Thursday, June 27, 2013

സോളാര്‍: പരാതി മുക്കാന്‍ മുമ്പും പൊലീസ് ശ്രമിച്ചു

സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും സംരക്ഷിക്കാന്‍ പൊലീസ് നടത്തിയ കള്ളക്കളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം നെച്ചൂര്‍ ആഷിയാനയില്‍ റിട്ട. സൈനിക എന്‍ജിനിയര്‍ വി പി ജോയിയുടെ ഭാര്യ മേഴ്സി കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഏഴിനു നല്‍കിയ പരാതി മുക്കാന്‍ എറണാകുളം നോര്‍ത്ത് പൊലീസ് ആവുന്നതു ശ്രമിച്ചതായി വ്യക്തമായി. സോളാര്‍ ഉല്‍പ്പന്നങ്ങള്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് ഇവരുടെ കൈയില്‍നിന്ന് 1,60,000 രൂപയാണ് "ടീം സോളാര്‍" തട്ടിയെടുത്തത്. ബിജു രാധാകൃഷ്ണന്‍, ഡോ. അഭിലാഷ്നായര്‍ എന്ന പേരില്‍ വീട്ടില്‍ എത്തിയാണ് തട്ടിപ്പു നടത്തിയത്. പരാതി നല്‍കി ആറുമാസം കഴിഞ്ഞാണ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ പൊലീസ് തയ്യാറായത്. ഇതിനിടെ ടീം സോളാറുമായി ഒത്തുതീര്‍പ്പിനും പൊലീസ് ശ്രമിച്ചു. മാതൃഭൂമി ദിനപത്രത്തിലെ പരസ്യംകണ്ട് 2012 ആഗസ്ത് 19നാണ് ഇവര്‍ 9656851100 എന്ന മൊബൈല്‍ നമ്പറില്‍ സരിത എസ് നായരുടെ സ്ഥാപനമായ എറണാകുളം ചിറ്റൂര്‍ റോഡിലെ സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ടീം സോളാര്‍ സിഇഒ എന്ന് പരിചയപ്പെടുത്തി ഡോ. അഭിലാഷ്നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും സന്തോഷ് എന്നയാളും വീട്ടിലെത്തി. 1.5 കിലോവാട്സ് ഊര്‍ജ ലഭ്യതയുള്ള സോളാര്‍ പാനലും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനായി 2012 ആഗസ്റ്റ് 24ന് ഒരുലക്ഷം രൂപയും തുടര്‍ന്ന് 60,000 രൂപയും ഇവര്‍ കൈപ്പറ്റി. കലൂര്‍ എസ്ബിടി ബ്രാഞ്ചിലെ 0067154595062 അക്കൗണ്ടിലൂടെയാണ് പണം കൈപ്പറ്റിയത്. ഇരുപതു ദിവസത്തിനകം ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ ബിജു രാധാകൃഷ്ണന്‍ നല്‍കിയ 9446745555, 9526305050 എന്നീ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു. ടീം സോളാര്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് പരാതി മുക്കാനും ടീം സോളാറിനെ സംരക്ഷിക്കാനും ശ്രമിക്കുകയായിരുന്നെന്ന് ജോയി പറഞ്ഞു. പരാതിയെക്കുറിച്ച് ടീം സോളാറുമായി സംസാരിക്കാമെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനുശേഷം ലക്ഷ്മി എന്ന പേരില്‍ ഒരു സ്ത്രീ വിളിച്ച് സോളാര്‍ പാനല്‍ 2012 ഡിസംബര്‍ 18ന് സ്ഥാപിക്കുമെന്ന് അറിയിച്ചു. എന്നാല്‍ ഡിസംബര്‍ 19 മുതല്‍ ഇവരുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയി. പിന്നീട് ജോയി ആഭ്യന്തരമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കി. എന്നാല്‍ ഏതാണ്ട് ആറുമാസമായപ്പോള്‍, 2013 മെയ് 19നാണ് നോര്‍ത്ത് സിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നിട്ടും അന്വേഷണം നടത്താതെ അലംഭാവം തുടര്‍ന്നു. തന്റെ പരാതിയില്‍ യഥാസമയം നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ധാരാളംപേരെ തട്ടിപ്പില്‍നിന്ന് രക്ഷിക്കാമായിരുന്നെന്ന് ജോയി പറഞ്ഞു. ടിവിയില്‍ കണ്ടപ്പോഴാണ് ഡോ. അഭിലാഷ്നായര്‍ ബിജു രാധാകൃഷ്ണനാണെന്ന് മനസ്സിലായത്. സരിത എസ് നായരുടെ തട്ടിപ്പ് പുറത്തുവന്നശേഷം കഴിഞ്ഞ 22ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസില്‍ തന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെന്നും അവര്‍ ടീം സോളാറുമായുള്ള ഇടപാട് രേഖയുടെയും പണം നല്‍കിയ രസീതിന്റെയും അസ്സല്‍ ആവശ്യപ്പെട്ടെന്നും ജോയി പറഞ്ഞു. ഇത് നല്‍കിയാലേ കേസ് തുടര്‍ന്ന് അന്വേഷിക്കാനാവൂ എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത് ടീം സോളാറിനെ രക്ഷിക്കാനുള്ള ശ്രമമാണെന്നു കരുതുന്നതായി ജോയി പറഞ്ഞു.

