Thursday, June 27, 2013

മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചിട്ടില്ല: വി എസ്

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെക്കുറിച്ച് സദാചാര വിരുദ്ധ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗണ്‍മാനായിരുന്ന സലിംരാജിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്്തത്. സലിംരാജിനെ ഒഴിവാക്കിയതോടെ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്ന് മുഖ്യമന്ത്രി വൈകിയെങ്കിലും സമ്മതിക്കുകയാണ്. മുഖ്യമന്ത്രിയുടെ മരുമകനായിരുന്ന വ്യക്തി പരാതി നല്‍കിയിട്ടും സലിംരാജിനെ ഒഴിവാക്കിയില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിച്ചത്. കുടുംബകാര്യങ്ങള്‍ വലിച്ചിഴച്ചുവെന്ന് കുറ്റപ്പെടുത്തുന്നവര്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറക്കരുത്. അന്ന് ഇതിന് മറുപടിയായിപ്പോലും ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്നം ഉന്നയിച്ചിട്ടില്ല.

കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നതിനാലാണ് അതില്‍ പങ്കുള്ള സലിംരാജിനെ സംരക്ഷിക്കുന്ന നിലപാട് ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിക്കുള്ള പങ്ക് പുറത്തു പറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്നതിനുള്ള തെളിവാണ് ബംഗളൂരു വ്യവസായി കുരുവിളയുടെ അറസ്റ്റ്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേഠിന്റെ മരണം അന്വേഷിക്കണം. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാന്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസറായതും തുടര്‍ന്നുള്ള സംഭവങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും വി എസ് ആവശ്യപ്പെട്ടു. ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എ ശരിയായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 3-4 ദിവസത്തിനകം രാജിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ടികള്‍ക്ക് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, കണിശമായും വ്യത്യസ്തമായ നിലപാടാണുള്ളത്. തീരുമാനം പാര്‍ടികളെ അടിച്ചേല്‍പ്പിക്കില്ലെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment