന്ന് വിരമിച്ചശേഷം കരാര്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സഹകരണ ബാങ്കില്‍ എത്തിയവരാണ്. വന്‍ പ്രതിഫലവും മറ്റ് സൗകര്യങ്ങളുമെല്ലാം അനുഭവിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക കരാര്‍ പുതുക്കിക്കിട്ടുന്നതിന് ഭരണാനുകൂല ജീവനക്കാരുടെ സംഘടനയുടെ പ്രീതി ആവശ്യമാണ്. ഇതിനാലാണ് പിഎസ്സിയെയും മറികടന്ന് ഈ ഉദ്യോഗസ്ഥര്‍ പിന്‍വാതില്‍ നിയമനത്തിന് കൂട്ടുനില്‍ക്കുന്നതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
(ജി രാജേഷ്കുമാര്‍)

deshabhimani 140513

തലപ്പത്തും കരാര്‍ നിയമനം; സംസ്ഥാന സഹകരണ ബാങ്കിന് നാഥനില്ല

തിരു: ഉന്നതസ്ഥാനങ്ങളില്‍ കരാര്‍നിയമനത്തിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റിയതോടെ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം താറുമാറായി. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തതും ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ടതുമായ തസ്തികകളില്‍പ്പോലും മറ്റ് സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിച്ച് വന്‍ പ്രതിഫലവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു. കരാര്‍ നിയമനമായതിനാല്‍ ബാങ്കിന്റെ ഉയര്‍ച്ചയ്ക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളൊന്നും ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല. സഹകരണ വകുപ്പ് സെക്രട്ടറിയാണ് ബാങ്കിന്റെ അഡ്മിനിസ്ട്രേറ്റര്‍. ഇദ്ദേഹത്തിന്റെ കീഴില്‍ ബാങ്കിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണ്. ഒരു വര്‍ഷം കരാറില്‍ നിയമിക്കപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ഒരു വര്‍ഷത്തേക്കുകൂടി കരാര്‍ പുതുക്കി നല്‍കി.

സഹകരണ രജിസ്ട്രാറായി വിരമിച്ച ഉദ്യേഗസ്ഥനാണ് ബാങ്ക് മാനേജിങ് ഡയറക്ടര്‍. 50,000 രൂപയാണ് പ്രതിമാസ പ്രതിഫലം. ഇദ്ദേഹത്തിന് കോ-ഓപ്പറേറ്റിവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ (കേപ്പ്) അധികച്ചുമതലയുമുണ്ട്. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത ചീഫ് ജനറല്‍ മാനേജര്‍ തസ്തികയില്‍ എസ്ബിടിയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 70,000 രൂപയാണ് പ്രതിഫലം. ജനറല്‍ മാനേജര്‍ തസ്തികയില്‍ എസ്ബിടിയില്‍നിന്ന് വിരമിച്ച അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്കാണ് വീണ്ടും കരാര്‍ പുതുക്കി നല്‍കിയത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് നടത്തേണ്ട തസ്തികയാണിത്. മൂവര്‍ക്കും പ്രത്യേകം കാറും ഡ്രൈവറും അനുവദിച്ചിട്ടുണ്ട്. 45,000 രൂപയായിരുന്ന പ്രതിഫലം 50,000 രൂപയാക്കി ഉയര്‍ത്തിയാണ് കരാര്‍ പുതുക്കിയത്. ബാങ്കിലെ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ 25 ശതമാനവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ 50 ശതമാനവും പിഎസ്സി വഴി നികത്തണമെന്നാണ് വ്യവസ്ഥ. പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. നിലവിലുള്ളവര്‍ക്ക് ഉദ്യോഗക്കയറ്റം നല്‍കി ഈ തസ്തികകളില്‍ നിയമനം നല്‍കാമെന്ന ഉറപ്പുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

കരാര്‍ നീട്ടിക്കിട്ടാനും പദവി ഉറപ്പിക്കാനും ഭരണാനുകൂല സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍മാത്രമാണ് ഉന്നത പദവിയിലിരിക്കുന്ന കരാര്‍ ജീവനക്കാര്‍ ചെയ്യുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ജീവനക്കാരെയൊന്നാകെ അനാവശ്യമായി സ്ഥലംമാറ്റി ഭരണാനുകൂല സംഘടനാ അംഗങ്ങളെ കുത്തിനിറയ്ക്കുന്നതിനാല്‍ മിക്ക ശാഖകളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. ബാങ്കില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഭരണച്ചുമതല നടത്തിയിരുന്ന ഭരണസമിതിയെ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ജനാധിപത്യ കശാപ്പിലൂടെ പിരിച്ചുവിട്ടിരുന്നു. ഒരു വര്‍ഷത്തിലേറെയായി ഉദ്യോഗസ്ഥഭരണമാണ് ബാങ്കില്‍ അരങ്ങേറുന്നത്.

deshabhimani 150513

No comments:

Post a Comment