ഗത്യന്തരമില്ലാതെ ജിക്കുമോന്റെ രാജി

പുതുപ്പള്ളി: 15 വര്‍ഷമായി ഉമ്മന്‍ചാണ്ടിയുടെ നിഴലായി ഒപ്പമുള്ള പി എ ജിക്കുമോന്‍ ജേക്കബിന്റെ രാജി രാഷ്ട്രീയനാടകം. ശരിയായ അന്വേഷണമുണ്ടായാല്‍ ജിക്കുവും മുഖ്യമന്ത്രിയും തട്ടിപ്പുസംഘത്തെ സഹായിക്കാന്‍ നടത്തിയ ഇടപാടുകള്‍ വെളിച്ചത്താവും. ഇതൊഴിവാക്കാന്‍ സ്വയം കുറ്റങ്ങള്‍ ഏറ്റെടുത്ത് ജിക്കു രാജിവയ്ക്കുകയായിരുന്നു എന്നാണ് സൂചന. നിര്‍ധന കുടുംബാംഗമായിരുന്നു ജിക്കുമോന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായശേഷം ജിക്കുമോന്റെ സാമ്പത്തിക വളര്‍ച്ച അമ്പരപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ജിക്കുമോന്റെ കോടികള്‍ ചെലവഴിച്ചുള്ള വീട് നിര്‍മാണവും മൂന്നാര്‍ കെഡിഎച്ച് വില്ലേജില്‍ ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സ്വന്തമാക്കിയതും നിരന്തരമുള്ള വിദേശയാത്രകളും എന്നിവയും വിവാദമായിരുന്നു. ബ്ലേഡ് ഇടപാടുകാരുമായുള്ള ജിക്കുവിന്റെ വഴിവിട്ട ബന്ധങ്ങളും വിവാദമായിരുന്നു. ഇതെല്ലാം പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാവുന്നത് ഗുണകരമാവില്ലെന്ന് ഉമ്മന്‍ചാണ്ടി വിശ്വസ്തനെ താല്‍കാലികമായെങ്കിലും പുറത്ത് നിര്‍ത്താന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി എവിടെപ്പോയാലും ഒപ്പം വിശ്വസ്തനും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ ജിക്കുമോന്‍ ഉണ്ടായിരുന്നു. ജിക്കു അറിയാത്ത ഒരു രഹസ്യവും മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയുടെ മൊബൈല്‍ഫോണ്‍ നമ്പരായി മിക്കവര്‍ക്കും നല്‍കുന്നതും ജിക്കുവിന്റെ നമ്പറായിരുന്നു. ഞായറാഴ്ച പുതുപ്പള്ളി വീട്ടില്‍ എത്തിയാല്‍ ജിക്കുവിന്റെ ഫോണ്‍ മിക്കപ്പോഴും ഉമ്മന്‍ചാണ്ടിയുടെ കൈവശമാണ്. ഈ സമയത്തെ കോളുകള്‍ മുഖ്യമന്ത്രി തന്നെയാണ് എടുക്കുന്നത്. സോളാര്‍ തട്ടിപ്പുകാരി സരിത ജിക്കുവിനെ 100 തവണ വിളിച്ചത് ഉമ്മന്‍ചാണ്ടി അറിയാതെയാണെന്ന വാദം ആരും വിശ്വസിക്കില്ല. സിനിമാതാരം ശാലുവും ബിജു രാധാകൃഷ്ണനുമായി ജിക്കുവിനുള്ള അടുത്ത ബന്ധമുണ്ടായിരുന്നു. ശാലുമേനോന് സെന്‍സര്‍ബോര്‍ഡ് അംഗത്വം ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസാണ് ശുപാര്‍ശ ചെയ്തത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനുമായി ശാലുവിനുള്ള ബന്ധം ദൃഢമായിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശുപാര്‍ശ. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി വീടിന് 200 മീറ്റര്‍ ദൂരത്തിലാണ് ജിക്കുവിന്റെ പടിഞ്ഞാറേല്‍കുറ്റ് വീട്. സജീവ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലുമായിരുന്നില്ല ജിക്കു. ഞായറാഴ്ചകളില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെ സന്ദര്‍ശകനായിരുന്ന പയ്യന്‍ പോളിടെക്നിക് വിദ്യാഭ്യാസത്തിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ സഹായിയായി എംഎല്‍എ ഹോസ്റ്റലില്‍ എത്തുകയായിരുന്നു. പിന്നീട് പിഎ ആയി.
(വി എം പ്രദീപ്)

deshabhimani

No comments:

Post a Comment